ലോക ചെസ്സില്‍ ഭാരതത്തിന്റെ ഇടം കൂടുതല്‍ വിശാലമാകുന്നു എന്ന് തെളിയിച്ചുകൊണ്ടാണ് നാഗ്പൂരുനിന്നുള്ള ദിവ്യ ദേശ്മുഖ് വനിതകളുടെ ചെസ് ലോകകപ്പില്‍ കിരീടം ചൂടിയത്. ഫൈനലില്‍ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തിയത് മറ്റൊരു ഭാരത വനിതാ ചെസ് രത്നമായ കൊനേരു ഹംപിയെയാണെന്നത് ഈ രംഗത്തെ നമ്മുടെ കരുത്ത് വ്യക്തമാക്കുന്നു. സമീപകാലത്ത് ഭാരതത്തിന്റെ ചെസ്സ് രംഗം കൈവരിച്ച നേട്ടങ്ങള്‍ അനുപമമാണ്. പ്രഗ്നാനന്ദയും ഡി.ഗുകേഷും എല്‍.ആര്‍.ശ്രീ ഹരിയും ഹരികൃഷ്ണനുമൊക്കെ ഭാരതത്തിന്റെ ചെസ് സമ്പത്തിനെ തിലകച്ചാര്‍ത്തണിയിച്ചു. അക്കൂട്ടത്തിലേക്കാണ് നാഗ്പൂരില്‍ നിന്ന് ഒരു പെണ്‍കുട്ടി ലോകകിരീടവുമായി തേര് തെളിച്ചെത്തിയിരിക്കുന്നത്. ഭാരതം ഇതുവരെ സൃഷ്ടിച്ച 88 ഗ്രാന്‍ഡ്മാസ്റ്റര്‍മാരിലെ അവസാന പേരുകാരിയായി 19 വയസ് മാത്രമുള്ള ദിവ്യ വരുമ്പോള്‍ അതും ചരിത്രമാവുകയാണ്. 88 ഗ്രാന്‍ഡ് മാസ്റ്റര്‍മാരില്‍ 4 പേര്‍ മാത്രമാണ് വനിതകളായുള്ളത്. കൊനേരു ഹംപി, ഡി. ഹരിക, വൈശാലി രമേശ് ബാബു, ഇപ്പോള്‍ ദിവ്യ ദേശ്മുഖും. കളികളുടെ രംഗത്ത് ഭാരതം കൈവരിക്കുന്ന മികവിന്റെ തുടര്‍ച്ചയായി ഇതിനെ കാണുമ്പോഴും കായികമായ മികവിനൊപ്പം മാനസികവും ബൗദ്ധികവുമായ തലത്തിലും നാം മുന്നോട്ടു തന്നെയാണെന്ന സത്യത്തിന് അടിവരയിടുകയാണ് ഈ വിജയം.
ലോക റാങ്കില്‍ നിലവില്‍ അഞ്ചാമതുള്ള കൊനേരു ഹംപിയെ പരാജയപ്പെടുത്തി ലോക കിരീടം ചൂടിയ ദിവ്യയുടെ മികവ് കേവലം ഒരു സുപ്രഭാതത്തില്‍ പിറന്നതല്ല. ഡോക്ടര്‍മാരായ മാതാപിതാക്കളുടെ ഇച്ഛാശക്തിയുടെയും ആത്മസമര്‍പ്പണത്തിന്റെയും കൂടി ഫലമാണ്. ഭാരതത്തിന്റെ നാരീശക്തിയെപ്പറ്റി പറയുമ്പോള്‍ ഈ പേര് ഇനി ഒഴിവാക്കാനാവില്ല. കൊനേരു ഹംപി എന്നു മാത്രം കേട്ടു ശീലിച്ച ഭാരതത്തിലെ ചെസ് പ്രേമികള്‍ക്ക് മറ്റൊരു പേര് കൂടി ലഭിച്ചു. അതാണ് ദിവ്യ ദേശ്മുഖ്. അഞ്ചു വയസ്സുള്ളപ്പോള്‍ ചതുരംഗ കളങ്ങളില്‍ കരുക്കള്‍ നീക്കിത്തുടങ്ങിയ ദിവ്യ ചെറുപ്രായത്തില്‍ത്തന്നെ ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കി. ലണ്ടനില്‍ നടന്ന ലോക റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ടീം ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ താരം ഹോയു യിഫാനെ പരാജയപ്പെടുത്തി ഏവരെയും ഞെട്ടിച്ച ചരിത്രമാണ് ദിവ്യയുടേത്. ജൂനിയര്‍ തലത്തില്‍ ലോക ഒന്നാം നമ്പര്‍ പദം അലങ്കരിക്കുന്ന ദിവ്യ കഴിഞ്ഞ വര്‍ഷം ചെസ്സ് ഒളിമ്പ്യാഡില്‍ ഇരട്ട സ്വര്‍ണ്ണം നേടി മികവ് വീണ്ടും തെളിയിച്ചിരുന്നു.
തികഞ്ഞ അച്ചടക്കം, ഏകാഗ്രത, ബുദ്ധിശക്തി, ക്ഷമ, സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള സിദ്ധി എന്നിവയാണ് ചെസ്സിലെ അടിസ്ഥാന യോഗ്യതകള്‍. ഇവ പാഠമാക്കിയാണ് 64 കളങ്ങളില്‍ ഒരാള്‍ കരുക്കള്‍ നീക്കേണ്ടത്. പ്രതിസന്ധികളില്‍ തളരാതെ അതിജീവനത്തിനായുള്ള പോരാട്ടം നയിക്കുക എന്നതാണ് ചെസ് മുന്നോട്ടു വയ്‌ക്കുന്ന സന്ദേശം. അവിടെ ആക്രമണം മാത്രമല്ല, സംയമനവും ആസൂത്രണ മികവും ദീര്‍ഘവീക്ഷണവും കണക്കുകൂട്ടലുകളും ആവശ്യമാണ്. രാജ്യം വേട്ടയാടപ്പെടുമ്പോള്‍ രാജാവിനെ സംരക്ഷിക്കാന്‍ നടത്തുന്ന പോരാട്ടമാണ് ചെസ്. അവിടെ വൈകാരികമായ പ്രകടനങ്ങള്‍ക്ക് ഇടമില്ല. ബുദ്ധിശക്തിയും കാര്യക്ഷമതയുമാണ് ആവശ്യം. അത്തരത്തില്‍ വലിയ ജീവിതസന്ദേശം കൂടി പകര്‍ന്നു തരുന്ന കായിക ഇനമാണ് ചെസ്.
ലോക ചെസ് റാങ്കിങ് പട്ടിക നോക്കിയാല്‍ ഭാരതത്തിന്റെ മികവ് എടുത്തുകാണാം. പുരുഷവിഭാഗത്തില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ മൂന്നു പേര്‍ ഭാരതീയരാണ്, പ്രഗ്നാനന്ദ (4), ഡി. ഗുകേഷ് (5), അര്‍ജുന്‍ എരിഗൈസി (6). വനിതാ വിഭാഗത്തില്‍ കൊനേരു ഹംപിയും(5) ആദ്യ പത്തിലുണ്ട്.
1988-ല്‍ വിശ്വനാഥന്‍ ആനന്ദ് ആദ്യമായി ഗ്രാന്‍ഡ്മാസ്റ്റര്‍ പട്ടം നേടിയ ശേഷം ലോകം ഭാരതത്തിലേക്ക് ശ്രദ്ധിച്ചു. ആനന്ദ് കൊളുത്തിയ ദീപശിഖ കൈയിലേന്തി എത്രയോ പേര്‍ കുതിച്ചു. അക്കൂട്ടത്തിലേക്ക് ദിവ്യ കൂടി വരുമ്പോള്‍ നമുക്കും അഭിമാനിക്കാം. ഒപ്പം ആ പെണ്‍കുട്ടിക്ക് ആശംസകള്‍ നേരാം, ചതുരംഗക്കളത്തില്‍ ഉജ്വല കരുനീക്കങ്ങളുമായി ഇനിയുമിനിയും തിളങ്ങാന്‍.
















