ന്യൂദല്‍ഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്രക്കരാര്‍ യാഥാര്‍ത്ഥ്യമായി. മൂന്ന് വര്‍ഷത്തെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷമാണ് കരാറിന് കഴിഞ്ഞദിവസം അന്തിമരൂപമായത്. ഇന്ത്യയ്‌ക്ക് 10 ലക്ഷം കോടി രൂപ വരുമാനം നല്‍കുന്ന ചരിത്രപ്രസിദ്ധമായ ഈ കരാറില്‍ ഒപ്പുവെയ്‌ക്കാന്‍ പ്രധാനമന്ത്രി മോദി യുകെയിലേക്ക് തിരിച്ചു. ജൂലായ് 24 ന് കരാറില്‍ മോദിയും യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും ഒപ്പുവെയ്‌ക്കും.
കെയ്ര്‍ സ്റ്റാമറിന്റെ പ്രത്യേകക്ഷണപ്രകാരമാണ് മോദിയും ഇന്ത്യയുടെ വാണിജ്യമന്ത്രി പീയൂഷ് ഗോയലും യുകെയിലേക്ക് പുറപ്പെടുന്നത്. ഇന്ത്യയുമായി വ്യാപാരക്കരാര്‍ അന്തിമമാക്കാതെ നീട്ടിക്കൊണ്ടുപോവുകയും ഇടയ്‌ക്കിടെ ഇന്ത്യയ്‌ക്കെതിരെ തീരുവഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന യുഎസ് പ്രസിഡന്‍റ് ട്രംപിന് ഈ കരാറിലൂടെ മോദി തിരിച്ചടി നല്‍കുകയാണ്.
ഈ കരാര്‍ നിലവില്‍ വന്നാല്‍ ഇന്ത്യയില്‍ നിന്നും യുകെയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന 99 ശതമാനം ഉല്‍പന്നങ്ങള്‍ക്കും തീരുവ ഇല്ലാതാകും. അതോടെ ഇന്ത്യയുടെ യുകെയിലേക്കുള്ള കയറ്റുമതി ഇരട്ടിയാകും. അതുപോലെ യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന 90 ശതമാനം ഉല്‍പന്നങ്ങള്‍ക്കും തീരുവ ഇല്ലാതാകും. പ്രധാനമായും കാറുകളും മദ്യവുമാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ തീരുവകള്‍ ഇല്ലാതാകുന്നു എന്നതിനാലാണ് ഇതിനെ സ്വതന്ത്രവ്യാപാരക്കരാര്‍ എന്ന് വിളിക്കുന്നത്.
















