മട്ടാഞ്ചേരി: മലയാള സിനിമയ്‌ക്ക് പ്രഥമ ദേശീയ പുരസ്‌കാരം നേടിത്തന്ന ടി.കെ. പരീക്കുട്ടി ഓര്‍മ്മയായിട്ട് 55 വര്‍ഷം പിന്നിട്ടു. ശതാബ്ദിനിറവിലുള്ള ‘നീലക്കുയില്‍’ എന്ന ചിത്രത്തിന്റെ നിര്‍മാതാവിനെ മലയാളക്കര വിസ്മരിച്ച മട്ടാണ്. 1909 ജനുവരിയില്‍ കൊച്ചിയില്‍ ജനിച്ച് 1969 ജൂലൈ 21ന് വിടപറഞ്ഞ പരീക്കുട്ടിയെ സ്മരിക്കുന്നതില്‍ നാടും സിനിമാലോകവും ജില്ലാ- നഗരസഭ ഭരണകൂടവും വിസ്മരിച്ചതിന്റെ ദു:ഖത്തിലാണ് സിനിമാ പ്രേമികള്‍.
സിനിമാ നിര്‍മാതാവ്, വ്യവസായി, സാമൂഹ്യ പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച പരീക്കുട്ടിയുടെ കൊച്ചിയിലെ വീടു പോലും അന്യാധീനപ്പെട്ടു. പരീക്കുട്ടിയുടെ സൈന തിയേറ്റര്‍ (പിന്നീട് കോക്കേഴ്‌സ്) നിരന്തര അവഗണനയില്‍ നശിക്കുകയാണ്. ഫോര്‍ട്ടുകൊച്ചിയിലെ തിയേറ്റര്‍ നവീകരണം ഇന്നും കടലാസിലാണ്. നാല് രാഷ്‌ട്രപതിമാരില്‍ നിന്ന് നാല് ദേശീയ അവാര്‍ഡുകളാണ് അദ്ദേഹം മലയാളക്കരയിലെത്തിച്ചത്. ചന്ദ്രതാര ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച ഒന്‍പത് ചിത്രങ്ങളില്‍ നാലെണ്ണം ദേശീയ തലത്തില്‍ പുരസ്‌കാരം നേടിയപ്പോള്‍ മറ്റ് അഞ്ച് സിനിമകള്‍ സംസ്ഥാന അവാര്‍ഡുകളും കരസ്ഥമാക്കി.
1954ല്‍ ഉറുബിന്റെ കഥയെ അടിസ്ഥാനമാക്കി രാമുകാര്യാട്ടും പി. ഭാസ്‌ക്കരനും ചേര്‍ന്ന് സംവിധാനം ചെയ്ത പരീക്കുട്ടി നിര്‍മിച്ച നീലക്കുയില്‍ ഇരട്ടനേട്ടം കൊയ്തു. രണ്ടു സംവിധായകര്‍ ഒന്നായി ചേര്‍ന്ന് സംവിധാനം ചെയ്ത രാജ്യത്തെ ആദ്യ സിനിമയായ ‘നീലക്കുയില്‍’ മികച്ച ദേശീയ ചലചിത്രത്തിനുള്ള വെള്ളി മെഡലും നേടി. തെന്നിന്ത്യയിലേയ്‌ക്ക് ആദ്യമായി എത്തിയ ദേശീയ പുരസ്‌കാരമാണിത്. മുടിയനായ പുത്രന്‍ (1961), തച്ചോളി ഒതേനന്‍ (1963), കുഞ്ഞാലി മരക്കാര്‍ (1967) എന്നീ സിനിമകളും ദേശീയ പുരസ്‌കാരങ്ങള്‍ കേരളത്തിലെത്തിച്ചു. തച്ചോളി ഒതേനന്‍, ഭാര്‍ഗവീനിലയം എന്നിവയും പരീക്കുട്ടി നിര്‍മിച്ചതാണ്.
അടൂര്‍ഭാസി, കെ.പി.ഉമ്മര്‍, കുതിരവട്ടം പപ്പു, പി.ജെ. ആന്റണി, വിജയ നിര്‍മ്മല തുടങ്ങിയ താരങ്ങളും, പി. ഭാസ്‌ക്കരന്‍, രാമുകാര്യാട്ട്, എ. വിന്‍സെന്റ് എന്നീ സംവിധായകരും, കെ. രാഘവന്‍, എ.ടി. ഉമ്മര്‍, ബാബുരാജ് എന്നീ സംഗീത സംവിധായകരും ഗാനരചയിതാവ് യൂസഫലി കേച്ചേരി, ഗായകരായ ജയചന്ദ്രന്‍, പി. വസന്ത, എസ്. ജാനകി, കെ.എസ്. ജോര്‍ജ് എന്നിവരും പരീക്കുട്ടിയുടെ സംഭാവനകളാണ്. ഫോര്‍ട്ടുകൊച്ചി മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂടിയായിരുന്ന പരീക്കുട്ടി, കൊച്ചി തുറമുഖ നഗരിയിലെ വ്യവസായിയുമായിരുന്നു.
എസ്. കൃഷ്ണകുമാര്‍
















