ബെംഗളൂരു: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന കണ്ണിയിൽപ്പെട്ട വിദ്യാര്‍ഥിനിയെ ബെംഗളൂരുവില്‍ നിന്ന് കേരള പോലീസ് പിടികൂടി. പാലാ സ്വദേശി അനുവിനെയാണ് ഫോർട്ട് പോലീസ് പിടികൂടിയത്.
തിരുവനന്തപുരത്തേക്ക് 32 ഗ്രാം എംഡിഎംഎ കടത്തുന്നതിനിടെ മുട്ടത്തറ സ്വദേശി ഗോപകുമാറിനെ ഫോർട്ട് പോലിസും ഡാൻസാഫും ചേർന്ന് പിടികൂടിയിരുന്നു. ഗോപകുമാറിനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മലയാളികള്‍ ഉള്‍പ്പെടെ ഇടനിലക്കാരെ കുറിച്ച് വിവരം ലഭിച്ചത്. ബെംഗളൂരുവില്‍ നഴ്സിംഗിന് പഠിക്കുന്ന പാലാ സ്വദേശി അനുവിൽ നിന്നാണ് 32 ഗ്രാം എംഡിഎംഎ വാങ്ങിയതെന്ന് ഗോപകുമാർ മൊഴി നൽകി. ഇതിന് പിന്നാലെ ഗോപകുമാറിനെയും കൂട്ടി കൊണ്ട് പോലീസ് ബെംഗളൂരിലേക്ക് തിരിക്കുകയായിരുന്നു.
വിവിധ സ്ഥലങ്ങളിൽ പെയിംഗ് ഗസ്റ്റായി താമസിച്ചാണ് അനു ലഹരി കച്ചവടം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. അനുവിനെ താമസ സ്ഥലത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. നഴ്സിംഗ് പഠനത്തിനായി ബെംഗളൂരിലേക്ക് പോയ അനു ലഹരി ഉപയോഗിക്കാൻ തുടങ്ങി. പിന്നീട് ലഹരി സംഘത്തിന്റെ കണ്ണിയായി മാറുകയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ യുവാക്കളുമായി അടുത്ത സൗഹൃദം സ്ഥാപിച്ച് ക്യാരിയർമാരാക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
















