തൃശൂര്‍: എഴുപത്തിയഞ്ചാം വയസില്‍ സൈക്കിള്‍ ചവിട്ടി വാര്‍ത്തകള്‍ ശേഖരിക്കാന്‍ പോകുന്ന മാധ്യമ പ്രവര്‍ത്തകനാണ് അന്തിക്കാട് സ്വദേശി കടുക്കാട്ട് വീട്ടില്‍ സുബ്രന്‍ എന്ന സുബ്രഹ്മണ്യന്‍. പ്രായം മറന്ന് ഗ്രാമവീഥികളിലൂടെ സഞ്ചരിച്ച് വ്യത്യസ്തങ്ങളായ സംഭവങ്ങളെ തേടിപ്പിടിക്കുകയാണ് ജന്മഭൂമി പത്രത്തിന്റെ പ്രാദേശിക ലേഖകന്‍ കൂടിയായ സുബ്രന്‍.
സുബ്രന്റെ ഓരോ ദിനവും ആരംഭിക്കുന്നത് പുലര്‍ച്ചെ രണ്ടര മണിക്കാണ്. ഉറക്കമെണീറ്റാല്‍ പത്ര വിതരണത്തിന് പോകുന്നതാണ് ആദ്യ ജോലി. 1970 മുതല്‍ പത്രം ഏജന്റാണ് സുബ്രന്‍. വിവിധ പഞ്ചായത്തുകളിലായി കറങ്ങി തിരിഞ്ഞ് പത്രവിതരണം കഴിഞ്ഞെത്തുമ്പോഴേക്കും സമയം രാവിലെ എട്ടരയാകും. ഇതിനകം 17 കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടി കഴിഞ്ഞിട്ടുണ്ടാകും.ഇതിന് ശേഷമാണ് നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ വാര്‍ത്തയാക്കി പത്രത്തിലേക്ക് കൊടുക്കാന്‍ വീണ്ടും സൈക്കിളില്‍ തന്നെയാണ് സഞ്ചാരം. കുറെയൊക്കെ മൊബൈലില്‍ അയച്ചു കിട്ടുമെങ്കിലും നേരിട്ട് പോയി വാര്‍ത്തകള്‍ ശേഖരിക്കാനാണ് സുബ്രന് താല്‍പ്പര്യം.
17 വര്‍ഷം മുന്‍പ് ജന്മഭൂമി പത്രത്തിന്റെ ലേഖകനായിട്ടാണ് തുടക്കം. അന്തിക്കാട് പ്രസ് ക്ലബ്ബില്‍ സജീവമാണ് സുബ്രന്‍. പത്രസമ്മേളനത്തിന് വരുന്നതും പോകുന്നതും എല്ലാം സൈക്കിളില്‍ തന്നെ.
ശാരീരികമായ പല അസുഖങ്ങള്‍ സുബ്രനെ അലട്ടുന്നുണ്ടെങ്കിലും സൈക്കിള്‍ ചവിട്ടുന്ന ശീലം ഒഴിവാക്കാന്‍ തയാറല്ല. വാര്‍ത്തകള്‍ തേടി ചാഴൂര്‍, താന്ന്യം, അന്തിക്കാട്, മണലൂര്‍ എന്നീ പഞ്ചായത്തുകളുടെ മുക്കിലും മൂലയിലും വരെ സുബ്രന്റെ സൈക്കിള്‍ സഞ്ചരിക്കും.
മുന്‍കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുവജനോത്സവങ്ങള്‍ക്കായി ലഘു നാടകങ്ങള്‍ രചിച്ച് സംവിധാനവും മേക്കപ്പും വരെ ചെയ്തു വന്നിരുന്നു. 45 വര്‍ഷത്തോളം ബോര്‍ഡുകള്‍ എഴുതുന്ന കലാകാരന്‍ കൂടിയായിരുന്ന സുബ്രന്‍ ആ ജോലി അവസാനിപ്പിച്ചത് കോവിഡ് കാലത്തോടെയാണ്.ഇന്ദിരയാണ് സുബ്രന്റെ ഭാര്യ. സുയിന്‍, സലിന്‍, സിജി എന്നിവര്‍ മക്കളും നവ്യ, ഷൈന്‍ മരുമക്കളുമാണ്.
















