തിരുവനന്തപുരം: സഹകരണ ബാങ്ക് ജീവനക്കാരുടെ സഹകരണ സംഘമായ തിരുവനന്തപുരം താലൂക്ക് കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിൽ വൻ ചിട്ടി തട്ടിപ്പ്. വ്യാജ സാലറി സർട്ടിഫിക്കറ്റിൽ പരസ്പര ജാമ്യത്തിൽ എടുത്തത് അഞ്ച് ലക്ഷത്തിന്റെ പത്ത് ചിട്ടി . തട്ടിപ്പ് നടത്തിയത് സർക്കാർ ജീവനക്കാരുടെ സഹകരണ സംഘമായ പുളിമൂട്ടിലെ തിരുവനന്തപുരം ഗവൺമെൻ്റ് എംപ്ലോയിസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാർ. ഒരാൾ ഇടത് സംഘടനാ നേതാവും.
സിപിഎം നിയന്ത്രണത്തിലാണ് രണ്ട് സൊസൈറ്റികളും. കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിലെ അഞ്ച് ലക്ഷത്തിന്റെ ചിട്ടിയായ എം ഡി എസ് നമ്പർ 4/21ലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഗവൺമെൻ്റ് എംപ്ലോയിസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരായ വിനോദ് കുമാർ വി.എൻ , നീന സി.ആർ , ശ്രീജിത് എന്നിവരാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി ഒരു വർഷക്കാലയളവിൽ നിരവധി തവണ സാലറി സർട്ടിഫിക്കറ്റ് നൽകി. ഇതിൽ പലതിലും വ്യത്യസ്ത ശമ്പളമാണ് കാണിച്ചത്. ചില സർട്ടിഫിക്കറ്റിൽ പഴയ സെക്രട്ടറിയുടെ വ്യാജ ഒപ്പും ഉപയോഗിച്ചതായും സംശയമുണ്ട്.
അസിസ്റ്റൻ്റ് രജിസ്ട്രാരുടെ ഓഫീസിലെ ഓഡിറ്റ് പരിശോധനയിലാണ് തട്ടിപ്പ് പുറത്ത് വന്നത്. ഇത് സംബന്ധിച്ച് ഗവൺമെൻ്റ് എംപ്ലോയിസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസിൽ നിന്നും നോട്ടീസ് നൽകിയെങ്കിലും നടപടിയെടുത്തിട്ടില്ല. ഇതിൽ വിനോദ് കുമാർ സഹകരണ സംഘം ജീവനക്കാരുടെ ഇടത് സംഘടനാ നേതാവാണ്. ഇയാളുടെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് നോട്ടീസ് പൂഴ്തി വയ്‌ക്കുകയായിരുന്നു.
തിരുവനന്തപുരം താലൂക്ക് കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിലും ഇത്തരത്തിൽ നിരവധി ചിട്ടി തട്ടിപ്പ് നടന്നതായാണ് സൂചന. ഹെൽത്ത് ജീവനക്കാരുടെ കോ – ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരും ഇതേ രീതിയിൽ കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിൽ നിന്നും ചിട്ടി തട്ടിപ്പ് നടത്തിയതായാണ് വിവരം. സിപിഎം നിയന്ത്രണത്തിലായതിനാൽ തട്ടിപ്പ് പുറത്തറിഞ്ഞിരുന്നില്ല. ഇവിടെ നടക്കുന്ന ചിട്ടികളിലെല്ലാം ഇത്തരത്തിൽ തട്ടിപ്പ് ഉണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. അന്നെല്ലാം സിപിഎം ഇടപെട് സംഭവം പുറത്തറിയാതെ പൂഴ്തി വയ്‌ക്കുകയായിരുന്നു.














