ലക്നൗ : ആഗ്രയ്‌ക്കും ബൽറാംപൂരിനും പിന്നാലെ, ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലും വലിയ നിയമവിരുദ്ധ മതപരിവർത്തന റാക്കറ്റ് പിടിയിലായി. രഹസ്യാന്വേഷണ വൃത്തങ്ങളുടെയും പോലീസിന്റെയും അഭിപ്രായത്തിൽ, 97 സ്ത്രീകളെ വരെ ഈ സംഘം മതപരിവർത്തനം നടത്തിയിട്ടുണ്ട്. എന്നാൽ ഈ സ്ത്രീകളെ ഇപ്പോൾ കാണാനില്ല.സംഭവം, അന്വേഷിക്കാൻ ഇന്റലിജൻസ്, പോലീസ് സംഘങ്ങളെ ഇതിനകം നിയോഗിച്ചിട്ടുണ്ട്.
ആഗ്രയിൽ ഉമർ ഗൗതം എന്ന യുവാവ് അറസ്റ്റിലായതിനുശേഷമാണ് മതപരിവർത്തന റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത് . ഗൗതമിനെ ചോദ്യം ചെയ്തപ്പോൾ, ഇസ്ലാമിക മതപരിവർത്തന ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തി. ഉമർ വെളിപ്പെടുത്തിയ സ്ത്രീകളുടെ ‘പട്ടികയിൽ’ അലിഗഡിൽ നിന്നുള്ളവരും ഉണ്ടായിരുന്നു. ജില്ലയിൽ 97 സ്ത്രീകളെ കാണാതായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെയാണ് ഉമറും സംഘവും മതം മാറ്റിയതെന്നാണ് സൂചന.
2025 മാർച്ചിൽ, അലിഗഡിലെ സദർ പോലീസ് സ്റ്റേഷനിൽ നിന്ന് 33 ഉം 18 ഉം വയസുള്ള സഹോദരിമാരെ കാണാതായിരുന്നു. അന്വേഷണത്തിനൊടുവിൽ ഇവരെ കൊൽക്കത്തയിലെ ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് നിന്ന് മതം മാറിയ നിലയിലാണ് കണ്ടെത്തിയത് . ഹിന്ദു സ്ത്രീകളെ വശീകരിക്കാൻ സംഘം സോഷ്യൽ നെറ്റ്‌വർക്കുകൾ, ഡാർക്ക് വെബ്‌സൈറ്റുകൾ, ഡേറ്റിംഗ് ആപ്ലിക്കേഷനുകൾ എന്നിവ ഉപയോഗിച്ചതായി പോലീസ് അന്വേഷണങ്ങൾ വ്യക്തമാക്കുന്നു.
അംഗങ്ങൾ തുടക്കത്തിൽ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയും അവരെ പ്രണയത്തിൽ കുടുക്കുകയും പിന്നീട് അവരെ മതപരിവർത്തനത്തിലേക്ക് നയിക്കുകയും ചെയ്യുമായിരുന്നു. പിഎഫ്‌ഐ, സിമി, ലഷ്‌കർ-ഇ-തൊയ്ബ തുടങ്ങിയ നിരോധിത ഭീകര സംഘടനകളുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നു. കാനഡ, യുഎസ്, യുകെ, ദുബായ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദേശ ധനസഹായവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലായി നൂറുകണക്കിന് ഹിന്ദു സ്ത്രീകളെ മതപരിവർത്തനം ചെയ്യാൻ സംഘത്തിന് കഴിഞ്ഞതായി ഉത്തർപ്രദേശ് ഡിജിപി രാജീവ് കൃഷ്ണ പറഞ്ഞു.
സംഭവത്തിനു പിന്നാലെ യുപി സർക്കാർ “മിഷൻ അസ്മിത” എന്ന പേരിൽ പ്രത്യേക നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, ആഗ്ര പോലീസിന്റെ ഏഴ് പ്രത്യേക സംഘങ്ങൾ കൊൽക്കത്ത, ജമ്മു & കശ്മീർ, ഗോവ, രാജസ്ഥാൻ, ഡൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ റെയ്ഡുകൾ നടത്തി, ഒരു സ്ത്രീ ഉൾപ്പെടെ 10 പ്രതികളെ അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ്‍ സംഹിത, 2021 ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം എന്നിവയിലെ നിരവധി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
















