വാഷിംഗ്ടൺ: മോസ്കോയുമായുള്ള ബന്ധം വഷളാകുന്നതിനിടെ റഷ്യയുമായുള്ള ആണവയുദ്ധത്തിന് അമേരിക്ക പൂർണ്ണമായും തയ്യാറാണെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. എന്നിരുന്നാലും അത്തരമൊരു സാഹചര്യത്തിൽ ആരും വിജയിക്കുമെന്ന് താൻ കരുതുന്നില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ഏതാനും മണിക്കൂറുകൾക്ക് മുമ്പ് റഷ്യയ്‌ക്ക് സമീപം അമേരിക്കൻ ആണവ അന്തർവാഹിനികൾ വിന്യസിച്ചതിന് ശേഷമാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ട്രംപിന്റെ ഈ പ്രസ്താവനയ്‌ക്ക് ശേഷം റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ പിരിമുറുക്കമുണ്ടാകാനുള്ള സാധ്യതയുണ്ട്.
റഷ്യയുടെ മുൻ പ്രസിഡൻ്റ് മെദ്‌വദേവിന്റെ അങ്ങേയറ്റം പ്രകോപനപരമായ പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഉചിതമായ മേഖലകളിൽ രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ ഉത്തരവിട്ടതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ട്രംപ് മെദ്‌വദേവിനെ റഷ്യയുടെ പരാജയപ്പെട്ട മുൻ പ്രസിഡന്റ് എന്ന് വിശേഷിപ്പിച്ചത് ശ്രദ്ധേയമാണ്.
ഏതാനും മണിക്കൂറുകൾക്ക് ശേഷം മെദ്‌വദേവ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇതിന് മറുപടി നൽകുകയും ചെയ്തു. “റഷ്യ എല്ലാ കാര്യത്തിലും ശരിയാണ്, അതിന്റെ പാതയിൽ തന്നെ തുടരും. ട്രംപ് റഷ്യയുമായി അന്ത്യശാസനം കളിക്കുകയാണ്. അദ്ദേഹം രണ്ട് കാര്യങ്ങൾ ഓർമ്മിക്കണം. ഒന്നാമതായി, റഷ്യ ഇസ്രായേലോ ഇറാനോ അല്ല, രണ്ടാമതായി, ഓരോ പുതിയ അന്ത്യശാസനവും ഭീഷണിയും യുദ്ധത്തിലേക്കുള്ള ഒരു ചുവടുവയ്‌പ്പുമാണ്. “- മെദ്‌വദേവ് തന്റെ എക്സിൽ എഴുതി.
ഇതിനുമുമ്പ് റഷ്യയ്‌ക്കെതിരായ യുദ്ധത്തിന് തയ്യാറാണെന്ന് ട്രംപ് ഒരു പ്രസ്താവന നൽകിയിരുന്നു.
















