മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഏജന്റുമാരില്‍ നിന്ന് വന്‍തുകകള്‍ കൈക്കൂലിയായി കൈപ്പറ്റിയെന്ന് തെളിവുസഹിതം കണ്ടെത്തിയതോടെ, സംസ്ഥാന ഭരണ സംവിധാനത്തിന്റെ ഭാഗമായ ഈ മഹാ വിപത്ത്, ഒരിക്കല്‍ക്കൂടി അനാവൃതമായിരിക്കുന്നു. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് വന്‍തുക ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരാണ്, ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി പോലും കൈക്കൂലി വാങ്ങുന്നത്. അഴിമതിക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തുന്നവരുടെ നാടാണ് ഭാരതം. സ്വാതന്ത്ര്യലബ്ധിയുടെ ആദ്യ വര്‍ഷങ്ങളില്‍ത്തന്നെ അഴിമതിക്കെതിരെ വലിയ ജനവികാരം രാജ്യത്ത് ഉണ്ടായിരുന്നു. അഴിമതിക്കാരനായ രാഷ്‌ട്രീയക്കാരനെ ജനങ്ങള്‍ പിടികൂടി ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിത്തൂക്കണം എന്ന് പറഞ്ഞത് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ്. എന്നാല്‍ നെഹ്റുവിന്റെ പുത്രി ഇന്ദിര പ്രിയദര്‍ശിനി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അഴിമതിയെക്കുറിച്ച് പറഞ്ഞത് വലിയ വിവാദമായിരുന്നു . ‘അഴിമതി ഒരു സാര്‍വ്വ ലൗകിക പ്രതിഭാസമാണ്. അതിനെ ഇല്ലാതാക്കാന്‍ നമുക്ക് കഴിയില്ല’ എന്ന ആ വാക്കുകള്‍ അക്കാലത്തെ കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ക്കും അവരുടെ താത്പര്യമനുസരിച്ച് മാത്രം ഭരണം നടത്തിയിരുന്ന ഉദ്യോഗസ്ഥ വൃന്ദത്തിനും ലഭിച്ച ഗ്രീന്‍ കാര്‍ഡ് ആയിരുന്നു. ആധുനിക കാലത്ത് പുതിയ തലമുറ അഴിമതിക്കെതിരെ വലിയതോതില്‍ ചിന്തിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അണ്ണാഹസാരെയെ പോലെയുള്ളവരുടെ നേതൃത്വത്തില്‍ നടന്ന ജനകീയ സമരങ്ങള്‍ക്ക് ലഭിച്ച പിന്തുണ അതിനു തെളിവാണ്.
കഴിഞ്ഞ 11 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അഴിമതിമുക്ത ഭരണം തുടരുകയാണ്. ചരിത്രത്തിലാദ്യമായാണ് ഒരു അഴിമതി ആരോപണം പോലും നേരിടാതെ ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ രണ്ടു ഭരണ കാലാവധി പൂര്‍ത്തിയാക്കുന്നതും തുടര്‍ ഭരണം നേടുന്നതും. പക്ഷേ, കേരളത്തില്‍ ഭരണാധികാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ അഴിമതിയുടെ നിഴലിലാണ്. കൈക്കൂലിക്കും അഴിമതിക്കും എതിരെ അതിശക്തമായ ജനവികാരം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ ഇത് തുടരുന്നത് എന്ന് ചിന്തിക്കണം. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കേണ്ടത് ഭരണ നേതൃത്വമാണ്. ജനാധിപത്യത്തിന്റെ കരുത്തും സൗന്ദര്യവും, ജനങ്ങളുടെ താല്‍പര്യത്തിനൊത്ത് ഭരിക്കാന്‍ കഴിയുന്ന ഭരണാധികാരികളാണ്. ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ പതിറ്റാണ്ടുകളായി അധികാരത്തിലെത്തുന്ന രാഷ്‌ട്രീയനേതാക്കളില്‍ വളരെ കുറച്ചുപേര്‍ മാത്രമേ ആരോപണ മുക്തരായിട്ടുള്ളൂ.
ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് മോട്ടോര്‍ വാഹന വകുപ്പിലെ വന്‍ അഴിമതിയാണ്. അത് അവിടെ മാത്രം ഒതുങ്ങുമെന്നു കരുതാനാവില്ല. ഗൂഗിള്‍ പേ വഴിയും മറ്റ് ഡിജിറ്റല്‍ രീതികളിലും പണം കൈമാറി എന്നാണ് കണ്ടെത്തല്‍. വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥരെ മറികടന്ന് സുഗമമായി കൈക്കൂലി വാങ്ങുന്നതിനുള്ള മാര്‍ഗ്ഗമായി ഡിജിറ്റല്‍ ഇടപാടുകളെ ഇവര്‍ മാറ്റിയിരിക്കുന്നു. പുറത്തുവന്നിട്ടുള്ളത് അഴിമതിയുടെ ചെറിയ ഭാഗം മാത്രമാണ്. മഞ്ഞുമലയുടെ വലിയ ഭാഗം കാണാമറയത്താണ്. മോട്ടോര്‍ വാഹന വകുപ്പില്‍ മാത്രമായി ഇത് ഒതുങ്ങുമെന്നും കരുതാനാവില്ല. അഴിമതിയെ ജീവിതരീതിയായി മാറ്റിയെടുക്കുന്ന രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും നയിക്കുന്ന ഭരണസംവിധാനത്തില്‍ സമസ്ത മേഖലകളിലും കൈക്കൂലി പിടിമുറുക്കിക്കഴിഞ്ഞു. എന്തുകൊണ്ടാണ് നമ്മുടെ റോഡുകളും കെട്ടിടങ്ങളും നിര്‍മ്മാണം പൂര്‍ത്തിയായി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തകരുന്നത് എന്ന കാര്യം അന്വേഷിക്കപ്പെടണം. പാലാരിവട്ടം പാലം കേരളചരിത്രത്തിലെ യഥാര്‍ത്ഥ ‘പഞ്ചവടിപ്പാല’മായി എന്നും അറിയപ്പെടും. അതിന്റെ പേരില്‍ ചില കോലാഹലങ്ങള്‍ ഉണ്ടായത് ഒഴിച്ചാല്‍ ഇന്നും ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇതുപോലെ അനേകം ‘പഞ്ചവടിപ്പാലങ്ങള്‍ ‘ റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയൊക്കെ കേരളത്തില്‍ കെട്ടിപ്പൊക്കിയിട്ടുണ്ട്.
പൊതു ഖജനാവില്‍ നിന്നുള്ള പണം കൊള്ളയടിച്ച്, എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാവുന്ന രീതിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഇവയെല്ലാം നമ്മുടെ ജനാധിപത്യ ബോധത്തിനുമേലുള്ള പരിഹാസ്യമായ മുദ്രകളായി അവശേഷിക്കുന്നു. വേണ്ടത് സമഗ്ര അന്വേഷണവും നടപടിയുമാണ്. ഇപ്പോള്‍ നടന്നത് അതിന്റെ തുടക്കമായി മാറണം. ഭരണ നേതൃത്വത്തെ തിരുത്താന്‍ ജനമുന്നേറ്റം ഉണ്ടാകണം. തിരുത്താന്‍ ശേഷിയുള്ള ശക്തി സമൂഹമാണ്. ദേശീയ രാഷ്‌ട്രീയത്തില്‍ 2014ല്‍ നാം അത് തെളിയിച്ചതാണ്. ജനാധിപത്യ അവകാശം വിനിയോഗിച്ച് അഴിമതിക്കാരെ ഭരണസംവിധാനത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയണം. കൈക്കൂലി നല്‍കില്ല എന്ന് തീരുമാനിക്കാനുള്ള വിവേകം എല്ലാവര്‍ക്കുമുണ്ടാവുകയും വേണം. അപ്പോഴേ ജനാധിപത്യം അര്‍ത്ഥപൂര്‍ണ്ണമാവുകയുള്ളൂ











