ഇ. പത്മനാഭ വാര്യര്‍,
രാമനാട്ടുകര
ഭാരതീയ സാഹിത്യത്തിലെ അമൂല്യ രത്‌നമായ തുളസിദാസിന്റെ രാമായണമായ രാമചരിതമാനസമാണ് ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ വായിക്കുന്ന രാമായണം. ഇത് ഹിന്ദി രാമായണം എന്നപേരിലും അറിയപ്പെടുന്നു. ഭാരതീയ സംസ്‌കാരത്തിന്റെ മഹത്തായ പ്രതീകമെന്ന നിലയില്‍ ഭാരതീയരും വിദേശികളുമായ പണ്ഡിതര്‍ തുളസിദാസ രാമായണത്തിന് വളരെ സമുന്നതമായ സ്ഥാനമാണ് കല്‍പ്പിക്കുന്നത്.
നാലു നൂറ്റാണ്ടായി ഉത്തരഭാരതീയരുടെ നിത്യജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്ന കൃതിയായ രാമചരിതമാനസത്തിന് എക്കാലത്തും വായനക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കുന്നു. അതിനു കാരണം അതില്‍ അടങ്ങിയിരിക്കുന്ന സമഗ്രമായ ജീവിത വീക്ഷണവും വിശ്വോത്തരമായ കാവ്യമൂല്യങ്ങളുമാണ്. ആധുനിക ഭാരതത്തിന്റെയും ലോക ജനതയുടെതന്നെയും ശ്രദ്ധ തുളസിദാസ രാമായണത്തിലേക്ക് തിരിച്ചുവിട്ടതില്‍ ഗാന്ധിജിക്കുള്ള പങ്ക് വളരെ വലുതാണ്. തുളസിദാസ രാമായണത്തിലെ പല ആശയങ്ങളും ഗാന്ധിജിയിലൂടെ ആധുനിക ഭാരതത്തിന്റെ സാമൂഹ്യ രാഷ്‌ട്രീയ വീക്ഷണത്തെ വലിയതോതില്‍ സ്വാധീനിച്ചിട്ടുുണ്ടെന്നു കാണാം.
രാമചരിതമാനസത്തിലൂടെ പണ്ഡിതരുടെയും സാധാരണക്കാരായ ഗ്രാമീണരുടെയും ഹൃദയം കവര്‍ന്ന തുളസിദാസിന്റെ ജീവിതം അത്യത്ഭുതകരമായ വഴിത്തിരിവുകള്‍ നിറഞ്ഞതായിരുന്നു. ബാല്യത്തില്‍ തന്നെ അച്ഛനമ്മ മാര്‍ നഷ്ടപ്പെട്ട് അനാഥനായ തുളസിദാസ് ‘രാം രാം’ എന്ന് പറഞ്ഞു ഭിക്ഷ യാചിച്ചായിരുന്നു ജീവിതം മുന്നോട്ടു കൊണ്ടുപോയത്. ഇക്കാരണത്താല്‍ ചെറുബാല്യത്തില്‍ എല്ലാവരും തുളസിയെ ‘രാം ബോല’ എന്നാണ് വിളിച്ചിരുന്നത്.
പ്രസിദ്ധ ഗുരുവായ രാമാനന്ദന്റെ ശിഷ്യപരമ്പരയില്‍പെട്ട നരഹരിദാസില്‍ നിന്നും പിന്നീട് തുളസിദാസ് രാമമന്ത്രദീക്ഷ സ്വീകരിച്ചു. രാമകഥ പൂര്‍ണമായി അറിഞ്ഞ അദ്ദേഹം അങ്ങനെ രാമചരിതമാനസം എന്ന മഹാകാവ്യം രചിച്ചു. ലോകത്ത് ആദ്യം രാമകഥ വിരചിതമായതു ഭഗവാന്‍ ശ്രീപരമേശ്വന്റെ മനസ്സിലാണ്. മഹാദേവനില്‍ നിന്നു പാര്‍വതിയിലേക്കും തുടര്‍ന്ന് മറ്റുള്ളവരിലേക്കും രാമകഥ പകര്‍ന്നുകിട്ടുകയായിരുന്നു.
ശിവഭഗവാന്റെ മനസ്സില്‍ വിരചിതമായ രാമകഥ എന്ന നിലയ്‌ക്കാണ് തുളസിദാസ് രാമചരിതമാനസ് എന്നു സ്വന്തം കൃതിക്കു പേരിട്ടത്. ഭാരതീയ രാമായണങ്ങളില്‍ വെച്ച് എന്തുകൊണ്ടും പ്രഥ സ്ഥാനം അര്‍ഹിക്കുന്നു തുളസി ദാസരാമായണം എന്നാണ് പണ്ഡിതമതം.
ഭക്തി, ജീവിതവീക്ഷണം, ദര്‍ശനം, കലാമൂല്യം എന്നിവയെല്ലാം തികഞ്ഞ കൃതിയായതിനാല്‍ എല്ലാ വിഭാഗം ജനങ്ങളും തുളസിദാസ രാമായണത്തെ അംഗീകരിക്കുന്നു.
തുളസിദാസനെ വാല്മീക യുടെ പുനരവാതരമായി ചിലര്‍ കരുതുന്നു. വാല്മീകി സംസ്‌കൃതത്തില്‍ രാമായണം എഴുതിതിയതുകൊണ്ട് ദേവഭാഷ അറിയാത്ത സാധാരണക്കാര്‍ക്ക് അതു വായിച്ചാസ്വദിക്കാന്‍ കഴിയാതെ പോയി. ഇതില്‍ ദുഃഖിതനായ വാല്മീകി പുനര്‍ജ്ജന്മമെടുത്ത് ഉത്തരേന്ത്യയിലെ സാധാരണക്കാര്‍ക്കായി സംസാരഭാഷയായ ഹിന്ദിയില്‍ രാമചരിതമാനസ് എഴുതി എന്നാണ് വിശ്വാസം.
രാമചരിതമാനസത്തിന്റെ ആരംഭത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു
”നാന പുരാണനിഗ മാഗമ
സമ്മതം യദ്
രാമായണേ നിഗദിതം
ക്യചിത സുഖായ തുളസി
രഘുനാഥാ ഗാഥ
ഭാഷാ നിസ മതി മഞ്ജുള
മാതനോതി
രാമയാണേ” രഘുവംശം, പ്രസന്നരാഘവം, ഹനുമന്നാടകം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ നിന്നെല്ലാം ആശയങ്ങളും കല്‍പനകളും സ്വീകരിക്കുണ്ടെങ്കിലും അവയെ സ്വപ്രതിഭയുടെ രസായനപ്രക്രിയക്ക് വിധേയ മാക്കി മാത്രമേ അവതരിപ്പിക്കുന്നുള്ളൂ. ഭാഗവതം, ശിവപുരാണം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ നിന്നുപോലും സാന്ദര്‍ഭികമായി ചില തത്ത്വരത്‌നങ്ങള്‍ അദ്ദേഹം രാമചരിതമാനസത്തില്‍ മിനുക്കിച്ചേര്‍ത്തിട്ടുണ്ട്. രാമകഥയുടെ പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിച്ചു സ്വപ്രതിഭാ സൃഷ്ടമായ ചില പൊടിക്കൈകള്‍ പ്രയോഗി ക്കുമ്പോള്‍ ആണ് രാമചരിതമാനസത്തിനു പുതിയ കാവ്യവ്യക്തിത്വം കൈവരുന്നത്.
‘അദ്ധ്യാത്മരാമായണ’ത്തില്‍ രാമന്റെ ഈശ്വരത്വം സ്ഥാപി
ക്കാന്‍ ശിവപാര്‍വതി സംവാദം എന്ന രീതിയാണ് സ്വീകരിച്ചതെങ്കില്‍ തുളസിദാസനാട്ടെ ശിവപുരാണത്തിന്റെ അടിസ്ഥാനത്തില്‍ ശിവ-പാര്‍വതി പരിണയ കഥ കൂടി ഉള്‍പ്പെടുത്തി രാമഭക്തിയെ ആത്യന്തികമായി വിശ്വാസചേതസ്സുകളില്‍ പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. അദ്ധ്യാത്മ രാമായണത്തെയാണ് കഥാഘടനയുടെ മാതൃകയായി തുളസിദാസന്‍ സ്വീകരിച്ചിരിക്കുന്നതെങ്കിലും കാവ്യഗുണങ്ങള്‍ പ്രകടമാകത്തക്ക നാടകീയ ആവിഷ്‌ക്കരണം രാമചരിതമാനസത്തിന്റെ പ്രത്യേകത ആണ്.
അദ്ധ്യാത്മരാമായണത്തിന്റെ ഉദ്ദേശ്യം കേവലം പരമാത്മതത്ത്വത്തെപ്പറ്റി നിരൂപണം ചെയ്യുക മാത്രമാണ്. അവിടവിടെ ഭക്തിയെപറ്റിയുള്ള വ്യാഖ്യാനങ്ങള്‍ കാണാമെന്നുമാത്രം. എന്നാല്‍ തുളസിദാസനാകട്ടെ സഹൃദയത്വവും ഭാവുകത്വവും കൈവിടാതെയാണ് അദ്ധ്യാത്മിക തത്ത്വങ്ങളെ സമീപക്കുന്നത്. അതുകാരണം അദ്ധ്യാത്മരാമായണത്തിലെ സുക്ഷ്മങ്ങളായ പല ഭാഗങ്ങളും രാമചരിത മാനസത്തില്‍ അത്യന്തം രസദീപ്തങ്ങളായി മാറുന്നത് കാണാം. രസങ്ങളുടെ വൈവിധ്യമാണ് മറ്റൊരു പ്രത്യേകത. രാമചരിതമാനസത്തില്‍ ആദ്യന്തം നിറഞ്ഞു തുളുമ്പുന്നത് എഴുത്തച്ഛന്റെ കിളിപ്പാട്ടിലേതെന്നപോലെ ഭക്തിരസമാണ്. രാമനുമായി സാത്മ്യം പ്രാപിച്ചുകൊണ്ടുള്ള ദാസ്യഭക്തിയും ദൈന്യഭാവവും ആണ് രാമചരിതമാനസത്തിലെ ഏറ്റവും പ്രകടമായ മൗ ലികത്വം എന്നുപറയാം.
രാമേനക്കാളും മഹത്വം രാമനാമത്തിനു കല്‍പ്പിച്ചതാണ് തുളസിദാസന്റെ ഏറ്റവും വലിയ പ്രത്യേകത. രാമമഹിമയെ ഇങ്ങനെ വര്‍ണിക്കുന്നു:
”ശ്രീരാമ രാമേതി
രമേ രാമേ മനോരമേ
സഹസ്ര നാമ തത്തുല്യം
രാമ നാമ വരാനനേ…”
ഏക രാമനാമം സഹസ്രനാമത്തിനു തുല്യമാണെന്നതുപോലെ തുളസിദാസ് പറയുന്നു:
”രാമ നാമ മണി ദീപ് ധരൂ
ദീപ് ദേഹരി ദ്വാര്‍”
രാമനാമം നിലവിളക്കിനെ പോലെയാണ്. നിലവിളക്ക് ഉമ്മറത്ത് കത്തിച്ചു വെച്ചാല്‍ അകത്തും പുറത്തും ഉള്ള ഇരുട്ടിനെ നീക്കാന്‍ സാധിക്കുന്നതു പോലെ രാമനാമം നമ്മുടെ നാവിന്‍തുമ്പില്‍ ഇരുന്നാല്‍ ചൊല്ലുന്ന ആള്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഒരു പോലെ അജ്ഞാനത്തെ അകറ്റാന്‍ സാധിക്കും.
നാമവും രൂപവും ഈശ്വരപ്രാപ്തിക്കുള്ള രണ്ട് ഉപാധികളാണെങ്കിലും കലിയുഗത്തില്‍ രാമനാമത്തിനാണ് കൂടുതല്‍ മഹത്വമെന്നും രാമനാമമെന്ന താരകമന്ത്രം മാത്രമാണ് ഭവബന്ധത്തില്‍ നിന്ന് മോചനത്തിനുള്ള ഒരേയൊരു ഉപാധിയെന്നും രാമചരിതമാനസം ഊന്നിപ്പറയുന്നു.
ഉത്തരഭാരതത്തിലും ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയു ള്ള ഇന്‍ഡോനേഷ്യയിലും രാമലീല ആഘോഷം നടക്കുന്നത് രാമചരിതമാനസ കഥകളെ ആസ്പദമാക്കിയാണ്.
ഈ രാമായണമാസത്തില്‍ നമുക്കും ഭക്തിയോടെ രാമനാമം ജപിക്കാം. കഴിയുന്നത്ര രാമായാണങ്ങള്‍ വായനയിലൂടെ പരിചയപ്പെടാം.
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേകൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ















