2008 സപ്തംബറില്‍ മലേഗാവിലെ ഒരു മസ്ജിദിനടുത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. അന്ന് ഇസ്ലാമിക ഭീകരത രാജ്യത്തെങ്ങും കത്തിനിന്ന കാലമായിരുന്നു. ബോംബ് സ്‌ഫോടനങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും പലപ്പോഴുമുണ്ടായി. അന്വേഷണ ഏജന്‍സികള്‍ വിശദവിവരങ്ങള്‍ തപ്പിയെടുത്ത് വരുമ്പോള്‍ എല്ലായ്‌പ്പോഴും പിടിയിലായിരുന്നത് ഇസ്ലാമിക ഭീകരസംഘടനകള്‍.
ഈ സമയത്ത് 2008 ഒക്‌ടോബര്‍ 30നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായത്. നിരവധി ഭീകരാക്രമണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നുള്ള സമ്മര്‍ദ്ദം മുറുകിയപ്പോഴാണ്, ശിവരാജ് പാട്ടീലിനെക്കൊണ്ട് രാജിവയ്‌പ്പിച്ച് ചിദംബരത്തെ ആഭ്യന്തര മന്ത്രിയാക്കിയത്. (അന്ന് മഹാരാഷ്‌ട്ര ഭരിച്ചതും വിലാസ് റാവു ദേശ്മുഖിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു) ഹിന്ദു സംഘടനകളെ ഭീകരസംഘടനകളാക്കി ചിത്രീകരിക്കുകയായിരുന്നു ചിദംബരത്തിന്റെ ആദ്യലക്ഷ്യം. അതിനു വേണ്ടി അയാളുടെ കുരുട്ടുബുദ്ധിയില്‍ തെളിഞ്ഞ വാക്കായിരുന്നു കാവി ഭീകരത. മലേഗാവ് സ്‌ഫോടനക്കേസില്‍ യഥാര്‍ഥ പ്രതികളെ അന്വേഷണ ഏജന്‍സികള്‍ വളരെ ബുദ്ധിപൂര്‍വം ഒഴിവാക്കി ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ തെളിവുകള്‍ കെട്ടിച്ചമച്ച് ചേര്‍ക്കുകയായിരുന്നു. പ്രജ്ഞാ സിങ്ങ് ഉപയോഗിച്ചിരുന്ന ബൈക്ക് സ്‌ഫോടന സ്ഥലത്തു നിന്നു ലഭിച്ചുവെന്നു പറഞ്ഞാണ് അവരെ പ്രതിയാക്കിയത്. ബൈക്ക് മോഷണം പോയി എന്ന് അവര്‍ നല്‍കിയ പരാതി പോലും അവഗണിച്ചായിരുന്നു നീക്കം. തുടര്‍ന്ന് അന്ന് കാവി ഭീകരത എന്ന വാക്ക് ചിദംബരം പറ്റിയ സ്ഥലങ്ങളിലെല്ലാം ഉപയോഗിച്ചു. മാധ്യമങ്ങളും പിന്നെ ഈ വാക്കുകൊണ്ടായിരുന്നു കളിച്ചത്. ഇപ്പോള്‍ തെളിവുകളില്ലാത്തതിനാല്‍ പ്രജ്ഞാ സിങ്ങ്, കേണല്‍ പുരോഹിത് എന്നിവരടക്കം ഏഴ് പ്രതികളെയും കോടതി വിട്ടയച്ചപ്പോള്‍ പൊളിഞ്ഞത് ചിദംബരത്തിന്റെ കള്ളക്കളിയാണ്. പരിവാര്‍ പ്രസ്ഥാനങ്ങളോട് കോണ്‍ഗ്രസിനുള്ള ഒടുങ്ങാത്ത പകയാണ് ഇപ്പോള്‍ തെളിയുന്നത്. പക്ഷെ ആ പകയുടെ പേരില്‍ ഏഴ് നിരപരാധികളുടെ ജീവിതമാണ് തകര്‍ന്നു പോയത്.
















