ന്യൂദല്‍ഹി: 16 നും 18 നും ഇടയില്‍ പ്രായമുള്ളവരുടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക പ്രവൃത്തനങ്ങളെ കുറ്റകൃത്യമായി കണക്കാക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നിഗമനം.
2012-ല്‍ അഭിഭാഷകനായ നിപുന്‍ സക്സേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് അമിക്കസ് ക്യൂറി ഇന്ദിര ജെയ്സിംഗ് സുപ്രീം കോടതിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നിലവില്‍ ഈ പ്രായത്തിലുള്ളവരുടെ ബന്ധം പോക്‌സോ നിയമപ്രകാരം കുറ്റകൃത്യമാണ്.
സാര്‍വത്രികമായ ലൈംഗിക പക്വതയുള്ള പ്രായമായ 16 നും 18 നും ഇടയിലുള്ള കൗമാരക്കാര്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം ഒരു തരത്തിലുള്ള ‘ദുരുപയോഗ’മല്ലെന്ന് പ്രഖ്യാപിക്കുക എന്നതാണ് ഏക പരിഹാരം.
ഇന്ത്യയിലെ ആദ്യത്തെ വനിതാ അഡീഷണല്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകയുമായ ഇന്ദിര, ഈ പ്രായത്തിലുള്ള വ്യക്തികള്‍ തമ്മിലുള്ള ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള ഇളവ് പോക്‌സോ നിയമത്തിലും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 375 (ബലാത്സംഗം) ലും അതിന്റെ അനുബന്ധ വ്യവസ്ഥയായ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 63 ലും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നു.
‘ശാസ്ത്രീയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് കൗമാരക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ വേഗത്തില്‍ പ്രായപൂര്‍ത്തിയാകുന്നു എന്നാണ്. ഈ കാലഘട്ടത്തില്‍ ഇരു ലിംഗങ്ങള്‍ക്കിടയില്‍ സ്വാഭാവിക ആകര്‍ഷണം സ്വാഭാവികമാണ്. അതിനാല്‍, ലൈംഗിക വിദ്യാഭ്യാസം നല്‍കി പ്രശ്‌നം പരിഹരിക്കുന്നതിനുപകരം അത്തരമൊരു പ്രവര്‍ത്തനത്തെ കുറ്റകരമാക്കുന്നത് ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവും നിയമത്തില്‍ നിര്‍വചിച്ചിരിക്കുന്നതുപോലെ കുട്ടികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണ്’ എന്നാണ് അഭിഭാഷകനായ നിപുന്‍ സക്സേന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
















