ആലപ്പുഴ: കാമുകനെ രക്ഷിക്കാന്‍ പെണ്‍കുട്ടി തെറ്റായി മൊഴി നല്‍കിയതിനെ തുടര്‍ന്ന് പോക്‌സോ കേസില്‍പ്പെട്ട് നിരപരാധിയായ 75 വയസുകാരന്‍ ജയിലില്‍ കഴിയേണ്ടി വന്നത് 285 ദിവസം. ആലപ്പുഴ ആറാട്ടുവഴി വാര്‍ഡ് മുല്ലശേരി ഹൗസില്‍ എം.ജെ. ജോസഫ് ആണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇത്രയും നാള്‍ ജയിലില്‍ കഴിയേണ്ടി വന്നത്. പെണ്‍കുട്ടി തെറ്റായി മൊഴി നല്കിയതാണെന്ന് വ്യക്തമായതോടെ ആലപ്പുഴ പോക്‌സോ കോടതി ജഡ്ജിയും അഡീ. സെഷന്‍സ് കോടതി ഒന്ന് ജഡ്ജിയുമായ റോയ് വര്‍ഗീസ് ഇദ്ദേഹത്തെ വെറുതെ വിട്ടു.
ആലപ്പുഴയിലെ ഒരു സ്‌കൂളില്‍ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന ജോസഫ്, അമ്മയുമായി പരിചയപ്പെട്ട ശേഷം വീട്ടിലെത്തി തന്നെ ഉപദ്രവിച്ചുവെന്നും താന്‍ ഗര്‍ഭിണിയാണെന്നും പെണ്‍കുട്ടി കൂട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജോസഫിനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. നോര്‍ത്ത് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കുട്ടി ഗര്‍ഭിണിയാണെന്ന ആരോപണം കുറ്റപത്രത്തില്‍ ഒഴിവാക്കിയിരുന്നു. കോടതി ജോസഫിന്റെ ജാമ്യം നിഷേധിക്കുകയും ചെയ്തു.
വിചാരണയില്‍ കുട്ടിയെ പ്രതിഭാഗം ക്രോസ് വിസ്താരം നടത്തിയപ്പോഴാണ് തന്നെ ഒരിക്കലും ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും ജോസഫ് നിരപരാധിയാണെന്നും പെണ്‍കുട്ടി സമ്മതിച്ചത്. തനിക്കു ഒരു കാമുകന്‍ ഉണ്ട്. അയാളാണ് ഉപദ്രവിച്ചത്. അയാളുമായുള്ള ബന്ധം ജോസഫ് മനസിലാക്കി തന്നെ ഉപദേശിച്ച വൈരാഗ്യത്തിലും കാമുകനെ രക്ഷിക്കുന്നതിനും വേണ്ടിയാണു ജോസഫിന്റെ പേര് പറഞ്ഞതത്രെ. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ ജഡ്ജ് നോര്‍ത്ത് പോലീസിനു നിര്‍ദേശം നല്‍കി.
കേസ് അന്വഷിച്ച പോലീസ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാമുകനെതിരെ മറ്റൊരു കേസെടുത്ത് കോടതിയില്‍ കുറ്റപത്രം നല്‍കി. എന്നാല്‍ ജോസഫിന് എതിരെയുള്ള കേസ് നോര്‍ത്ത് പോലീസ് അവസാനിപ്പിച്ചില്ല. രണ്ടാമതും കോടതി കുട്ടിയെ വിസ്തരിക്കയും കുട്ടി പഴയ മൊഴി അവര്‍ത്തിക്കുകയും ചെയ്തു. മറ്റു സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി കുറ്റക്കാരനല്ല എന്ന് കണ്ടു വെറുതെ വിടുകയായിരുന്നു.
ഒരു കുട്ടി തന്റെ കാമുകനെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ മെനഞ്ഞെടുത്ത കള്ളക്കഥ അന്വേഷിച്ച് നിജസ്ഥിതി കണ്ടെത്തുന്നതില്‍ പോലീസിനുണ്ടായ വീഴ്ചയാണ് നിരപരാധിയായ വൃദ്ധന് 285 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നത്. ജോസഫിന് വേണ്ടി അഭിഭാഷകരായ പി.പി. ബൈജു, ഇ.ഡി. സഖറിയാസ് എന്നിവര്‍ കോടതിയില്‍ ഹാജരായി.
















