ലക്നൗ : അമ്മയെ കൊലപ്പെടുത്തിയയാളെ പത്ത് വർഷം കാത്തിരുന്ന് കൊലപ്പെടുത്തി മകൻ. സോനു കശ്യപ് എന്ന യുവാവാണ് അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തേടിപിടിച്ച് കൊലപ്പെടുത്തിയത്. മനോജ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സോനുവിനെ കൂടാതെ രഞ്ജിത്, ആദിൽ, സലാമു, റഹ്മത്ത് അലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പത്ത് വർഷം മുൻപ് ഒരു തർക്കത്തിന്റെ പേരിലാണ് മനോജ് സോനുവിന്റെ അമ്മയെ ആക്രമിച്ചത്. പിന്നാലെ അവർ മരണപ്പെടുകയും ചെയ്തു. പൊലീസ് കേസെടുത്തെങ്കിലും മനോജ് ഒളിവിൽ പോയി. എന്നാൽ അമ്മയെ നഷ്ടപ്പെട്ടതിൽ പ്രകോപിതനായ സോനു പ്രതികാരം ചെയ്യുമെന്ന് ഉറച്ച് മനോജിനായി അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഏകദേശം മൂന്ന് മാസം മുമ്പ്, നഗരത്തിലെ മുൻഷി പുലിയ പ്രദേശത്ത് കരിക്ക് വിൽക്കുന്ന മനോജിനെ സോനു കണ്ടെത്തി.
തുടർന്ന് കൂട്ടുകാരുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തു. രാത്രി കട അടച്ചിട്ട് വീട്ടിൽ പോകാനിറങ്ങിയ മനോജിനെ സംഘം ചേർന്ന് ഇവർ ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ചു. അടി കൊണ്ട് അവശനായ മനോജിനെ ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത് . ചികിത്സയ്‌ക്കിടെ, മനോജ് മരിച്ചു.
സിസിടിവി ദൃശ്യങ്ങളിൽ സോനുവിന്റെ അടക്കം മുഖം പതിഞ്ഞിരുന്നു . തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇവരെ പിടികൂടായില്ല . എന്നാൽ ഇതിനിടെ മനോജിന്റെ മരണം ആഘോഷിക്കാൻ സോനുവും കൂട്ടാളികളും ഒത്തുചേരുകയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്ക് വയ്‌ക്കുകയും ചെയ്തു. ഇതിനു പിന്നാലെ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.
















