ചേര്‍ത്തല: പാണ്ഡിത്യത്തിന്റെയും എളിമയുടെയും ഗിരിശൃംഗങ്ങളില്‍ വിഹരിച്ചയാളായിരുന്നു പ്രൊഫ. എം.കെ. സാനുയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ഗുരുദേവ ദര്‍ശനം നെഞ്ചേറ്റിയ പ്രതിഭാശാലിയായ അദ്ദേഹത്തിന്റെ വിയോഗം മലയാള ഭാഷയ്‌ക്കും ഗുരുദേവ വിശ്വാസികള്‍ക്കും തീരാനഷ്ടമാണ്. ഗുരുദേവനെയും കുമാരനാശാനെയും ആഴത്തില്‍ പഠിച്ചും എഴുതിയും പ്രഭാഷണം നടത്തിയും ജനങ്ങള്‍ക്കിടയില്‍ ജീവിച്ച് അവരുടെ മനസ് കീഴടക്കിയ പണ്ഡിതശ്രേഷ്ഠനായിരുന്നു അദ്ദേഹം. സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് നിറഞ്ഞ് നില്‍ക്കുമ്പോഴും ഗുരുദേവന്റെ കാലടികള്‍ പിന്തുടര്‍ന്നാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. ആ ചിന്തകളും രചനകളും എക്കാലവും ഗുരുദേവന്റെ കാലാതീത ദര്‍ശനത്തോട് ചേര്‍ന്നുനില്‍ക്കുന്നു. ശാന്തനായും സൗമ്യനായും പെരുമാറുമ്പോഴും നിലപാടുകള്‍ വെട്ടിത്തുറന്ന് പറയുന്ന സാനുവിന്റെ ശൈലി മാതൃകാപരമായിരുന്നു.
ഇത്രയേറെ ശിഷ്യസമ്പത്തുള്ള അദ്ധ്യാപകരും അപൂര്‍വം. ജീവിതാന്ത്യം വരെ ജനങ്ങള്‍ക്കിടയില്‍ നില്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ചയാളാണ് അദ്ദേഹം. പൊതുചടങ്ങുകളില്‍ പങ്കെടുക്കാത്ത ദിവസങ്ങള്‍ തന്നെ വിരളം. ഈ വാര്‍ദ്ധക്യത്തിലും വ്യക്തിജീവിതവും വിശ്രമവും മാറ്റിവച്ച് രോഗങ്ങളെയോ മരണത്തെയോ ഭയക്കാതെ നാടിന്റെ നന്മയ്‌ക്കും വികസനത്തിനും വേണ്ടി പരിശ്രമിച്ചാണ് അദ്ദേഹം ലോകത്തെ വിട്ടുപിരിഞ്ഞത്. കേരളത്തിന്റെ നവോത്ഥാനത്തിനൊപ്പം വളര്‍ന്നയാളാണ് സാനു. ആ തലമുറയുടെ അവസാന കണ്ണികളിലൊന്നുമായിരുന്നു, അനുശോചന സന്ദേശത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു.
















