തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണം ‘സമ്പൂർണ്ണ വിപ്ലവ’ത്തിലേക്കെന്ന് വിമർശന പരിഹാസം. കമ്യൂണിസ്റ്റ് ആദർശത്തിന്റെ നടപ്പാക്കൽ പൂർണ്ണതയിൽ ഭരണകൂടം തന്നെ ഇല്ലാതാകുന്ന സ്ഥിതിവിശേഷമുണ്ടാകുമെ ന്നാണ് അവരുടെ പ്രമാണം. അതിനെ മുൻനിർത്തിയാണ് വിമർശനം.
ഏറ്റവും പുതിയ മോശം വാർത്തയാണ് കൊലക്കേസ് പ്രതി ജയിൽ ചാടിയത്. സൗമ്യ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ ‘ഗോവിന്ദച്ചാമി’ എന്നറിയപ്പെട്ടിരുന്ന ചാർളി തോമസാണ് കണ്ണൂർ ജയിയിൽനിന്ന് രക്ഷപ്പെട്ടത്. ഇയാളെ പിടികൂടി. എന്നാൽ പിടികൂടിയതിന്റെ പേരിൽ സർക്കാരിന്റെ മിടുക്കു പ്രചരിപ്പിക്കുകയും ചർച്ചചെയ്ത് പുകഴ്‌ത്തുകയും ചെയ്യുകയും ചെയ്യുമ്പോൾ ജയിൽ ചാടിയത് എങ്ങനെ, സുരക്ഷാ വീഴ്ച എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളിൽ ചർച്ച നടക്കാത്തതാണ് ആക്ഷേപങ്ങൾക്ക് കാരണമാകുന്നത്. ആഭ്യന്തര വകുപ്പിന്റെ വൻ വീഴ്ചയുടെ ഉത്തരവാദിത്വം വകുപ്പുമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഏൽക്കണം, അതല്ലെങ്കിൽ ‘നിഴൽ ആഭ്യന്തര മന്ത്രി’ യുടെ വീഴ്ചയായി കാണണമെന്നാണ് അഭിപ്രായങ്ങൾ ഉയരുന്നത്.
ആഭ്യന്തരവകുപ്പിന്റെ വീഴ്ചകൾ ഇതാദ്യമല്ല. ഇഷ്ടമില്ലാത്തവരേയും എതിർപക്ഷ രാഷ്‌ട്രീയക്കാരെയും പേടിപ്പിച്ച് അടക്കിയിരുത്താൻ പോലീസും പോലീസ് നിയമങ്ങളും ദുരുപയോഗം ചെയ്യുന്നതിൽ പിണറായി സർക്കാർ റിക്കാഡിട്ടിരിക്കുകയാണ്. അന്തരിച്ച വി.എസ്. അച്യുതാനന്ദനെക്കുറിച്ച് എന്ന് സംശയിക്കാവുന്ന തരത്തിൽ സാമൂഹ്യ മാധ്യമത്തിൽ അഭിപ്രായം പറഞ്ഞതിന് അധ്യാപകനെതിരേ കേസെടുത്ത പോലീസാണ് സംസ്ഥാനത്തേത്. അവരുടെ കണ്ണുവെട്ടിച്ചാണ് കൊലപ്പുള്ളി, അതും പെൺകുട്ടിയെ കൊന്ന കേസിൽ വിചാരണക്കോടതിയും ഹൈക്കോടതിയും വധശിക്ഷ വിധിച്ച കുറ്റവാളിയാണ് ചാർളി തോമസ്. സുപ്രീം കോടതി വധശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമാക്കി. അങ്ങനെ ജയിലിൽ കഴിയുന്നയാളാണ് കണ്ണൂർ ജയിലിൽനിന്ന് ചാടിയത്. കണ്ണൂർ ജയിൽ ഭരണകക്ഷിയായ സിപിഎമ്മിന്റെ പാർട്ടി ഓഫീസുപോലെയും സ്വന്തം സ്ഥാപനംപോലെയുമാണ് പ്രവർത്തിക്കുന്നതെന്നാണ് രാഷ്‌ട്രീയ ആരോപണങ്ങൾ.
ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ സ്ഥിതിയിലാണ്. ആരാണ് മന്ത്രി, ആരാണ് തീരുമാനങ്ങൾ എടുക്കുന്നത് എന്ന ചോദ്യങ്ങൾ പോലും ഉയരുന്നുണ്ട്. അടുത്തിടെ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട വനിത ജയിൽമോചിതയായതിൽ ക്രമംതെറ്റിയ തീരുമാനങ്ങൾ ഉണ്ടായതായും ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
– സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിൽ ആകെ അസ്വസ്ഥതകളാണ്. പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും സ്ഥിതി ഒരേപോലെയാണ്.
– ആരോഗ്യ മേഖലയുടെ കാര്യവും അതുപോലെയാണ്. ആകെ കുഴഞ്ഞുമറിഞ്ഞാണ് ആരോഗ്യ വകുപ്പ്. മരുന്നില്ല, ഡോക്‌റില്ല, ചികിത്സ തെറ്റുന്നു, ചികിത്സിക്കാൻ അിസ്ഥാന സൗകര്യങ്ങളില്ല, മെഡിക്കൽ കോളെജുകൾ പോലും പരിതാപകരമായ അവസ്ഥയിലാണ്. പകർച്ച വ്യാധികളും മഹാ മാരികളും വ്യാപകമാകുകയാണ്.
– മഴക്കാലത്ത ആവശ്യമായ ജന സുരക്ഷയുടെ കാര്യത്തിലും വൻ വീഴ്ചകളാണ്. വൈദ്യുതി വകുപ്പിന്റെ അനാസ്ഥയും അശ്രദ്ധയും മൂലം ഉണ്ടാകുന്ന ജീവനാശങ്ങൾ ഏറെയാണ്.
– റോഡുയാത്രകളിൽ എവിടെയും അപകട സാധ്യതകൾ ഏറെയാണ്. കുഴിയില്ലാത്ത വഴിയില്ല. പലയിടത്തും റോഡുപണികൾ നടക്കുകയാണ് ഈ മഴക്കാലത്തും. കെട്ടിടങ്ങൾ തകർന്നു വീഴുന്നതും റോഡപകങ്ങൾ പെരുകുന്നതും പൊതുമരാമത്ത് വകുപ്പിന്റെ പിടിപ്പുകേടാണ്.
ഇങ്ങനെ ഓരോ വകുപ്പും പ്രവർത്തനത്തിൽ പരാജയമാകുകയാണ്. എന്നാൽ എല്ലാം ഭദ്രമെന്ന് വാർത്ത പ്രചരിപ്പിച്ചും ചർച്ചകൾ നടത്തിയും പ്രഖ്യാപനങ്ങൾ ആഘോഷിച്ചും സർക്കാർ അടിസ്ഥാന ജനക്ഷേമ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുകയാണെന്നാണ് ജനങ്ങളുടെ പൊതു വിമർശനം. അതിനിടെ സംഭവിച്ചിരിക്കുന ജയിൽ ചാട്ടം സംസ്ഥാന സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.











