മുംബൈ: ‘കാവിഭീകരത’ എന്ന് കള്ളക്കഥയുണ്ടാക്കി മാലേഗാവ് സ്‌ഫോടനത്തിന്റെ പേരിൽ കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരും മഹാരാഷ്‌ട്രയിലെ കോൺഗ്രസ് സർക്കാരും ചേർന്ന് ആർഎസ്എസ് സർ സംഘചാലക് ഡോ.മോഹൻ ഭാഗവതിനെ അറസ്റ്റ് ചെയ്യാൻവരെ ആസൂത്രണം നടത്തിയെന്ന് മുൻ എടിഎസ് ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യ പത്രത്തോട് വെളിപ്പെടുത്തി. മഹാരാഷ്‌ട്ര സർക്കാരിന്റെ ആന്റി ടെററസിസം സ്‌ക്വാഡ് (എടിഎസ്) നെക്കൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരവും സോണിയാ ഗാന്ധിയും ലാലു പ്രസാദ് യാദവും ദിഗ്വിജയ് സിങ്ങും മറ്റുമടങ്ങുന്ന കൂട്ടർ ഈ ആസൂത്രണം നടത്തിത്.
എടിഎസ്സിന്റെ തലപ്പത്തുണ്ടായിരുന്ന കർക്കറെ എന്ന കുപ്രസിദ്ധ ഉദ്യോഗസ്ഥനും അതിനൊക്കെ കൂട്ടുനിന്നു. കേസന്വേഷണത്തിൽ ഉണ്ടായിരുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥൻ നടത്തുന്ന വെളിപ്പെടുത്തലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ.
വിരമിച്ച പോലീസ് ഇൻസ്‌പെക്ടർ മെഹിമൂബ് മുജാവർ ആണ് വെളിപ്പെടുത്തലുകൾ നടത്തുന്നത്. പൂർണ്ണമായും വ്യാജമായുണ്ടാക്കിയ തെളിവുകളായിരുന്നു കേസിലെന്നും അതാണ് കേസ് വിട്ടുപോകാൻ കാരണമായതെന്ന് മുജാവർ പറയുന്നു.
”എടിഎസ്സിന്റെ അന്വേഷണം സംബന്ധിച്ച് പൂർണ്ണ വിവരങ്ങൾ പറയാൻ എനിക്ക് കഴിയില്ല. പക്ഷേ, എന്നോട് അതീവ രഹസ്യമായി ചില ഉത്തരവുകൾ തന്ന കാര്യം പറയാം. അതിൽ ആർഎസ്എസ് തലവൻ ഡോ.മോഹൻ ഭാഗവത്, റാം കൽസാങ്ഗ്ര, സന്ദീപ് ദാങ്കെ, ദിലീപ പടീദാർ എന്നിവർക്കെതിരെ നടപടികൾക്കായിരുന്നു നിർദ്ദേശങ്ങൾ. പക്ഷേ, ‘ഭയാനക”മാണ് ആ ഉത്തരവുകൾ എന്നതിനാൽ അവ നടപ്പാക്കാൻ താൻ തയാറില്ലെന്ന് മുജാവർ പറയുന്നു.
”അത് എന്റെ പരിധികൾക്കും അപ്പുറത്തായിരുന്നു. മോഹൻ ഭാഗവതിനെപ്പോലുള്ള ഒരു ഉന്നതനെതിരെ നടപടിക്കുള്ള ആ ഉത്തരവ് ഞാൻ അനുസരിച്ചില്ല. അതിന് എന്റെ പേരിൽ കള്ളക്കേസെടുത്ത് എന്റെ 40 വർഷത്തെ ഔദ്യോഗിക ജീവിതം തകർത്തുകളഞ്ഞു.”
ഒരു കാവി ഭീകരതയുമില്ല, എല്ലാം വ്യാജതെളിവുകളായിരുന്നു,” മുജാവർ പറയുന്നു.
















