മുംബൈ: കോടതിയലക്ഷ്യ പരാതിയില്‍ സിപിഎമ്മിനെതിരെ നടപടിയെടുക്കുന്നതിലും നല്ലത് അവഗണിച്ച് ഒഴിവാക്കുന്നതാണെന്ന് ബോംബെ ഹൈക്കോടതി. ഗാസ അനുകൂല പ്രതിഷേധത്തിന് അനുമതി നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് സിപിഎം പുറത്തിറക്കിയ പത്രക്കുറിപ്പിനെയാണ് അവഗണിക്കാൻ കോടതി തീരുമാനിച്ചത്.
ജസ്റ്റിസുമാരായ രവീന്ദ്ര വി ഗുഗെ, ഗൗതം അന്‍ഖദ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കോടതിയലക്ഷ്യ നടപടി വേണ്ടെന്ന തീരുമാനമെടുത്തത്. “പത്രക്കുറിപ്പ് സ്വഭാവത്തിൽ അവഹേളനപരമാണ്. എന്നാൽ ഞങ്ങൾ ഇത് അവഗണിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഉത്തരവിനെ സംസാരിക്കാനും വിമർശിക്കാനും അപലപിക്കാനും അവർക്ക് അവകാശമുണ്ട്. അവർ അങ്ങനെ ചെയ്യട്ടെ. എന്നാലിത് അവഗണിക്കാനാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്.” – കോടതി വ്യക്തമാക്കി.
ഗാസ അനുകൂല പ്രതിഷേധം സംഘടിപ്പിക്കാന്‍ അനുമതി നല്‍കാതിരുന്ന ജൂലായ് 25-ലെ ബോംബെ ഹൈക്കോടതി ഉത്തരവിനെ വമര്‍ശിച്ച് സിപിഎം ഒരു പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിനെതിരെ കോടതിയലക്ഷ്യ പരാതിയുമായി അഭിഭാഷകനായ എസ്എം ഗോര്‍വാഡ്കര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇത് കോടതിയുടെ മഹാമനസ്‌കതയാണെന്ന് ഗോര്‍വാഡ്കര്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ സിപിഎമ്മിന് നോട്ടീസ് അയക്കുമെന്നും പിന്നീട് ഹര്‍ജി വീണ്ടും സമര്‍പ്പിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
















