നാഗ്പൂർ: എട്ട് പുരുഷന്മാരെ വിവാഹം കഴിച്ച് വഞ്ചിച്ച സമീറ ഫാത്തിമ ഒടുവിൽ പോലീസിന്റെ വലയിൽ കുടുങ്ങി. നാഗ്പൂർ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന വിവാഹിതരായ പുരുഷന്മാരെയാണ് യുവതി പ്രണയക്കെണിയിൽ കുടുക്കി വിവാഹം കഴിച്ചിരുന്നതെന്ന് ഗിട്ടിഖാന പോലീസ് പറഞ്ഞു.
വിവാഹം നടന്ന് ഒരു മാസത്തിനുശേഷം യുവതി കല്യാണം കഴിച്ചവരുമായി വഴക്കിടുകയും അവരിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയ സമീറ ഫാത്തിമ ഒരു സ്കൂളിൽ അധ്യാപികയായും ജോലി ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി പുരുഷന്മാരെ പ്രണയക്കെണിയിൽ കുടുക്കുകയായിരുന്നു പതിവ്. പിന്നീട് അവരെ വിവാഹം കഴിക്കുകയായിരുന്നു അവരുടെ രീതി. ഇത്തരത്തിൽ കബളിക്കപ്പെട്ട ഗുലാം പത്താന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
പോലീസ് പറയുന്നതനുസരിച്ച് സമീറ ഫാത്തിമ കഴിഞ്ഞ ഒന്നര വർഷമായി ഒളിവിലായിരുന്നു. തുടർന്ന് സിവിൽ ലൈൻസ് പ്രദേശത്തെ ഒരു സ്റ്റാളിൽ ചായ കുടിക്കാൻ വന്നപ്പോഴാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. ഗുലാം പത്താൻ പറയുന്നതനുസരിച്ച്, ഇതുവരെ ഏകദേശം 50 ലക്ഷം രൂപ അവർ വഞ്ചിച്ചിട്ടുണ്ട്, അതിൽ 10 ലക്ഷം രൂപ നൽകിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ്.
















