പറഞ്ഞാല്‍ അതില്‍ ഉറച്ചു നില്‍ക്കുന്നതാണ് മാന്യതയുടെ ലക്ഷണം. പക്ഷെ, അതിന് പറഞ്ഞതില്‍ ന്യായവും മാന്യതയും വേണം. വിവരക്കേടും മുട്ടായുക്തിയും പറഞ്ഞിട്ട് അതില്‍ ഉറച്ചു നില്‍ക്കുന്നത് മാന്യതയ്‌ക്ക് യോജിച്ചതല്ല. കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍ക്കുള്ള ആനുകൂല്യത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് ഇതില്‍ ആദ്യത്തേതാണ്. പ്രതിമാസ ഇന്‍സെന്റീവും വിടവാങ്ങല്‍ ആനുകൂല്യവും വര്‍ധിപ്പിക്കാമെന്നു പറഞ്ഞു. അത് നടപ്പാക്കി. ഇന്‍സെന്റീവ് 1500 രൂപയും 10 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവരുടെ വിടവാങ്ങല്‍ ആനുകൂല്യം 30000 രൂപയുമാണ് കൂട്ടിയത്. തുകയുടെ വലിപ്പത്തെക്കാള്‍ പ്രധാനമാണ് അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിയും ഉള്‍ക്കൊണ്ടും നല്‍കുന്ന പരിഗണന. ആ സമീപനമാണ് ഒരു ജനകീയ ഭരണ സംവിധാനത്തിന്റെ ശരിയായ മുഖം.
എന്തിനും കേന്ദ്രത്തെ പഴിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത് രണ്ടാമത്തേതാണ്. ഒന്നും തരാനാവില്ലെന്നു പിടിവാശിയോടെ പറഞ്ഞു. അതില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്നു. പറഞ്ഞാല്‍ അതുപോലെ ചെയ്യുന്ന സര്‍ക്കാരാണ് തങ്ങളുടേതെന്ന് പാര്‍ട്ടിയും മുന്നണിയും കൊട്ടിഘോഷിക്കുമ്പോള്‍ ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ആരോഗ്യ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തുന്ന ആശമാര്‍ മാന്യമായ പ്രതിഫലം ചോദിച്ചു സമരം തുടങ്ങിയിട്ട് മാസം പലതായി. എടുത്താല്‍ പൊങ്ങാത്ത വര്‍ധനയൊന്നുമല്ല അവര്‍ ആവശ്യപ്പെട്ടത്. മാന്യമായി കുടുംബം പോറ്റാനുള്ള പ്രതിഫലമേ ചോദിച്ചുള്ളു.. എന്നിട്ടും സര്‍ക്കാര്‍ നിഷേധാത്മക നിലപാട് തുടരുക മാത്രമല്ല അവസരത്തിലും അനവസരത്തിലും അവരെ അവഹേളിക്കുകയും ചെയ്തു വരികയാണ്. തൊഴിലാളികളുടെ രക്ഷകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പാര്‍ട്ടിയും അവരുടെ സര്‍ക്കാരും ഇവിടെ ആരെയാണ് തോല്‍പ്പിക്കാന്‍ നോക്കുന്നത്? തുച്ഛമായ പ്രതിഫലം പറ്റുന്ന ഈ വനിതാ തൊഴിലാളികളെയോ? അതോ അവര്‍ക്കു പിന്‍ബലം കൊടുക്കുന്നു എന്ന് സര്‍ക്കാരും പാര്‍ട്ടിയും ആരോപിക്കുന്ന മറ്റു ചിലരെയൊക്കെയോ? അതാരായാലും അനുഭവിക്കുന്നത് പാവം ആശമാരാണല്ലോ. ആറക്കം ശമ്പളവും ആനുകൂല്യങ്ങളും വാങ്ങുന്നവര്‍ക്ക് അതേ അളവില്‍ വര്‍ധന നല്‍കുന്നവര്‍ തുച്ഛ വരുമാനക്കാരേ വെയിലിലും മഴയിലും നിര്‍ത്തി അധിക്ഷേപിക്കുന്നതിന്റെ മനശാസ്ത്രം സാമാന്യബുദ്ധിക്കു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. ഇത്തരം കാര്യങ്ങളിലും സന്ദര്‍ഭങ്ങളിലും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് വേണ്ടത് പിടിവാശിയല്ല, സാമാന്യബുദ്ധിയാണ്. സര്‍ക്കാര്‍ അത് കാണിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നം എന്നേ തീരുമായിരുന്നു.
കുത്തഴിഞ്ഞു കിടക്കുന്ന ആരോഗ്യ മേഖലയെക്കുറിച്ചു നാട്ടുകാര്‍ക്ക് പറയാന്‍ ഇനി ബാക്കിയൊന്നുമില്ല. പറഞ്ഞിട്ടുകാര്യവുമില്ല. അവിടെയും എല്ലാം ശരിയാക്കിയെന്ന് ഒരിക്കല്‍ പറഞ്ഞത് മാറ്റിപ്പറയാന്‍ തയ്യാറല്ല. പറഞ്ഞാല്‍ പറഞ്ഞതില്‍ത്തന്നെ ഉറച്ചു നില്‍ക്കണമല്ലോ. അതല്ലേ കേരള മോഡല്‍. ആശുപത്രികളെ അപകട മേഖലകളാക്കുകയും സര്‍ക്കാര്‍ ഓഫീസുകളെ അഴിമതിയുടെ കൂടാരമാക്കുകയും സര്‍വകലാശാലകളെ ആക്രമികളുടെ വിഹാര കേന്ദ്രമാക്കുകയും ചെയ്യുന്ന തിരക്കില്‍ തൊഴിലാളികളുടെ കാര്യം ഓര്‍ക്കാന്‍ സമയവും സന്മനസും ഇല്ലാത്ത നിലയിലായിരിക്കുന്നു കമ്യൂണിസ്റ്റ് സര്‍ക്കാര്‍. ഓര്‍ക്കണമെങ്കില്‍, ദുരഭിമാനവും പിടിവാശിയും വിട്ട് കണ്ണ് തുറന്ന് നോക്കണം.
















