ബെംഗളൂരു: ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥക്ഷേത്രവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ ദുര്‍മരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഡിജിപിയുടെ നേതൃത്വത്തിലുള്ള 24 അംഗസംഘം അന്വേഷണം തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ വസ്തുതകളുമായി നിരക്കാത്ത ഊതിപ്പെരുപ്പിച്ച ദൃശ്യങ്ങളും വീഡിയോകളും കാണിക്കുന്ന 3000ല്‍പരം യൂട്യുബ് ചാനലുകളുടെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണെങ്കിലും ദിവസേനയെന്നോണം പുതിയ വീഡിയോകള്‍ വരികയാണ്.
കേസിന്റെ നാള്‍ വഴി
ഈ കേസത്രയും ഉയര്‍ന്നിരിക്കുന്നത് ഈ ക്ഷേത്രത്തില്‍ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്നു എന്ന് പറയപ്പെടുന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. 2025 ജൂലായ് 3ന് ബെല്‍തങ്ങാടി കോടതിയില്‍ ആണ് ഈ ദളിതനായ ശുചീകരണത്തൊഴിലാളി മൊഴിനല്‍കാന്‍ എത്തുന്നത്. ഭാരതീയ ന്യായസംഹിതയിലെ (ബിഎന്‍എസ്) 183ാം വകുപ്പ് പ്രകാരം തന്റെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന നിയമസുരക്ഷയുടെ ബലത്തിലാണ് ഇയാള്‍ മൊഴി നല്‍കുന്നത്. 1995 മുതല്‍ 2014വരെ നിരവധി ശവശരീരങ്ങള്‍ കുഴിച്ചിട്ടുണ്ട്. അതില്‍ പല പെണ്‍കുട്ടികളും ബലാത്സംഗം ചെയ്യപ്പെട്ട നിലയിലാണെന്നും ഇയാള്‍ പറയുന്നു. ഈ ക്ഷേത്രത്തിലെ ജീവനക്കാരനായി ജോലി ചെയ്യുമ്പോള്‍ നൂറില്‍പ്പരം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജഡങ്ങള്‍ തന്നെക്കൊണ്ട് ചിലര്‍ മറവ് ചെയ്യുകയും കത്തിച്ചുകളയുകയും ചെയ്തിട്ടുണ്ടെന്നും ഇതില്‍ പലരും ബലാത്സംഗത്തിന് ഇരയായവരാണെന്നും ആയിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടികള്‍ പലര്‍ക്കും അടിവസ്ത്രങ്ങള്‍ ഇല്ലായിരുന്നെന്നും സ്വകാര്യഭാഗങ്ങളില്‍ മണ്ണ് കയറ്റി ക്രൂരമായി മുറിവേല്‍പിച്ചിട്ടുണ്ടെന്നും ചിലരുടെ കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയതിന്റെ പാടുകള്‍ ഉണ്ടായിരുന്നെന്നും ഇയാള്‍ അവകാശപ്പെട്ടു. ചെറിയ പെണ്‍കുട്ടികളുടെ ജഡം സ്കൂള്‍ ബാഗോടെയായിരുന്നുവെന്നും ചില മൃതദേഹങ്ങള്‍ ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലായിരുന്നെന്നും ഇയാളുടെ മൊഴിയില്‍ പറയുന്നു. ഏകദേശം നൂറോളം പേരുടെ മൃതദേഹങ്ങള്‍ താന്‍ മഞ്ജുനാഥക്ഷേത്രത്തിന് പുറത്തുള്ള മരങ്ങള്‍ നിറഞ്ഞ കാടുപോലെ കിടക്കുന്ന പ്രദേശങ്ങളിള്‍ കുഴിച്ചിടുകയും അതിനടുത്തുകൂടെ ഒഴുകുന്ന നേത്രാവതി നദിയുടെ തീരത്ത് ദഹിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അയാള്‍ പറയുന്നു. തന്റെ തന്നെ ബന്ധുവായ 12 വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയുടെ ജഡം കൂടി കുഴിച്ചിടേണ്ടി വന്നപ്പോഴാണ് തനിക്ക് ഭയമായതെന്നും അതോടെ താന്‍ ക്ഷേത്രജോലി വിട്ടു മറ്റൊരു സംസ്ഥാനത്തേക്ക് പോയെന്നും ഇയാള്‍ പറയുന്നു. നിറം പിടിച്ച ഒരു അപസര്‍പ്പകകഥയെന്ന് തോന്നുന്ന രീതിയിലാണ് ഇയാളുടെ മൊഴികള്‍. ജൂലൈ നാലിന് ദക്ഷിണ കന്നഡ എസ് പി കേസെടുത്തു. ദല്‍ഹി വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജൂലൈ നാലിന് ഈ ശുചീകരണത്തൊഴിലാളി ശരീരത്തിന്റെ അവശിഷ്ടങ്ങളായ എല്ലുകള്‍ കോടതിയില്‍ ഹാജരാക്കുന്നു.
മരണസംഖ്യ മാറി മറിയുമ്പോള്‍
പക്ഷെ ഇതിന് പിന്നാലെ വന്ന യൂട്യൂബ് വീഡിയോകളിലെ മരണക്കണക്കുകളാണ് ഞെട്ടിക്കുന്നത്. ചില വീഡിയോകളില്‍ നാനൂറ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടെന്നാണ്. മറ്റ് ചില വീഡിയോകളില്‍ ആയിരം തലയോട്ടികള്‍ ഇവിടെയുണ്ടെന്നും അവകാശവാദമുണ്ട്. ഇനിയും വേറെ ചില വീഡിയോകളില്‍ 22000 പെണ്‍കുട്ടികളെ ഇതുവരെ കാണാതായിട്ടുണ്ടെന്നും ഇവരെല്ലാം ഏകദേശം ധര്‍മ്മസ്ഥലയുമായി ബന്ധപ്പെട്ട് അപ്രത്യക്ഷമായെന്ന് ധ്വനിപ്പിക്കുന്ന വിവരണങ്ങളാണ് നല്‍കുന്നത്. ഇതാണ് സംശയം ജനിപ്പിക്കുന്നത്.
മരണങ്ങളെ ക്ഷേത്രവുമായും ക്ഷേത്രധര്‍മ്മാധികാരിയുമായും ബന്ധപ്പെടുത്തുമ്പോള്‍
ആദ്യ യൂട്യൂബ് വീഡിയോകള്‍ പുറത്തുവരുമ്പോള്‍ ധര്‍മ്മസ്ഥല എന്ന പ്രദേശത്ത് നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിടപ്പെട്ടിട്ടുണ്ടെന്നായിരുന്നു വിവരണമെങ്കില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ മരണത്തെ ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രത്തെ ബന്ധിപ്പിച്ചായി വാര്‍ത്തകള്‍. ഇതും എല്ലാവരും സ്വീകരിച്ചു എന്ന തോന്നലുണ്ടാകുകയും മുഖ്യധാരാമാധ്യമങ്ങളും ഈ വാര്‍ത്ത നല്‍കാന്‍ തുടങ്ങിയതോടെ മഞ്ജുനാഥ ക്ഷേത്രത്തിലെ ധര്‍മ്മാധികാരിയായ വീരേന്ദ്ര ഹെഗ്ഗഡെയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ബന്ധിപ്പിക്കാന്‍ തുടങ്ങി.
ഇതിന് പിന്നാലെയാണ് സുജാത ഭട്ട് എന്ന ഒരു അമ്മ പരാതിയുമായി എത്തിയത്. മണിപ്പാല്‍ മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന തന്റെ മകള്‍ അനന്യഭട്ടിന്റെ തിരോധാനത്തെക്കുറിച്ച് അറിയണമെന്നും ധര്‍മ്മസ്ഥലയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയതിന് ശേഷമാണ് മകളെ കാണാതായതെന്നും അവര്‍ പറയുന്നു. അന്ന് ബംഗാളില്‍ സിബിഐയില്‍ സ്റ്റെനോഗ്രാഫറായി ജോലി ചെയ്യുന്ന സുജാതാഭട്ട് ധര്‍മ്മസ്ഥലയില്‍ മകളെ അന്വേഷിക്കാന്‍ എത്തിയിരുന്നെന്നും ബെല്‍തങ്ങാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് അനങ്ങിയിരുന്നില്ലെന്നും ഇവര്‍ പറയുന്നു. പിന്നീട് ഇവര്‍ പരാതിയുമായി മഞ്ജുനാഥക്ഷേത്രത്തിലെ ഭാരവാഹികളെ കാണാന്‍ ചെന്നപ്പോള്‍ തനിക്ക് ദുരനുഭവമുണ്ടായതായി എന്നും തലയ്‌ക്ക് അടിയേറ്റ് ബോധക്ഷയം ഉണ്ടായെന്നും സുജാതഭട്ട് നടത്തിയ വെളിപ്പെടുത്തല്‍ കൂടി വന്നപ്പോള്‍ ഭീതി പിന്നെയും ഇരട്ടിച്ചു. ഇപ്പോള്‍ സുജാതാഭട്ടും ഇപ്പോള്‍ വിവാദം പുറത്തുവന്നതോടെ ശക്തമായി ഇവിടുത്തെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ആക്ഷന്‍ കൗണ്‍സിലിനൊപ്പം സമരരംഗത്തുണ്ട്.
ഈ ക്ഷേത്രം ഹിന്ദു ജൈന സമന്വയം ലക്ഷ്യമാക്കുന്ന ഒരു ക്ഷേത്രമാണെന്ന് പറയുന്നു. ഇവിടെ പ്രതിദിനം 50000 പേര്‍ക്ക് വരെ അന്നദാനം നല്‍കുന്നുണ്ട്. . 800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടുത്തെ ഒരു ജൈനകുടുംബത്തിലേക്ക് ധര്‍മ്മദൈവങ്ങള്‍വേഷം മാറി എത്തുകയും തങ്ങള്‍ക്ക് ഈ വീട് നല്‍കണമെന്ന് പറയുകയും ചെയ്യുകയായിരുന്നുവെന്നാണ് ഐതിഹ്യം. വന്നത് ധര്‍മ്മദൈവങ്ങളാണെന്ന് അറിഞ്ഞ ആ കുടുംബ് ആ വീട് അവര്‍ക്ക് നല്‍കി ഒഴിച്ചുകൊടുക്കുന്നു. ഈ ക്ഷേത്രമാണ് പിന്നീട് മഞ്ജുനാഥക്ഷേത്രമായിത്തീര്‍ന്നത്. ഇത്രയും ഐതിഹ്യം കൂടിയുള്ള ക്ഷേത്രമാണ്.
എന്തായാലും ധര്‍മ്മസ്ഥല ഭൂമിയുടെ അവകാശം സംബന്ധിച്ച് വലിയ തര്‍ക്കങ്ങള്‍ നടക്കുന്ന സ്ഥലമാണ്. ഇവിടുത്തെ ഭൂമിയില്‍ പലര്‍ക്കും കണ്ണുണ്ട്. വെടക്കാക്കി തനിക്കാക്കുക എന്ന ഒരു കമ്മ്യൂണിസ്റ്റ് ആശയം നടപ്പാക്കാനും ചിലര്‍ ശ്രമിക്കുന്നതായി ആരോപണമുണ്ട്.
യൂട്യൂബ് ചാനലുകള്‍ മരണത്തെ പെരുപ്പിക്കുമ്പോള്‍
ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രത്തിനകത്ത് നിന്നും ഇതുവരെയും ശവശരീരങ്ങള്‍ കിട്ടിയിട്ടില്ല. പക്ഷെ പല യുട്യൂബ് വീഡിയോയിലും പലപ്പോഴും പൂക്കളും പൂജാ അവശിഷ്ടങ്ങളും വൃത്തിയാക്കേണ്ട ക്ഷേത്രത്തിലെ ഈ ശുചീകരണതൊഴിലാളിക്ക് ശവശരീരങ്ങളാണ് നീക്കം ചെയ്യേണ്ടിവന്നതെന്നും പറയുന്നു. ധര്‍മ്മസ്ഥല ക്ഷേത്രത്തില്‍ വരുന്ന പലരും പ്രായാധിക്യം കൊണ്ട് മരണപ്പെടാറുണ്ട്. ഇവരെ ക്ഷേത്രത്തിനടുത്താണ് മറവു ചെയ്യാറുള്ളതെന്നും പറയുന്നു. അതുപോലെ പല യുട്യൂബ് വീഡിയോകളിലും ശവങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തു എന്ന് പറഞ്ഞ് എഐ ഉപയോഗിച്ചുള്ള ചിത്രമാണ് നല്‍കിയിട്ടുള്ളത്. കുറെ ശവങ്ങള്‍ അടുത്തടുത്ത് അടുക്കിവെച്ച ഈ എഐ ചിത്രങ്ങള്‍ കാണുമ്പോള്‍ ഭീതി തോന്നും. പക്ഷെ ഇത് വാസ്തവത്തിലുള്ള ചിത്രമല്ല, എഐയില്‍ സൃഷ്ടിച്ച ചിത്രമാണ്. അതുപോലെ തലയോട്ടി കുഴിച്ചെടുത്തു എന്ന് പറഞ്ഞ് ഒരു വീഡിയോ കാണിക്കുന്നുണ്ട്. ഒരു തലയോട്ടി ഒരു ഇരുമ്പുകൊളുത്തില്‍ പുറത്തെടുക്കുന്ന വീഡിയോ ആണ്. ഈ വീഡിയോയും ഒളിജിനല്‍ അല്ല. എഐ വീഡിയോ ആണ്. അതല്ലെങ്കില്‍ മറ്റേതെങ്കിലും വീഡിയോയില്‍ നിന്നും എടുത്തതാണ്. ഇതുകൊണ്ടെല്ലാമാണ് കോടതി 3000ല്‍പ്പരം യൂട്യൂബ് ചാനല്‍ വീഡിയോകള്‍ പിന്‍വലിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. യൂട്യൂബ് ചാനലുകളില്‍ ഭീതിദമായ കഥപറച്ചിലുകള്‍ തുടരുകയാണ്. ഇതില്‍ ചില ചാനലുകളുടെ കഥപറച്ചിലുകള്‍ക്ക് ക്ഷേത്രഭാരവാഹികളെ കുടുക്കുക, ക്ഷേത്രത്തിന്റെ പ്രശസ്തി നശിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ കൂടി ഉള്ളതായി സംശയിക്കപ്പെടുന്നു.
മാത്രമല്ല, ഇതും കഴിഞ്ഞ് പിന്നാലെ ചില ഭൂമി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്ത് വന്നു. ഇവിടെയാണ് ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഈ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുന്നവരുടെ ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് മനസ്സിലാവുന്നത്. ഇവിടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയുണ്ട്. ഇവിടെ പലതരം ഭൂമിതര്‍ക്കങ്ങള്‍ ഉണ്ട്. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ വന്ന പലരെയും ഇവിടെ കുഴിച്ചിടാറുണ്ട്. ഇതെല്ലാം കുഴിച്ചെടുത്താല്‍ എങ്ങിനെ ഇതിനെ വിശദീകരിക്കും എന്നതും ആശയക്കുഴപ്പം ഉണ്ടാക്കുന്നു. 30 വര്‍ഷത്തെ ഇടവേളയുള്ള കേസായതിനാല്‍ കുഴിച്ചെടുക്കുന്ന എല്ലുകള്‍ എല്ലാം ഡിഎന്‍എ പരിശോധന നടത്തി ആരുടേതാണെന്ന് കണ്ടെത്തേണ്ട ബാധ്യതയും ഉണ്ട്. എളുപ്പത്തില്‍ അവസാനിപ്പിക്കാവുന്ന കേസല്ലിതെന്ന് പല നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
എന്തായാലും പ്രത്യേക അന്വേഷണ സംഘം ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സംഘത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരെയും ഉള്‍പ്പെടുത്തി 24 അംഗസംഘമാണ് കേസന്വേഷിക്കാനുള്ളത്. ഈ അന്വേഷണസംഘത്തില്‍ നിന്നും സൗമ്യലത എന്ന ഐപിഎസ് ഉദ്യോഗസ്ഥ വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറിയിട്ടുണ്ട്. പകരം മറ്റൊരാളെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാണിച്ച ഒരു വനപ്രദേശമുണ്ട്. ഇവിടെയാണ് മൃതദേഹങ്ങള്‍ കുഴിച്ചിടപ്പെട്ടിരിക്കുന്നതെന്ന് പറയുന്നു. അവിടെ ഒരാഴ്ചയ്‌ക്കകം കുഴിച്ചു പരിശോധിക്കാനാണ് തീരുമാനം.
















