കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വീണ്ടും ട്രെയിനിന് നേരെ ആക്രമണം. വ്യാഴാഴ്ച ട്രെയിനിനെ ലക്ഷ്യമിട്ട് ഒരു സ്ഫോടനം നടന്നു. സ്ഫോടനത്തിൽ ക്വെറ്റയിലേക്ക് പോകുന്ന പാസഞ്ചർ ട്രെയിനിന്റെ ഒരു കോച്ച് ഭാഗികമായി തകർന്നു. മാർച്ചിന് ശേഷം പ്രവശ്യയിൽ ട്രെയിന് നേർക്ക് നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. അതേ സമയം സ്ഫോടനത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രവിശ്യയിലെ സിബി ജില്ലയിലെ ബക്തിയാരാബാദിനും ദാംബോലി പ്രദേശങ്ങൾക്കും ഇടയിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് റെയിൽവേ ട്രാക്കുകൾ പൊട്ടിത്തെറിപ്പിക്കുകയായിരുന്നെന്ന് സ്റ്റേഷൻ മാസ്റ്റർ മുർതാസ ഖാൻ സിബിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ സമയം ട്രാക്കിലൂടെ കറാച്ചിയിൽ നിന്ന് ക്വെറ്റയിലേക്ക് പോകുന്ന ബോലൻ മെയിലിനെയാണ് സ്ഫോടനം ബാധിച്ചത്.
സംഭവത്തിൽ ട്രെയിനിന്റെ ഏഴാം നമ്പർ കോച്ച് ഭാഗികമായി തകർന്നതായും അദ്ദേഹം പറഞ്ഞു. തുടർന്ന് ട്രെയിൻ, സിബി റെയിൽവേ സ്റ്റേഷനിൽ സുരക്ഷിതമായി എത്തി. സ്ഫോടനത്തെത്തുടർന്ന് പ്രദേശത്തെ റെയിൽ പ്രവർത്തനങ്ങൾ നിർത്തിവച്ചിട്ടുണ്ട്, എന്നിരുന്നാലും സുരക്ഷാ സേന സ്ഥലത്തെത്തി പരിശോധനകൾ കർശനമാക്കി.
















