കൊച്ചി: കളമശ്ശേരിയിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ച് സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ സലാം (41) ആണ് മരിച്ചത്. സൗത്ത് കളമശേരി മേൽപ്പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സലാമിനിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇൻസ്റ്റാമാർട്ടിന്റെ ഗോഡൗണിലേക്ക് ഓർഡർ എടുക്കാനായി പോയതായിരുന്നു അബ്ദുൽ സലാം. അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിന് പിന്നിൽ വന്നിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഓവര്‍ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബസ് ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അമിത വേഗതയിലെത്തിയ ബസ് സലാം സഞ്ചരിച്ച ബൈക്കിനോട് ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്യുന്നതും ഇതിനിടെ ബൈക്കിലിടിക്കുന്നതും ദൃശ്യത്തിലുണ്ട്.















