ന്യൂഡൽഹി ; കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് അന്നത്തെ കേന്ദ്രമന്ത്രി തന്നെ ഭീഷണിപ്പെടുത്തിയെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അവകാശവാദം തള്ളി ബിജെപി . രാഹുലിന്റെ ഈ പ്രസ്താവന വസ്തുതാപരമായി തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ബിജെപി പറഞ്ഞു.
2020 ലെ കാർഷിക നിയമങ്ങളോടുള്ള എതിർപ്പ് ദുർബലപ്പെടുത്താൻ അരുൺ ജെയ്റ്റ്‌ലി തന്നെ സമീപിച്ചുവെന്ന രാഹുൽ ഗാന്ധിയുടെ വാദം തെറ്റാണെന്ന് ബിജെപി ഐടി സെൽ ഇൻചാർജ് അമിത് മാളവ്യ ശനിയാഴ്ച ട്വീറ്റിൽ പറഞ്ഞു. 2019 ഓഗസ്റ്റ് 24 ന് അരുൺ ജെയ്റ്റ്‌ലി അന്തരിച്ചു. കരട് കാർഷിക ബില്ലുകൾ 2020 ജൂൺ 3 നാണ് കേന്ദ്ര മന്ത്രിസഭയിൽ അവതരിപ്പിച്ചത് . ഈ നിയമങ്ങൾ 2020 സെപ്റ്റംബറിൽ നടപ്പിലാക്കി. അപ്പോൾ അരുൺ ജെയ്റ്റ്‌ലി അദ്ദേഹത്തെ സമീപിച്ചുവെന്ന് പറയുന്നത് വസ്തുതാപരമായി തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് – അമിത് മാളവ്യ പറഞ്ഞു.
അതേസമയം, അരുൺ ജെയ്റ്റ്‌ലിയുടെ മകൻ റോഹൻ ജെയ്റ്റ്‌ലിയും രാഹുലിനെതിരെ രംഗത്തെത്തി . “എന്റെ അച്ഛൻ 2019-ൽ അന്തരിച്ചു, കാർഷിക നിയമങ്ങൾ 2020-ൽ അവതരിപ്പിച്ചു. അതിലും പ്രധാനമായി, എതിർ അഭിപ്രായങ്ങളുടെ പേരിൽ ആരെയും ഭീഷണിപ്പെടുത്തുന്ന സ്വഭാവമല്ല എന്റെ പിതാവിന്റെത്. അദ്ദേഹം ഒരു ഉറച്ച ജനാധിപത്യവാദിയായിരുന്നു, എപ്പോഴും സമവായം കെട്ടിപ്പടുക്കുന്നതിൽ വിശ്വസിച്ചിരുന്നു. രാഷ്‌ട്രീയത്തിൽ പലപ്പോഴും സംഭവിക്കുന്നതുപോലെ, അത്തരമൊരു സാഹചര്യം ഉണ്ടായാൽ പോലും, എല്ലാവർക്കും സ്വീകാര്യമായ ഒരു പരിഹാരത്തിലെത്താൻ സ്വതന്ത്രവും തുറന്നതുമായ ഒരു ചർച്ചയ്‌ക്ക് ആഹ്വാനം ചെയ്യുന്ന ആളായിരുന്നു.
അദ്ദേഹം അങ്ങനെയായിരുന്നു, ഇന്നും അദ്ദേഹത്തിന്റെ പാരമ്പര്യം അതാണ്. നമ്മോടൊപ്പമില്ലാത്ത ആളുകളെക്കുറിച്ച് സംസാരിക്കുമ്പോൾ രാഹുൽ ഗാന്ധി ജാഗ്രത പാലിക്കണമെന്ന് ഞാൻ കരുതുന്നു. മനോഹർ പരീക്കർ ജിയുടെ അവസാന നാളുകളെയും രാഷ്‌ട്രീയവൽക്കരിച്ചുകൊണ്ട് സമാനമായ ഒന്ന് ചെയ്യാൻ അദ്ദേഹം ശ്രമിച്ചു, അത് അത്രയും മോശമായിരുന്നു . ‘ റോഹൻ ജെയ്റ്റ്‌ലി പറഞ്ഞു.
















