തിരുവനന്തപുരം: ഒരിയ്‌ക്കല്‍ മറ്റൊരാളുടെ കവിത കോപ്പിയടിച്ച് സ്വന്തം കവിതയായി പ്രസിദ്ധീകരിച്ചുവെന്ന ആരോപണം നേരിടുന്ന ദീപാനിശാന്തിനെതിരെ വീണ്ടും കോപ്പിയടി ആരോപണം. ഇപ്പോള്‍ വിഎസിന്റെ വേര്‍പാടിനെ തുടര്‍ന്ന് ദീപാ നിശാന്തിട്ട സമൂഹമാധ്യമ പോസ്റ്റാണ് കോപ്പിയടി വിവാദം നേരിടുന്നത്.
ഇതായിരുന്നു ദീപാ നിശാന്തിന്റെ പോസ്റ്റ് :”നീ തീപിടിപ്പിക്കാന്‍ ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തിതീര്‍ന്നാലും തീ പിന്നേയും വ്യാപിച്ചുകൊണ്ടേയിരിക്കും. ചിന്തയുടെ അഗ്നിപാതയില്‍ ആത്മനാശത്തിന്റെ അംശമുണ്ട്. പക്ഷെ അതിന്റെ അര്‍ത്ഥം നിങ്ങള്‍ മറ്റുള്ളവരില്‍ പടരുകയാണെന്നോ സ്വയം ഇല്ലാതായിത്തീര്‍ന്നിട്ട് മറ്റുള്ളവരില്‍ ജീവിക്കുന്നുവെന്നോ ആണ്”. പക്ഷെ ഈ വാക്കുകള്‍ അത്രയും അന്തരിച്ച ചിന്തകനും പ്രൊഫസറുമായ എം.എന്‍. വിജയന്‍മാഷുടേതാണെന്നാണ് പറയപ്പെടുന്നത്.
തൃശൂര്‍ കേരളവര്‍മ്മ കോളെജിലെ മലയാളം അധ്യാപികയായ ദീപാ നിശാന്ത് ഇതിന് മുന്‍പ് മറ്റൊരാളുടെ കവിത സ്വന്തം കവിതയെന്ന പേരില്‍ പ്രസിദ്ധീകരിച്ച സംഭവത്തിലും വിവാദനായിക ആണ്. കലേഷ് എന്ന കവിയുടെ കവിതയാണ് ദീപാനിശാന്ത് അന്ന് സ്വന്തം കവിത എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്. സംഭവം വിവാദമായപ്പോള്‍ കലേഷ് ആണ് തന്റെ കവിത കോപ്പിയടിച്ചത് എന്ന വാദമുയര്‍ത്തി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ കലേഷ് ശക്തമായി രംഗത്ത് വന്നതോടെ തെറ്റ് സമ്മതിക്കേണ്ടിവന്നു.
കവിതാമോഷണ വിവാദത്തെ തുടര്‍ന്ന് 2018ല്‍ ദീപാ നിശാന്ത് ഉപന്യാസമത്സരത്തിന് ജൂറിയായിരുന്നതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ദീപാ നിശാന്ത് അന്ന് നടത്തിയ മൂല്യനിര്‍ണയം റദ്ദാക്കുകയും പകരം സന്തോഷ് എച്ചിക്കാനത്തിന്റെ നേതൃത്വത്തില്‍ 13 അംഗസമിതി പുനര്‍മൂല്യനിര്‍ണയം നടത്തുകയും ചെയ്യുകയായിരുന്നു.
















