കണ്ണൂര്‍: സി. സദാനന്ദന്‍ മാസ്റ്റര്‍ വധക്കേസില്‍ സിപിഎം കുറ്റവാളികളുടെ കീഴടങ്ങലിന് വഴിവച്ചത് ഹൈക്കോടതിയുടെ നിര്‍ണായ ഉത്തരവ്. എട്ട് പ്രതികള്‍ക്കും കീഴ്‌കോടതി നല്‍കിയ ശിക്ഷ കഴിഞ്ഞ ജനുവരി 29ന് ഹൈക്കോടതി ശരിവെച്ചിരുന്നു. അതിനുശേഷമാണ് ഇന്നലെ കോടതിയില്‍ പ്രതികള്‍ കീഴടങ്ങിയത്.
പ്രതികളുടെ ശിക്ഷ കുറയ്‌ക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. ഭാവിയില്‍ കുറ്റകൃത്യം ആവര്‍ത്തിക്കപ്പെടാനും ഇത് വഴിവയ്‌ക്കും. കൃത്യം നടന്നിട്ട് 31 വര്‍ഷം കടന്നുപോയി. ഇപ്പോഴും അദ്ദേഹം നീതിയ്‌ക്കായി കാത്തിരിക്കുകയാണ്, തുടങ്ങിയവയായിരുന്നു ഹൈക്കോടതി ഉത്തരവിലെ പ്രധാന ഭാഗങ്ങള്‍.
കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്ന സിപിഎം മുന്‍ മട്ടന്നൂര്‍ ഏരിയ സെക്രട്ടറി കെ. ശ്രീധരന്‍, കണ്ണൂര്‍ ഏകെജി ആശുപത്രി ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, മുന്‍ ലോക്കല്‍ സെക്രട്ടറി എ.കെ. ഹരീന്ദ്രന്‍ മാസ്റ്റര്‍, വാഴയില്‍ മുകുന്ദന്‍ എന്നിവരെ കീഴ്‌കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.
ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹായിരുന്ന സദാനന്ദന്‍ മാസ്റ്റര്‍ക്ക് 27 വയസുള്ളപ്പോഴാണ് സിപിഎമ്മുകാരായ പ്രതികള്‍ അദ്ദേഹത്തെ ഇരുകാലുകളും വെട്ടി മാറ്റി വധിക്കാന്‍ ശ്രമിച്ചത്. 1994 ജനുവരി 25 ന് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഉരുവച്ചാല്‍ ടൗണില്‍ വെച്ച് സിപിഎം അക്രമി സംഘം പിന്നില്‍ നിന്ന് സദാനന്ദന്‍ മാസ്റ്ററെ ആക്രമിച്ചത്. തിരക്കേറിയ ടൗണില്‍ വെച്ച് മാസ്റ്ററെ ആക്രമിച്ച സംഘം ആള്‍ക്കൂട്ടത്തെ ഭയപ്പെടുത്താന്‍ ബോംബുകള്‍ പൊട്ടിച്ചിരുന്നു. നിമിഷങ്ങള്‍ക്കകം അദ്ദേഹത്തിന്റെ രണ്ടു കാലുകളും വെട്ടിമാറ്റി റോഡിന്റെ വശത്തേക്കെറിഞ്ഞു. ആരും അദ്ദേഹത്തെ സഹായിക്കരുതെന്ന് അക്രമിസംഘം ഭീഷണി മുഴക്കിയിരുന്നു. രക്തം വാര്‍ന്ന് റോഡില്‍ കിടന്ന മാസ്റ്ററെ ഏറെക്കഴിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടിരുന്നു. പിന്നീട് വര്‍ഷങ്ങളുടെ ചികിത്സയ്‌ക്കുശേഷം കൃത്രിമക്കാല്‍ ഉപയോഗിച്ചാണ് ഇപ്പോഴും മുന്നോട്ടു പോകുന്നത്. ഇപ്പോഴും കമ്മ്യൂണിസ്റ്റ് ഭീകരതയുടെ നടുക്കുന്ന ഓര്‍മ്മകളും ഇരുകാല്‍ കെട്ടിലും ഉണ്ടാകുന്ന നീര്‍കെട്ടിന്റെയും മറ്റും വേദന അനുവഭവിച്ചുമാണ് സദാനന്ദന്‍ മാസ്റ്റര്‍ താന്‍ വിശ്വസിക്കുന്ന ആദര്‍ശത്തിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.















