തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് സംഘടിത മതശക്തികള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയാല്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ബി ജെ പി. മതേതരത്വ ബോധം ലവലേശമെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ വെള്ളിയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ് സുരേഷ് പ്രസ്താവിച്ചു.
പ്രീണന രാഷ്‌ട്രീയമാണ് കേരളത്തിന്റെ സര്‍വ്വമേഖലകളിലെയും തിരിച്ചടിക്ക് കാരണം. വിദ്യാഭ്യാസ രംഗത്തിന്റെ തകര്‍ച്ചയ്‌ക്ക് പിണറായി സര്‍ക്കാരിന്റെ നിരവധി നടപടികള്‍ ഇതിനകം തന്നെ കാരണമായിട്ടുണ്ട്. സ്‌കൂളുകളില്‍ പഠിക്കാനുളള സമയം തീരുമാനിക്കേണ്ടത് മത സംഘടനകളല്ല. അവരുമായി ചര്‍ച്ച നടത്തുന്നത് പോലും കേരളത്തിന് നാണക്കേടാണ്. പഠിച്ച് സമ്മാനം വാങ്ങിയ കുട്ടി വേദിയില്‍ സമ്മാനം വാങ്ങാന്‍ കയറിയതിന് ഭീഷണി മുഴക്കിയ സംഘടനകളുമായി ജനാധിപത്യ സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത് തെറ്റാണ്.
മതസംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് കേരളത്തിന് അപകടകരമാണ്. സ്‌കൂള്‍ സമയക്രമം പരിഷ്‌കരിക്കുന്നതിനെതിരെ മതസംഘടനകള്‍ നടത്തുന്ന സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങരുത്. സംസ്ഥാന സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ പോലും മതസംഘടനകള്‍ സ്വാധീനം ഉറപ്പിക്കുന്ന സാഹചര്യം കേരളത്തിന് അപകടമാണ്.
സര്‍ക്കാര്‍ ആദ്യം സ്വീകരിച്ച നിലപാടില്‍ നിന്ന് യു-ടേണ്‍ അടിക്കുന്ന പ്രതികരണങ്ങളാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്തുനിന്ന് അടക്കം ഉണ്ടാകുന്നത്. ഇത് ഏറെ ദൗര്‍ഭാഗ്യകരമാണ്. മതപഠനത്തിനായി സ്‌കൂള്‍ സമയക്രമത്തില്‍ അല്ല മാറ്റം വരുത്തേണ്ടത്. പകരം മതപഠനത്തിനുള്ള സമയത്തിലാണ് മതസംഘടനകള്‍ മാറ്റം കണ്ടെത്തേണ്ടത്. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഹൈസ്‌കൂളില്‍ 1100 മണിക്കൂറെങ്കിലും കുറഞ്ഞത് പഠന സമയം വേണം. അത് വിദ്യാര്‍ത്ഥികളുടെ അവകാശമാണ്. ആ കാര്യത്തില്‍ മതസംഘടനകളുടെ സ്വാധീനത്തിന് വഴങ്ങി സര്‍ക്കാര്‍ നിലപാട് തിരുത്തുകയോ പിന്നോട്ട് പോകുകയോ ചെയ്യരുത് എന്നാണ് ബിജെപി ആവശ്യം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി ഇക്കാര്യത്തില്‍ മുന്‍ നിലപാടില്‍ നിന്ന് യു-ടേണ്‍ അടിച്ചാല്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ് പ്രസ്താവിച്ചു.
















