ന്യൂദൽഹി: ചെങ്കോട്ടയിൽ സുരക്ഷാ പരിശീലനത്തിനിടെ ഡമ്മി ബോംബ് കണ്ടെത്താനാകാതെ പോയതിനെ തുടർന്ന് കോൺസ്റ്റബിൾമാരും ഹെഡ് കോൺസ്റ്റബിൾമാരും ഉൾപ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി ദൽഹി പോലീസ് അറിയിച്ചു. സ്വാതന്ത്ര്യദിന പരിപാടിക്ക് ദിവസങ്ങൾക്ക് മുമ്പാണ് ഏഴ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ.
ചെങ്കോട്ടയുടെ സുരക്ഷയ്‌ക്ക് ഉത്തരവാദികളായ സംഘത്തിലെ അംഗങ്ങളെയാണ് സസ് പെൻ്റ് ചെയ്തത്. അശ്രദ്ധ മൂലമാണ് സസ്‌പെൻഷൻ ഉണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ച പതിവ് സുരക്ഷാ പരിശീലനത്തിനിടെയാണ് സംഭവം.
അതേസമയം മോക് ഡ്രില്ലിനിടെ ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച അഞ്ച് ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലാണ് ശനിയാഴ്ച മോക് ഡ്രിൽ നടത്തിയത്. സ്വാതന്ത്ര്യ ദിനാഘോഷ പരപാടികളുടെ ഭാഗമായി നടന്ന പതിവ് മോക് ഡ്രില്ലായിരുന്നു ഇത്. എല്ലാ വർഷവും, പതാക ഉയർത്തിയ ചടങ്ങിന് ശേഷം പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യാറുണ്ട്.
















