ആലപ്പുഴ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റേയും അക്കമ്മയുടേയും മകനായി 1923 ഒക്ടോബര്‍ 20നാണ് വി.എസ്. അച്യൂതാനന്ദന്റെ ജനനം.
അച്യുതാനന്ദന് നാല് വയസുള്ളപ്പോള്‍ അമ്മ വസൂരി ബാധിച്ച് മരിച്ചു. 11-ാം വയസില്‍ അച്ഛനെയും നഷ്ടപ്പെട്ടു. കളര്‍കോട് ഗവ. എല്‍.പി സ്‌കൂളിലും, പുന്നപ്ര ഗവ. സ്‌കൂളിലുമായി ഏഴാം ക്ലാസ് വരെ പഠനം. ഗംഗാധരന്‍, പുരുഷോത്തമന്‍, ആഴിക്കുട്ടി എന്നിവര്‍ സഹോദരങ്ങള്‍.
അച്ഛന്റെ മരണശേഷം സഹോദരന്‍ ഗംഗാധരന്റെ പുന്നപ്ര പറവൂര്‍ ജങ്ഷനിലെ തയ്യല്‍ക്കടയില്‍ സഹായിയായി. അവിടെ നടന്ന രാഷ്‌ട്രീയ ചര്‍ച്ചകളില്‍ അദ്ദേഹം ആകൃഷ്ടനായി. ഇതിനിടയില്‍ സമീപത്തുള്ള ആസ്പിന്‍വാള്‍ കയര്‍ കമ്പനിയില്‍ ജോലിക്കാരനായി. കയര്‍ മേഖലയില്‍ ആലപ്പുഴ കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍, ചേര്‍ത്തല കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍, മുഹമ്മ കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍ എന്നീ മൂന്നു സംഘടനകളിലായി തൊഴിലാളികള്‍ ശക്തമായി സംഘടിച്ചുവരുന്ന കാലമായിരുന്നു.
പി. കൃഷ്ണപിള്ള, കെ.വി. പത്രോസ്, സൈമണ്‍ ആശാന്‍, ആര്‍. സുഗതന്‍, പി.എന്‍. കൃഷ്ണപിള്ള, ശ്രീകണ്ഠന്‍നായര്‍, ടി.വി. തോമസ് തുടങ്ങിയവരായിരുന്നു അന്നത്തെ പ്രധാന നേതാക്കള്‍. ഇവരുടെ ഇടയിലേക്കാണ് വി.എസ്. അച്യുതാനന്ദനും എത്തുന്നത്. ചുരുങ്ങിയ കാലംകൊണ്ട് കയര്‍ ഫാക്ടറി തൊഴിലാളികളുടെ നേതാക്കളിലൊരാളായി അദ്ദേഹം.
1940-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. 1941 ആയതോടെ പി. കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശ പ്രകാരം കുട്ടനാട്ടിലേക്ക് പോയി. കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചു. തിരുവിതാംകൂര്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ച് നിരവധി സമരങ്ങള്‍ നടത്തി. പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഭാഗമായി പോലീസുമായി ആദ്യ ഏറ്റുമുട്ടല്‍ നടന്ന പുന്നപ്ര പ്രദേശത്ത് മൂന്ന് ക്യാമ്പുകളുണ്ടായിരുന്നു. പനയ്‌ക്കല്‍ ക്യാമ്പ്, വേലിക്കകത്ത് ക്യാമ്പ്, വാടയ്‌ക്കല്‍ ക്യാമ്പ്. ഇവയുടെ ചുമതല വി.എസിനായിരുന്നു. ദിവാന്റെ പോലീസിനെയും പട്ടാളത്തെയും നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രധാനമായും വി.എസും, എം.ടി. ചന്ദ്രസേനനും, എം.കെ. സുകുമാരനുമൊക്കെയാണ് നിയുക്തരായത്. പട്ടാളത്തില്‍ നിന്ന് തിരിച്ചെത്തിയ വി.കെ. കരുണാകരനെപ്പോലുള്ളവര്‍ സഹായികളായും കൂടി. വാരിക്കുന്തമുണ്ടാക്കി പോലീസിനെയും, പട്ടാളത്തെയും നേരിടാനുള്ള പരിശീലനത്തിന് വേദിയൊരുങ്ങിയത് ഇങ്ങനെയായിരുന്നു.
1946 ഒക്ടോബര്‍ 24-ന് പുന്നപ്ര പോലീസ് ക്യാമ്പിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് ചെയ്തു. അവിടെ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി തൊഴിലാളികളെ പോലീസ് വെടിവെച്ചു. ഇതിനിടയില്‍ സബ് ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ നാടാരെ തൊഴിലാളികളില്‍ ഒരാള്‍ വെട്ടിക്കൊന്നു. പിന്നീട് പോലീസ് പുന്നപ്ര പ്രദേശത്താകെ അഴിഞ്ഞാടി. ഇതോടെ വി.എസ് ഒളിവില്‍ പോയി. കെ.വി. പത്രോസിന്റെ കത്തുമായാണ് വി.എസ് കോട്ടയത്തേക്ക് പോയത്. അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന സി.എസ്. ഗോപാലപിള്ളയെ ചെന്നുകണ്ടു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പൂഞ്ഞാറിലേക്ക് പോയി. അവിടെ വാലാനിക്കല്‍ സഹദേവന്റെ വീട്ടില്‍ ഒളിവില്‍ താമസിക്കുന്നതിനിടയില്‍ ആരോ ഒറ്റുകൊടുത്തതിനെ തുടര്‍ന്ന് പോലീസ് പിടിയിലായി.
ആദ്യം ഒരു പോലീസ് ഔട്ട് പോസ്റ്റിലും, പിന്നീട് പാലാ പോലീസ് ലോക്കപ്പിലും കൊണ്ടുപോയി. അവിടെ ഇടിയന്‍ നാരായണപിള്ള എന്ന എസ്. ഐയുടെ നേതൃത്വത്തില്‍ ഭീകരമായി മര്‍ദ്ദിച്ചു. പി. കൃഷ്ണപിള്ളയും, ഇ.എം.എസും, കെ.വി. പത്രോസും എവിടെയെന്ന് പറയണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. പോലീസ് അവശരായി എന്നല്ലാതെ ഒരു രഹസ്യവും അവരോട് പറയാന്‍ വി. എസ് തയ്യാറായില്ല.
കലിയടങ്ങാത്ത പോലീസ് വി.എസിനെ ലോക്കപ്പിന്റെ ജനലഴിയിലൂടെ കാല്‍പ്പാദം പുറത്തേക്ക് വെച്ച് മലര്‍ത്തി കിടത്തി. പിന്നീട് കാലുകള്‍ കൂട്ടിക്കെട്ടി. അതിനുശേഷം കാല്‍വെള്ളയില്‍ ചൂരല്‍ കൊണ്ടും, ലാത്തികൊണ്ടും തുരുതുരെ അടിച്ചു. എന്നിട്ടും രഹസ്യങ്ങളൊന്നും പുറത്തുവിടാത്തതിനെ തുടര്‍ന്ന് പോലീസുകാരില്‍ ഒരാള്‍ ബയണറ്റ് വലതുകാലിന്റെ വെള്ളയില്‍ കുത്തിയിറക്കി. മരിച്ചെന്ന് കരുതി കുഴിച്ചിടാന്‍ കൊണ്ടുപോയപ്പോള്‍ ജീവനുണ്ടെന്ന് മനസിലാക്കി പാലാ ഗവ.ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ ആഴ്ചകളോളം ചികിത്സയില്‍ കഴിഞ്ഞു. ഇതിനിടയില്‍ ആലപ്പുഴയില്‍ സര്‍ക്കാരിനെതിരെ സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിച്ചു എന്നതിന്റെ പേരില്‍ നേരത്തെ തന്നെ കേസില്‍ പെട്ടിരുന്നു. ആ കേസില്‍ പോലീസ് ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് ആലപ്പുഴ സബ് ജയിലിലാക്കി. പതിനഞ്ച് മാസം ജയിലില്‍ കഴിഞ്ഞു. പിന്നീട് ഒളിവിലും തെളിവിലുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം.
1948-ല്‍ കല്‍ക്കട്ടാ തിസീസിന്റെ കാലത്ത് പാര്‍ട്ടി നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റിലായി. 1952-ല്‍ പാര്‍ട്ടിയുടെ ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയില്‍ ഐക്യകേരളത്തിനു വേണ്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭങ്ങളില്‍ സജീവമായി. 1957-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തുന്ന സമയത്ത് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1959-ല്‍ കേന്ദ്രക്കമ്മിറ്റിയംഗം. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ ഒരാളായിരുന്നു. അതിലെ അവസാന കണ്ണിയായിരുന്നു വി. എസ്.
എണ്‍പതുകളില്‍ വഴിത്തിരിവ്
1980 മുതലാണ് പാര്‍ട്ടിയില്‍ വി.എസിന്റെ ഗ്രാഫ് ഉയരാന്‍ തുടങ്ങിയത്. എണ്‍പത് മുതല്‍ 92 വരെ സിപിഎം സംസ്ഥാന സെക്രട്ടറിയായും, 1996 മുതല്‍ 2000 വരെ എല്‍ഡിഎഫ് കണ്‍വീനറായും പ്രവര്‍ത്തിച്ചു. 1964 മുതല്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം. 80-ല്‍ പോളിറ്റ്ബ്യൂറോ അംഗമായി. 2009-ല്‍ പോളിറ്റ്ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. 2015-ല്‍ കൊല്‍ക്കത്തയില്‍ നടന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് പ്രായാധിക്യം പറഞ്ഞ് ഒഴിവാക്കപ്പെട്ടു. കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. 1992-96, 2001-2006 കാലയളവില്‍ പ്രതിപക്ഷ നേതാവും.
2006 മുതല്‍ 2011 വരെ മുഖ്യമന്ത്രി. 1967, 70 എന്നീ വര്‍ഷങ്ങളില്‍ അമ്പലപ്പുഴ നിന്നും, 1991-ല്‍ മാരാരിക്കുളത്ത് നിന്നും നിയമസഭാംഗമായി. 1996-ല്‍ മാരാരിക്കുളത്ത് നിയമസഭാതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 2001 മുതല്‍ പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് ഹെഡ്‌നേഴ്‌സായി റിട്ടയര്‍ ചെയ്ത കെ. വസുമതിയാണ് ഭാര്യ. മകന്‍ – ഡോ. വി.എ. അരുണ്‍കുമാര്‍. മകള്‍ – ഡോ. ആശ.
ഒളിവ് ജീവിതം പൂഞ്ഞാറില്‍
1946ല്‍ പുന്നപ്ര വെടിവയ്‌പ്പുമായി ബന്ധപ്പെട്ട അറസ്റ്റ് ഒഴിവാക്കാന്‍ വിഎസ് ഒളിവില്‍ കഴിഞ്ഞത് പൂഞ്ഞാറില്‍. വെടിവയ്‌പ്പ് നടന്നതിന്റെ അടുത്ത ദിവസം തന്നെ പാര്‍ട്ടി നിര്‍ദേശപ്രകാരം വിഎസ് അച്യുതാനന്ദന്‍ കോട്ടയത്ത് എത്തി. അന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി സി. എസ്. ഗോപാലപിള്ളയുടെ നിര്‍ദേശ പ്രകാരമാണ് സുരക്ഷിത പ്രദേശം എന്ന നിലയില്‍ പൂഞ്ഞാറിലെത്തിയത്.
ഒക്ടോ. 24ന് ആലപ്പുഴയില്‍ നിന്ന് ചങ്ങാടത്തിലാണ് കോട്ടയത്ത് എത്തിയത്. പൂഞ്ഞാറിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് കുടുംബമായ വാലാനിക്കല്‍ തറവാട്ടില്‍ ഒരു മാസത്തോളം ഒളിവില്‍ താമസിച്ചു. അക്കാലത്ത് കേവലം ഒന്നോ രണ്ടോ ബസുകള്‍ വേനല്‍ക്കാലത്ത് മാത്രമാണ് ഇവിടേക്ക് സര്‍വീസ് നടത്തിയിരുന്നത്. പാലങ്ങള്‍ ഇല്ലാത്തതിനാല്‍ ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഇറങ്ങിയാണ് വാഹനങ്ങള്‍ കുറുകെ കടന്നിരുന്നത്.
പൂഞ്ഞാറില്‍ വാലാനിക്കല്‍ സഹദേവന്റെ വീട്ടില്‍ വിഎസിനെ ഒരു കുടുംബാംഗത്തെ പോലെയാണ് പരിചരിച്ചത്. വാര്‍ത്താവിനിമയ സംവിധാനം ഒന്നുമില്ലാതിരുന്നതിനാല്‍ കേസ് സംബന്ധിച്ചു സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ ആരുമറിയാതെ ഒരു മാസത്തിനു ശേഷം ആലപ്പുഴയ്‌ക്ക് പോയി. മൂന്ന് ദിവസം കഴിഞ്ഞ് അദ്ദേഹം വീണ്ടും പൂഞ്ഞാറില്‍ തിരിച്ചെത്തി. ഈ സമയം രഹസ്യാന്വേഷണ പോലീസ് അദ്ദേഹത്തെ കണ്ടെത്താനുള്ള നിരീക്ഷണം ശക്തമാക്കിയിരുന്നു. പോലീസ് പിടിയിലാകുമെന്ന് മനസിലാക്കി വാലാനിക്കല്‍ കുടുംബവുമായി അടുത്തബന്ധമുള്ള കരുമാലിപ്പുഴ കുഞ്ഞുപെണ്ണിന്റെ വീട്ടിലേക്ക് അദ്ദേഹത്തെ മാറ്റി താമസിപ്പിച്ചു. ഒരു ദിവസം വീടിന് സമീപത്തെ കൈത്തോട്ടില്‍ കുളിക്കാനിറങ്ങിയ അച്യുതാനന്ദനെ കണ്ട് സംശയം തോന്നിയ കോണ്‍ഗ്രസുകാരായ ചിലര്‍ പോലീസിനെ വിവരമറിയിച്ചു, തുടര്‍ന്ന് നവം. 28ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഉടുത്തിരുന്ന മുണ്ട് മാത്രം ധരിപ്പിച്ചു പൂഞ്ഞാറില്‍ നിന്ന് ഈരാറ്റുപേട്ടവരെ നടത്തിയാണ് കൊണ്ടുപോയത്.
















