ശതായുസ്സ് പൂര്‍ത്തിയാവാന്‍ രണ്ട് വര്‍ഷം മാത്രം അവശേഷിക്കെയാണ് പ്രൊഫ. എം.കെ. സാനു ജീവിതത്തോട് വിടപറഞ്ഞത്. അദ്ധ്യാപകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, സാഹിത്യ വിമര്‍ശകന്‍ എന്നീ നിലകളില്‍ ഇക്കാലമത്രയും തിളങ്ങിനിന്ന അദ്ദേഹം സാംസ്‌കാരിക കേരളത്തിന്റെ സ്‌നേഹഭാജനമായിരുന്നു. ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് എംഎല്‍എ ആയിട്ടുണ്ടെങ്കിലും സാംസ്‌കാരിക രംഗത്ത് രാഷ്‌ട്രീയപക്ഷപാതം കാണിക്കാതിരിക്കാനുള്ള ഔന്നത്യവും ആര്‍ജവവും ആ വ്യക്തിത്വത്തിന് ഉണ്ടായിരുന്നു. ശ്രീനാരായണ ഗുരുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും, സ്വാതന്ത്ര്യത്തിന്റെ വക്താവാകുകയും ചെയ്ത് അനീതിക്കെതിരെ ശബ്ദിക്കുകയും, സത്യത്തിലും നീതിയിലും അധിഷ്ഠിതമായ ലോകം പുലര്‍ന്നു കാണാന്‍ തീവ്രമായി ആഗ്രഹിക്കുകയും ചെയ്തു. എല്ലാരും ആത്മ സഹോദരര്‍ എന്ന ഗുരുദേവ ദര്‍ശനമാണ് സാനു മാഷിന്റെ ചിന്തയേയും പ്രവൃത്തിയേയും നയിച്ചത്.
മലയാള സാഹിത്യത്തിന്റെ മഹത്വത്തിന് മാറ്റുകൂട്ടുന്ന രചനകളാണ് മാഷിന്റെ മഷിയുണങ്ങാത്ത പൊന്‍പേനയില്‍നിന്നു പിറന്നത്. ശ്രീനാരായണഗുരുദേവന്റെയും ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെയും എം. ഗോവിന്ദന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും പി.കെ. ബാലകൃഷ്ണന്റെയുമൊക്കെ ജീവചരിത്ര രചനകളിലൂടെയും, വിമര്‍ശന കൃതികളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയും പരിഭാഷകളിലൂടെയും മലയാള സാഹിത്യത്തെ സമ്പന്നവും അഗാധവും ആക്കുകയാണ് ഈ എഴുത്തുകാരന്‍ ചെയ്തത്. സാഹിത്യ നിരൂപണ രംഗത്ത് സ്വന്തമായ വഴി വെട്ടിത്തുറക്കുകയും ചെയ്തു.
വിതയൊഴികെ എഴുത്തിന്റെ ഏതാണ്ട് എല്ലാ മേഖലകളിലും വ്യാപരിക്കാന്‍ കഴിഞ്ഞു. നിരവധി കൃതികളിലായി പരന്നുകിടക്കുന്ന അക്ഷര സാമ്രാജ്യം തന്നെ മാഷ് മലയാളിക്ക് സമ്മാനിച്ചു. ആഴത്തിലുള്ള അറിവിന്റെയും വിപുലമായ അനുഭവത്തിന്റെയും പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഈ സാംസ്‌കാരിക നായകന്‍ നടത്തിയ പ്രസംഗങ്ങള്‍ സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള ചാലക ശക്തിയായി. വശ്യവചസ്സായ ഈ മനുഷ്യസ്‌നേഹിയെ കേള്‍ക്കാന്‍ ജനങ്ങള്‍ക്ക് വലിയ ഉത്സാഹം ആയിരുന്നു. വേദി ഏതായാലും അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറയാന്‍ മടിച്ചില്ല. ഇടതുപക്ഷ വേദികളില്‍ അവരുടെ സാഹിത്യ, സാംസ്‌കാരിക നിലപാടുകളെ അതിനിശിതമായി വിമര്‍ശിക്കാന്‍ ധൈര്യം കാണിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം എഴുത്തുകാരോട് ചെയ്ത കൊടുംക്രൂരതകളെയും, അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയില്‍ മലയാളത്തിലെ എഴുത്തുകാരെ നിന്ദിച്ചതുമൊക്കെ മുഖം നോക്കാതെ വിളിച്ചുപറഞ്ഞു.
വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കുകയും, ദന്തഗോപുര വാസിയായി ജീവിക്കുകയും ചെയ്ത ആളായിരുന്നില്ല സാനു മാഷ്. കുട്ടിക്കാലത്ത് അനുഭവിച്ച പട്ടിണിയും കഷ്ടപ്പാടുകളും നല്‍കിയ പാഠങ്ങള്‍, മനുഷ്യരുടെ ദുഃഖ ദുരിതങ്ങളില്‍ സാനു മാഷിന്റെ കണ്ണു നനയിക്കുമായിരുന്നു. മനുഷ്യരുടെ ഭൗതിക സാഹചര്യം മെച്ചപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിരന്തരം സംസാരിക്കാന്‍ ഇത് പ്രേരണയായി. സമൂഹത്തിന് സാംസ്‌കാരികമായി ഉന്നമനം നേടാന്‍ ഭൗതിക സമൃദ്ധിയും ആവശ്യമാണെന്ന പക്ഷക്കാരനായിരുന്നു മാഷ്. മറ്റ് പല സാഹിത്യകാരന്മാരില്‍ നിന്നും സാംസ്‌കാരിക നായകന്മാരില്‍ നിന്നും വ്യത്യസ്തമായി കോളജ് വിദ്യാഭ്യാസകാലത്തുതന്നെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ച ചരിത്രം സാനുമാഷിനുണ്ട്. സാംസ്‌കാരിക മണ്ഡലത്തില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ഇതൊക്കെ സഹായിച്ചു.
എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെ എണ്ണപ്പെട്ട അംഗീകാരങ്ങള്‍ മാഷിനെ തേടിയെത്തി. ഭൗതികവാദിയുടെ പരിവേഷം നല്‍കാന്‍ ചിലരൊക്കെ ശ്രമിച്ചിട്ടുണ്ടെങ്കിലും സാനു മാഷ് അടിസ്ഥാനപരമായി ആത്മീയവാദിയായിരുന്നു. ഗുരുദേവ ദര്‍ശനം ഉള്‍ക്കൊണ്ട ഒരാള്‍ക്ക് മറിച്ചാവാന്‍ കഴിയില്ലല്ലോ. ബാലഗോകുലത്തെയും അമൃതഭാരതിയെയും പോലുള്ള സാംസ്‌കാരിക സംഘടനകള്‍ മാഷിന്റെ സംഭാവനകളെ വിലമതിക്കുകയും ആ മഹത് വ്യക്തിത്വത്തെ ആദരിക്കുകയും ചെയ്തു. എറണാകുളം തിരുമല ദേവസ്വവും മാഷിനെ ആദരിച്ചിരുന്നു. ഇടതുപക്ഷം അദ്ദേഹത്തെ അംഗീകരിക്കുകയല്ല, ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. വ്യവസായ നഗരമായി അറിയപ്പെട്ടിരുന്ന എറണാകുളത്തെ സാംസ്‌കാരിക നഗരമായി പരിവര്‍ത്തിപ്പിക്കുന്നതില്‍ സാനു മാഷ് വഹിച്ച പങ്ക് വളരെ വലുതാണ്. ഇത് എന്നും ഓര്‍മ്മിക്കപ്പെടുകയും ചെയ്യും. നവതിയിലും ജ്വലിച്ചുനിന്ന ഈ സാംസ്‌കാരിക സൂര്യന് ആദരാഞ്ജലികള്‍.
















