ന്യൂദല്‍ഹി: റെയര്‍ എര്‍ത്ത് എന്ന് വിളിക്കുന്ന ഏഴ് അപൂര്‍വ്വ മൂലകങ്ങളും അവയില്‍ നിന്നും നിര്‍മ്മിക്കുന്ന അപൂര്‍വ്വ ഭൗമകാന്തവും ഇന്ത്യയ്‌ക്ക് നല്‍കാതെ വെല്ലുവിളിക്കുകയാണ് ചൈന. ചൈനയുടെ ഈ ഭീഷണി ഊര്‍ജ്ജമാക്കിയെടുത്ത് ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമൂലകങ്ങളും അതില്‍ നിന്നും നിര്‍മ്മിക്കുന്ന അപൂര്‍വ്വ ഭൗമ കാന്തവും നിര്‍മ്മിക്കാനുള്ള സജീവ ആലോചനയിലാണ് മോദി സര്‍ക്കാര്‍. ഇതിനായി തയ്യാറാക്കിയിട്ടുള്ള 1345 കോടി രൂപയുടെ പദ്ധതി അന്തിമഘട്ടത്തിലാണ്.
ഇലക്ട്രിക് വാഹനനിര്‍മ്മാണം തന്നെ പ്രതിസന്ധിയിലാകുന്നുവെന്ന് കണ്ട യുഎസും യൂറോപ്പും സമ്മര്‍ദ്ദതന്ത്രം പ്രയോഗിച്ചതോടെ അവര്‍ക്ക് അപൂര്‍വ്വ മൂലകം അത്യാവശ്യത്തിന് നല്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ചൈന. എന്നാല്‍ ഇന്ത്യയുടെ വൈദ്യുതിവാഹനനിര്‍മ്മാണരംഗം പ്രതിസന്ധിയിലേക്ക് പോവുകയാണെങ്കിലും റെയര്‍ എര്‍ത്ത് നല്‍കാന്‍ ചൈന തയ്യാറല്ല.
ഏഴ് അപൂര്‍വ്വ മൂലകങ്ങളും അപൂര്‍വ്വ ഭൗമകാന്തവും
ഏഴ് അപൂര്‍വ്വ മൂലകങ്ങളില്‍ വൈദ്യുത വാഹനനിര്‍മ്മാണത്തിന് അത്യാവശ്യമാണ് ഇട്രിയവും സ്കാന്‍ഡിയവും. സ്കാന്‍ഡിയം, ഇട്രിയം ഉള്‍പ്പെടെയുള്ള അപൂര്‍വ്വ ധാതുക്കളുടെ 70 ശതമാനവും കയ്യടക്കിവെച്ചിരിക്കുന്നത് ചൈനയാണ്. ചൈനയിലെ വിവിധ പ്രദേശങ്ങളിലെ ഖനികളില്‍ നിന്നാണ് ഇവ കുഴിച്ചെടുക്കുന്നത്. പ്രകൃതിയില്‍ നിന്നും കുഴിച്ചെടുക്കുന്ന അസംസ്കൃത രൂപത്തില്‍ ഇവ ഉപയോഗിക്കാന്‍ കഴിയില്ല. വ്യാവസായികമായ ഇവയുടെ ഉപയോഗത്തിന് ഈ അപൂര്‍വ്വ ധാതുക്കള്‍ ശുദ്ധീകരിക്കണം. ഈ ശുദ്ധീകരണപ്രക്രിയയും ചൈനയില്‍ തന്നെയാണ് നടക്കുന്നത്. നേരെ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കാന്‍ പാകത്തിലാണ് ചൈന ഈ ഭൂമിയിലെ ധാതുക്കള്‍ ഇന്ത്യയ്‌ക്ക് ഇതുവരെ ചൈന നല്‍കിവന്നിരുന്നത്. അതാണ് ഇപ്പോള്‍ തരില്ലെന്ന് ചൈന വിലക്കിയിരിക്കുന്നത്. വൈദ്യുത കാറുകള്‍ക്ക് വേണ്ട ചില ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ അത്യാവശ്യമായ ഒന്നാണ് അപൂർവ്വ ഭൗമ കാന്തങ്ങൾ (Rare earth magnets). അപൂർവ്വ മൂലകങ്ങളുടെ ലോഹസങ്കരങ്ങൾ ഉപയോഗിച്ചാണ് അപൂർവ്വ ഭൗമ കാന്തങ്ങൾ നിർമ്മിക്കുന്നത്. ഇത് ശക്തമായ സ്ഥിര കാന്തങ്ങളാണ്. ഇവ മറ്റ് സാധാരണ കാന്തങ്ങളെ അപേക്ഷിച്ച് വളരെ ശക്തമായ കാന്തികക്ഷേത്രങ്ങൾ ഉത്പാദിപ്പിക്കുന്നു. നിയോഡൈമിയം, സമരിയം-ഡിസ് പ്രോസിയം എന്നിവയാണ് അപൂര്‍വ്വ ഭൗമ കാന്തങ്ങളുടെ നിര്‍മ്മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്ന അപൂർവ്വ മൂലകങ്ങൾ. ഇതും നല്‍കാന്‍ ചൈന തയ്യാറല്ല.
ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് ചൈന അപൂര്‍വ്വ മൂലകങ്ങളുടെയും അപൂര്‍വ്വ ഭൗമകാന്തത്തിന്റെയും വിതരണം നിര്‍ത്തിവെച്ചത്. മാത്രമല്ല, ഇവ ആയുധനിര്‍മ്മാണത്തിന് ഉപയോഗിക്കില്ലെന്ന് എഴുതിക്കൊടുത്താല്‍ മാത്രമേ ചൈന മറ്റു രാജ്യങ്ങള്‍ക്ക് അപൂര്‍വ്വ മൂലകങ്ങള്‍ നല്‍കൂ എന്നും ചൈന തീരുമാനിച്ചിരിക്കുകയാണ്.
1345 കോടി രൂപയുടെ പദ്ധതി
ഇതോടെ ഇന്ത്യയ്‌ക്കകത്ത് നിന്നും റെയര്‍ എര്‍ത്ത് കുഴിച്ചെടുക്കാനുള്ള പദ്ധതികള്‍ ദ്രുതഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനായി 1345 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതായി കേന്ദ്ര ഘടവ്യവസായ മന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചിരുന്നു. ഇത് കേന്ദ്രമന്ത്രിസഭയുടെ സജീവ പരിഗണനയിലാണ്. മിക്കവാറും ഈ മണ്‍സൂണ്‍ സമ്മേളനത്തില്‍ ഈ പദ്ധതി അംഗീകരിക്കപ്പെട്ടേക്കും. പൊതുമേഖലാ കമ്പനികളെയും സ്വകാര്യ കമ്പനികളേയും സാമ്പത്തിക സൗജന്യങ്ങള്‍ നല്‍കി റെയര്‍ എര്‍ത്ത് ഉല്‍പാദനത്തിലേക്ക് കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.
ആനന്ദ് മഹീന്ദ്രയും മാരുതിയും രംഗത്ത്
അപൂര്‍വ്വ മൂലകങ്ങള്‍ കഴിച്ചെടുക്കാനും ശുദ്ധീകരിച്ച് വേര്‍തിരിക്കാനും തങ്ങള്‍ തയ്യാറാണെന്ന് കാട്ടി മഹീന്ദ്ര ആന്‍റ് മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഒരു പ്രാദേശിക കമ്പനിയായ ഊനോ മിന്‍ഡയെ നിര്‍മ്മാണപങ്കാളിയാക്കി പദ്ധതി മുന്നോട്ട് കൊണ്ടുപോവാനാണ് ആനന്ദ് മഹീന്ദ്ര ശ്രമിക്കുന്നത്. വൈദ്യുതി വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ അത്യാവശ്യമായ അപൂര്‍വ്വ മൂലകങ്ങളില്‍ നിന്നും നിര്‍മ്മിക്കുന്ന ഭൗമകാന്തവും നിര്‍മ്മിക്കാന്‍ ആനന്ദ് മഹീന്ദ്ര ഒരുക്കമാണ്. അപൂര്‍വ്വ ഭൗമകാന്തം നിര്‍മ്മിക്കാന്‍ സന്നദ്ധരായവര്‍ക്ക് സാമ്പത്തിക സൗജന്യം വാരിക്കോരി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 2024-25ല്‍ ഇന്ത്യ 807 മെട്രിക് ടണ്‍ റെയര്‍ എര്‍ത്ത് മാഗ്നെറ്റാണ് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തത്. ഇനിയും ഭൂമിയിലെ അപൂര്‍വ്വ മൂലകങ്ങള്‍ കയ്യടക്കിവെച്ചുകൊണ്ടുള്ള വിലപേശലിന് മുന്നില്‍ ചൈനയുടെ കാല്‍ക്കീഴില്‍ അമരാന്‍ കഴിയില്ലെന്ന പ്രഖ്യാപനമാണ് ആനന്ദ് മഹീന്ദ്ര നടത്തുന്നത്.
മാരുതി കാര്‍ കമ്പനിയുടമകളും അപൂര്‍വ്വ മൂലകം ഇന്ത്യയില്‍ നിന്നു തന്നെ കുഴിച്ചെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആന്ധ്രയുടെ തീരദേശത്ത് അപൂര്‍വ്വമൂലകങ്ങള്‍ ധാരാളമായുണ്ട്. തമിഴ്നാട്, ഒഡിഷ, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും അപൂര്‍വ്വ മൂലകങ്ങള്‍ ഉണ്ട്. യുഎസ് ജിയോളജിക്കല്‍ സര്‍വ്വേയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ 69 ലക്ഷം ടണ്‍ അപൂര്‍വ്വ മൂലകങ്ങള്‍ ഉണ്ട്. പക്ഷെ ഇവ വേര്‍തിരിച്ചെടുക്കുക ശ്രമകരമാണ്. ഇന്ന് ലോകത്തില്‍ അപൂര്‍വ്വ മൂലകങ്ങള്‍ ഏറ്റവുമധികം വേര്‍തിരിച്ചെടുക്കുന്ന സംവിധാനങ്ങള്‍ ചൈനയിലാണ്. ചൈനയില്‍ നിന്നും ഇവ സുലഭമായി ലഭിച്ചുകൊണ്ടിരുന്നതിനാല്‍ മറ്റ് രാജ്യങ്ങള്‍ അക്കാര്യത്തില്‍ അത്ര ശ്രദ്ധ ചെലുത്തിയില്ല. ഈ അവസരം മുതലാക്കി ചൈന ഈ രംഗത്ത് ഒരു ഏകാധിപതിയായി വളര്‍ന്നു.ലോകത്തിലെ അപൂര്‍വ്വ മൂലകങ്ങളില്‍ 90 ശതമാനവും ഉണ്ടാക്കുന്നത് ചൈനയാണ്. അത് മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കാതെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന.
മോദിയുടെ അര്‍ജന്‍റീന, ഘാന, ബ്രസീല്‍, ട്രിനിഡാഡ് സന്ദര്‍ശനം
ഇന്ത്യയുടെ ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിനും ഹരിതോര്‍ജ്ജ ഉല്‍പാദനത്തിനും യുദ്ധവിമാനങ്ങളുടെയും മൊബൈല്‍ ഫോണുകളെയും വരെ നിര്‍മ്മാണത്തിനും അത്യാവശ്യമായ റെയര്‍ എര്‍ത്ത് എന്ന് വിളിക്കുന്ന അപൂര്‍വ്വ ധാതുശേഖരം ആവശ്യമാണ്. അപൂര്‍വ്വ മൂലകങ്ങള്‍ ലഭിക്കാനുള്ള സാധ്യത തേടിയാണ് ഈയിടെ നരേന്ദ്രമോദി അര്‍ജന്‍റീന സന്ദര്‍ശിച്ചത്. ലിഥിയവും ചെമ്പും ധാരാളമുള്ള രാജ്യമാണ് അര്‍ജന്‍റീന. ലിഥിയം ഇന്ന് ഇലക്ട്രിക് കാര്‍ ബാറ്ററി നിര്‍മ്മാണം മുതല്‍ മൊബൈല്‍ റീചാര്‍ജബിള്‍ ബാറ്ററി വരെ നിര്‍മ്മിക്കുന്നതിന് ലിഥിയം വേണം. ലോകത്തിലെ ഏറ്റവും സമ്പന്നമായ ലിഥിയം ശേഖരമുള്ള രാജ്യമാണ് അര്‍ജന്‍റീന. ഘാന, ട്രിനിഡാഡ് ആന്‍റ് ടൊബാഗോ, ബ്രസീല്‍, നമീബിയ എന്നിവിടങ്ങളും മോദി ഇതേ ലക്ഷ്യം മനസ്സില്‍ കണ്ട് സന്ദര്‍ശിച്ചിരുന്നു. അപൂര്‍വ്വ ധാതുനിക്ഷേപം ധാരാളമായുള്ള രാജ്യങ്ങളാണിവ. ഘാനയില്‍ അപൂര്‍വ്വ ധാതുക്കള്‍ ധാരാളമായുണ്ട്. ഇന്ത്യയുടെ ഇലക്ട്രിക് വാഹനമുന്നേറ്റത്തിന് അത്യന്താപേക്ഷിതമായ ലിഥിയം ഘാനയിലും ട്രിനിഡാഡ് ആന്‍റ് ടൊബാഗോയിലും ഉണ്ട്. യിട്രിയം എന്ന അപൂര്‍വ്വ ധാതു ബ്രസീലില്‍ ധാരാളമായുണ്ട്. ചൈനയെപ്പോലെ ബ്രസീലും യിട്രിയത്താല്‍ സമ്പന്നമാണ്. അതുപോലെ മറ്റൊരു അപൂര്‍വ്വ ധാതുവായ സ്കാന്‍ഡിയവും ബ്രസീലില്‍ ധാരാളമായുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നും ഇവ ഇറക്കുമതി ചെയ്യാനും ഇന്ത്യയ്‌ക്ക് പദ്ധതിയുണ്ട്.
















