രാമൻ, ലക്ഷ്മണൻ, സീത എന്നിവർ മരവുരികൊണ്ടുള്ള വസ്ത്രം ധരിച്ച് രാജരഥത്തിൽക്കയറി അയോദ്ധ്യയെ വിട്ടു യാത്രയായി. ദു:ഖപൂരിതമാണീ വിടപറച്ചിലെങ്കിലും അവർ മൂവരും ദൃഢചിത്തരായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട രാജകുമാരനും രാജകുമാരിയും വനത്തിലേയ്‌ക്ക് പുറപ്പെടുന്ന ദൃശ്യങ്ങൾ അയോദ്ധ്യയിലെ ജനങ്ങൾക്ക് അസഹനീയമായ വേദന നല്കി. വേർപാട് സഹിക്കാനാവാതെ ഏറെ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ആ രഥത്തിന് പിന്നാലെ കരഞ്ഞുനടന്നു. ദശരഥൻ ദു:ഖത്താൽ തളർന്നുവീണു. രാജാവിനെ സമാശ്വസിപ്പിക്കാൻ അദ്ദേഹത്തെ കൗസല്യയുടെ മാളികയിലേക്ക് കൊണ്ടുപോയി.
സന്ധ്യാസമയത്ത്, രാമനും സംഘവും തമസാ നദിയുടെ കരയിലെത്തി. ആ ദിവസം ജലമൊഴികെ ഒന്നും കഴിക്കാതിരുന്ന അവർ രാത്രി വിശ്രമത്തിന് തയ്യാറായി. രാമനും സീതയും ഒരു മരത്തിന്റെ കീഴിൽ വിശ്രമിച്ചപ്പോൾ ലക്ഷ്മണൻ കയ്യിൽ വില്ലുമായി അവർക്ക് കാവൽ നിന്നു. സമീപത്തായി മന്ത്രി സുമന്ത്രരും ഉണ്ടായിരുന്നു. അവരെ പിന്തുടർന്നുവന്ന അയോദ്ധ്യാ ജനത്തെ നോക്കി അവർ ഇരുന്നു. അവരുടെ സ്നേഹമറിയുന്ന രാമൻ സുമന്ത്രരോട് പറഞ്ഞു: “പ്രഭാതത്തിന് മുമ്പ് നാം ഇവിടെ നിന്ന് പുറപ്പെടണം. ഇല്ലെങ്കിൽ ഈ ജനങ്ങളെല്ലാം ഞങ്ങളെ പിന്തുടർന്ന് കാട്ടിലേയ്‌ക്ക് വരും.” അതുകൊണ്ട് എല്ലാവരും ഉറങ്ങുന്നതിനിടയിൽ, സുമന്ത്രർ ശബ്ദമുണ്ടാക്കാതെ രഥം ഓടിച്ച് മൂവരെയും ദൂരെ കാട്ടിലേക്ക് കൊണ്ടുപോയി. പ്രഭാതമായപ്പോൾ ജനങ്ങൾ ഉണർന്ന് രാമനെ കാണാഞ്ഞ് തകർന്നഹൃദയത്തോടെ നാട്ടിലേയ്‌ക്ക് മടങ്ങിപ്പോയി. പതിന്നാലുകൊല്ലം കഴിഞ്ഞ് തങ്ങളുടെ പ്രിയപ്പെട്ട രാജകുമാരൻ, രാമൻ, തിരിച്ച് വരുമെന്നുള്ള പ്രതീക്ഷ മാത്രമേ അവർക്ക് ആശ്വാസമായി ഉണ്ടായിരുന്നുള്ളൂ.
ഗുഹസംഗമം
രാജരഥം കാട്ടുവഴികളും നദികളും കടന്ന്, ഒടുവിൽ ഗംഗാനദിയുടെ തീരത്തെത്തി. സുമന്ത്രർ തേരുമായി അയോദ്ധ്യയിലേക്ക് മടങ്ങി. ലക്ഷ്മണൻ കാവലായി നിൽക്കവേ അന്ന് രാത്രിയും രാമനും സീതയും ഒരു മരക്കീഴിൽ വിശ്രമിച്ചു. അവിടെയവർ, നിഷാദരാജാവായ ഗുഹനെ കണ്ടു. രാമനോടുള്ള അനന്തമായ ഭക്തിയോടെ, സ്നേഹത്തോടെ, ഗുഹൻ ഫലങ്ങളും പുഷ്പങ്ങളും കൊണ്ടുവന്നു രാമന്റെ പാദങ്ങളിൽ വീണു നമസ്കരിച്ചു. രാമൻ സ്നേഹപൂർവ്വം ഗുഹനെ ആലിംഗനം ചെയ്തു. തന്റെ രാജ്യം മുഴുവൻ രാമനു സമർപ്പിച്ചുകൊണ്ട്, തന്റെ കൊട്ടാരത്തിൽ താമസിക്കാൻ ഗുഹൻ അദ്ദേഹത്തെ ക്ഷണിച്ചു. രാമൻ അത് ദയാപൂർവ്വം നിരസിച്ച് കാട്ടിൽ താമസിക്കാനുള്ള തന്റെ പ്രതിജ്ഞയെപ്പറ്റി ഗുഹനോട് വിശദീകരിച്ചു. രാമൻ തങ്ങളുടെ വനവാസം ലളിതമാക്കാൻ ജട കെട്ടിവയ്‌ക്കാനുള്ള വടവൃക്ഷപ്പാൽ കൊണ്ടുവരാൻ മാത്രമേ ഗുഹനോട് ആവശ്യപ്പെട്ടുളളൂ. ഹൃദയവേദനയോടെ ഗുഹൻ വടക്ഷീരം കൊണ്ടുവന്നു.
ആ രാത്രി, ലക്ഷ്മണനും ഗുഹനും ഒരുമിച്ച് ഉറക്കമിളച്ച് മരച്ചുവട്ടിൽ വിശ്രമിക്കുന്ന സീതയ്‌ക്കും രാമനും കാവൽ നിന്നു. അപ്പോളവർ ജീവിതരഹസ്യങ്ങളെ കുറിച്ച് ഗാഢമായി സംസാരിച്ചു. വെറും നിലത്തു കിടന്നുറങ്ങുന്ന രാമനെയും സീതയേയും കണ്ടു ഗുഹൻ ദുഖത്തോടെ പറഞ്ഞു: “അയോദ്ധ്യയുടെ തിലകക്കുറിയായ ദശരഥപുത്രൻ എങ്ങിനെയീ ദുരിതത്തിലെത്തി?” അപ്പോൾ ലക്ഷ്മണൻ, കർമ്മത്തിന്റെയും വിധിയുടെയും അർത്ഥതലങ്ങളും തത്ത്വങ്ങളും വിശദീകരിച്ചു: “സുഖവും ദു:ഖവും ജീവിതത്തിന്റെ ഭാഗമാണ്; അത് നമ്മുടെ കര്‍മ്മഫലങ്ങളാലാണ് ഉണ്ടാവുന്നത്. ദേവന്മാർക്കും അസുരന്മാർക്കും മനുഷ്യർക്കും ഇത് ഒഴിവാക്കാനാകില്ല. എന്നാൽ ജ്ഞാനികൾ അതിനെ സമചിത്തതയോടെ സ്വീകരിക്കുന്നു.”
പ്രഭാതത്തിൽ, രാമൻ ഔപചാരിക കർമങ്ങളും പ്രാർത്ഥനകളും നിർവഹിച്ചു. ഗുഹൻ നദിയ്‌ക്ക് അപ്പുറം കടക്കാനായി തന്റെ തോണി കൊണ്ടുവന്നു. അവർ തോണിയിൽ കയറവേ, സീത ഗംഗാദേവിയെ പ്രാർത്ഥിച്ചു: “ദേവീ, വനവാസത്തിൽ ഞങ്ങളെ വേണ്ടതുപോലെ സംരക്ഷിക്കണേ. ഞങ്ങൾ ഇതുവഴി തിരിച്ച് വരുമ്പോൾ നിന്നെ ഉചിതമായി പൂജിച്ചുകൊള്ളാം.” ഗുഹൻ ഹൃദയഭാരത്തോടെ അവരുടെ കൂടെ വനത്തിലേക്ക് വന്നു സേവ ചെയ്യാൻ അനുവദിക്കണമെന്ന് രാമനോട് അപേക്ഷിച്ചെങ്കിലും രാമൻ സ്നേഹപൂർവ്വം അത് നിരസിച്ചു. “ഗുഹാ, മാന്യമിത്രമേ, നിന്റെ രാജ്യത്തിന് നിന്നെ ആവശ്യമുണ്ട്. പതിനാലു വർഷത്തിന് ശേഷം നാം ഇവിടെ വച്ച് വീണ്ടും കാണും.” ഗുഹനെ ആലിംഗനം ചെയ്ത് അവർ യാത്രയായി.
ഭരദ്വാജ ആശ്രമം, വാല്മീകിയുടെ കഥ
അവിടെ നിന്ന്, അവർ ഭരദ്വാജമുനിയുടെ ആശ്രമത്തിലെത്തി. അദ്ദേഹം സന്തോഷത്തോടെ അവരെ സ്വീകരിച്ചാനയിച്ചു, ഫലമൂലങ്ങളും ജലവും നൽകി. രാമന്റെ ദിവ്യത എന്തെന്നറിയാവുന്ന ഭരദ്വാജമുനി അവരെ തന്റെ ആശ്രമത്തിൽ താമസിക്കാൻ അവരെ ക്ഷണിച്ചു. എന്നാൽ രാമൻ കൂടുതൽ ശാന്തമായ വനപ്രദേശമാണ് താമസിക്കാൻ അന്വേഷിച്ചത്. ഒരു രാത്രിമുഴുവൻ ആത്മീയചിന്തകൾ പങ്കുവച്ച് പ്രഭാതമായപ്പോൾ ഭരദ്വാജൻ അവരെ പ്രശാന്തസുന്ദരമായ ചിത്രകൂടപർവ്വതപ്രദേശത്തേക്കുള്ള വഴികാട്ടിക്കൊടുത്തു. ഭരദ്വാജാശ്രമത്തിലെ രണ്ടു ബ്രഹ്മചാരികളെ അവരുടെ കൂടെ പറഞ്ഞു വിടുകയും ചെയ്തു. ഒടുവിലവർ വാല്മീകിമുനിയുടെ ആശ്രമത്തിലെത്തി. സുന്ദരമായ കാടും വള്ളിപ്പടർപ്പുകളും സൗമ്യരായ കാട്ടുമൃഗങ്ങളും മറ്റ് ജീവജാലങ്ങളുമായുള്ള അവിടത്തെ കാഴ്ചകൾ അവരെ നന്നായി ആകർഷിച്ചു. വാല്മീകി രാമനെ ആദരവോടെ സ്വീകരിച്ചു. തങ്ങൾക്ക് താമസിക്കുവാൻ പറ്റിയ ഇടം എവിടെയാണ് എന്ന് രാമൻ ചോദിച്ചപ്പോൾ വാല്മീകി പറഞ്ഞു: “രാമാ, നിനക്ക് താമസിക്കാൻ പറ്റിയത് രാഗദ്വേഷങ്ങൾ ഇല്ലാത്ത മനസ്സുകളിലാണ്. എല്ലാവരെയും സമരായി കാണുന്ന ഹൃദയങ്ങളിലാണ്. ദ്വന്ദഭാവം തീണ്ടാത്ത മാമുനിമാരുടെ ഹൃദ്കമലങ്ങളിലാണ്. ധർമ്മപാതയിൽ വർത്തിച്ച് സദാ നിന്റെ അപദാനങ്ങൾ പാടുന്നയിടങ്ങളാണ് നിനക്ക് താമസിക്കാൻ ഉത്തമം.”
തുടർന്ന് വാല്മീകി തന്റെ ജീവിതകഥ പറഞ്ഞു. ഒരു കാലത്ത് രത്നാകരൻ എന്ന നിഷ്ഠൂരനായ കൊള്ളക്കാരനായിരുന്ന അദ്ദേഹം, സപ്തർഷിമാരുടെ ഉപദേശം കേട്ട് സ്വയം ജീവിതത്തെപ്പറ്റി ആലോചിക്കുവാൻ തുടങ്ങി. പാപം നിറഞ്ഞ തന്റെ പ്രവൃത്തികളുടെ പാപം തന്റെ കുടുംബം പങ്കിടുകയില്ലെന്ന് അറിഞ്ഞ അദ്ദേഹം തന്റെ നികൃഷ്ടമായ ജീവിതക്രമം ഉപേക്ഷിച്ചു. വർഷങ്ങളോളം “രാമ”നാമം ജപിച്ചും ധ്യാനിച്ചും കഠിനതപസ്സിൽ കാലം കഴിച്ചു. ദേഹം മുഴുവനും ചിതൽപ്പുറ്റ് കൊണ്ടു മൂടപ്പെട്ടു. വാൽമീകത്തിൽ പൊതിഞ്ഞിരുന്നതിനാൽ അദ്ദേഹത്തിന് വാല്മീകി എന്ന പേര് ലഭിച്ചു. താൻ ധ്യാനിച്ചുകൊണ്ടിരുന്ന രാമനെ ഇപ്പോൾ നേരിൽ കണ്ട് അദ്ദേഹം ചരിതാത്ഥ്യമടഞ്ഞു.
വാല്മീകി ചിത്രകൂടത്തിന് സമീപത്തുള്ള സുന്ദരമായ ഒരു സ്ഥലം രാമന് കാണിച്ചുകൊടുത്തു. അവിടെ രാമനും സീതയും ലക്ഷ്മണനും ഒരു ചെറിയ പർണ്ണശാല നിർമ്മിച്ച് വനവാസം ആരംഭിച്ചു. തന്റെ അമ്മ സുമിത്ര ഉപദേശിച്ചതുപോലെ ലക്ഷ്മണൻ തന്റെ ജ്യേഷ്ഠനെയും ജ്യേഷ്ഠത്തിയമ്മയെയും അതീവ ശ്രദ്ധയോടെ ഉറക്കമിളച്ചു നിന്നു സംരക്ഷിച്ചു.
















