ന്യൂദല്‍ഹി: വന്‍തുക വീടിന്റെ ഔട്ട് ഹൗസില്‍ നിന്നും പിടിച്ചെടുത്തതിന്റെ പേരില്‍ ജഡ്ജിയായ യശ്വന്ത് വര്‍മ്മയെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ ഇംപീച്ച് മെന്‍റിന് വിധേയമാക്കുന്നതിനെതിരെ നില്‍ക്കുന്ന അഡ്വ. കപില്‍ സിബലിനെതിരെ വിമര്‍ശനം. കപില്‍ സിബല്‍ ഒരു സാധാരണ അഡ്വക്കേറ്റാണെന്നും യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യരുതെന്ന് പറയുന്നത് കപില്‍ സിബലിന്റെ വ്യക്തിപരമായ ഒരു അജണ്ടയാണെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു. പാര്‍ലമെന്‍റാണ് ഏറ്റവും ഉയര്‍ന്ന സ്ഥാപനമെന്നും തെറ്റു ചെയ്ത സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരെ നീക്കാനുള്ള അധികാരം പാര്‍ലമെന്‍റിനാണെന്നും കേന്ദ്ര പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
ഒരു വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ ജസ്റ്റിസ് ശേഖര്‍ യാദവിനെ ഇംപീച്ച് ചെയ്യാനുള്ള അന്വേഷണ നടപടികള്‍ ആദ്യം തുടങ്ങിവെയ്‌ക്കണമെന്നാണ് കപില്‍ സിബലിന്റെ ആവശ്യം. അതിന് ശേഷം മാത്രമേ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ പാടുള്ളൂവെന്നാണ് കപില്‍ സിബലിന്റെ പിടിവാദം. ദല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായി ഇരിക്കുമ്പോഴാണ് ദല്‍ഹിയിലെ വീടിന്റെ ഔട്ട് ഹൗസില്‍ നിന്നും 1.5 അടിയോളം ഉയരത്തില്‍ കത്തിയതും അല്ലാത്തതുമായ 500 രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ഇതേക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നോട്ടുകെട്ടുകള്‍ ജഡ്ജി യശ്വന്ത് വര്‍മ്മയുടേത് തന്നെയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇത്രയും ഗുരുതരമായ തെറ്റ് ചെയ്ത ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നതിനെതിരെ നിലകൊള്ളു കപില്‍ സിബല്‍ പറയുന്നത് അദ്ദേഹം ഒരു നല്ല ജഡ്ജിയാണ് എന്നാണ്. ഇതെങ്ങിനെ കപില്‍ സിബലിന് അവകാശപ്പെടാനാകും എന്ന ചോദ്യമാണ് ഉയരുന്നത്. കപില്‍ സിബലിന്റെ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യുന്നതില്‍ നിന്നും തടയാനുള്ള സ്വാര്‍ത്ഥ അജണ്ട പാര്‍ലമെന്‍റിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.
പാര്‍ലമെന്‍റ് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം കപില്‍ സിബലിനില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. നോട്ടുകെട്ടുകള്‍ വീട്ടില്‍ നിന്നും പിടിച്ചെടുത്ത സംഭവത്തില്‍ ജഡ്ജിയായ യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ സുപ്രീംകോടതി അന്വേഷണ സമിതി വരെ നിര്‍ദേശിച്ചിരുന്നു. അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്നയാണ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ പാര്‍ലമെന്‍റിനോട് നിര്‍ദേശിച്ചത്. യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യരുതെന്നും അതിന് മുന്‍പ് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെടുത്ത സംഭവത്തില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് മാത്യു നെടുമ്പുര ഫയല്‍ ചെയ്ത ഹര്‍ജി അടിയന്തരമായി വാദം കേള്‍ക്കേണ്ടതില്ലെന്ന് പറഞ്ഞ് ജൂലായ് 20 തിങ്കളാഴ്ച സുപ്രീംകോടതി മാറ്റിവെയ്‌ക്കുകയായിരുന്നു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസുപോലും ഗുരുതരമായ തെറ്റാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ ചെയ്തതെന്ന് നിരീക്ഷിച്ചിട്ടും കപില്‍ സിബല്‍ പരസ്യമായി അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നതെന്താണെന്ന ചോദ്യം ഉയരുകയാണ്. തെറ്റു ചെയ്ത ഒരാളെ സംരക്ഷിക്കാന്‍ പല ന്യായങ്ങളും നിരത്താന്‍ ശ്രമിക്കുകയാണെന്ന് കപില്‍ സിബലെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. എല്ലാകാലത്തും സ്വാര്‍ത്ഥമായ അജണ്ടകള്‍ വെച്ചുപുലര്‍ത്തുന്ന വ്യക്തിയാണ് കപില്‍ സിബലെന്നും കിരണ്‍ റിജിജു പറഞ്ഞു.
കേസന്വേഷിച്ച സുപ്രീംകോടതി സമിതി ഭരണഘടനയുടെ 124, 218 വകുപ്പുകള്‍ പ്രകാരം യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യണമെന്നാണ് ആവശ്യമുയര്‍ത്തിയത്. കുറ്റം ചെയ്ത ജഡ്ജിയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ അധികാരം നല്‍കുന്നതാണ് ഭരണഘടനയിലെ 218ാം വകുപ്പ്.
യശ്വന്ത് വര്‍മ്മ ദല്‍ഹി കോടതിയില്‍ ജഡ്ജിയായിരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ ദല്‍ഹിയിലെ വീട്ടിലെ സ്റ്റോര്‍ റൂമില്‍ നോട്ടുകെട്ടുകള്‍ക്ക് തീപിടിച്ച സംഭവം ഉണ്ടായത്. ഒരു ജഡ്ജിയുടെ വീട്ടില്‍ നിന്നും ഉറവിടം വെളിപ്പെടുത്താത്ത നിലയില്‍ ഇത്രയ്‌ക്കധികം തുക കണ്ടെത്തിയത് ഗുരുതരമാണെന്നാണ് സുപ്രീംകോടതി അന്വേഷണ സമിതി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. എന്നിട്ടും കപില്‍ സിബലിന് അത് ഗുരുതരമായ തെറ്റായി കാണാനാവുന്നില്ല.
കത്തിയ നോട്ടുകെട്ടുകള്‍ ഉള്‍പ്പെടെയാണ് 1.5 അടി ഉയരത്തില്‍ നോട്ടുകെട്ടുകള്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായ യശ്വന്ത് വര്‍മ്മയുടെ ദല്‍ഹിയിലെ തുഗ്ലക് റോഡിലെ വീട്ടിലെ സ്റ്റോര്‍റൂമില്‍ നിന്നും കണ്ടെത്തിയത്. മാര്‍ച്ച് 14ന് ജഡ്ജിയുടെ വീട്ടില്‍ തീപിടിത്തമുണ്ടായപ്പോഴാണ് മുറിയില്‍ ഒന്നര അടിയോളം ഉയരത്തില്‍ അടുക്കടുക്കായി വെച്ചിരുന്ന നോട്ടുകെട്ടുകള്‍ക്ക് തീപിടിച്ചതായി കണ്ടെത്തിയത്.
തന്നെ കുടുക്കാന്‍ വേണ്ടി നടന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്നുമാണ് യശ്വന്ത് വര്‍മ്മ നല്‍കുന്ന മറുപടി. പക്ഷെ സുപീംകോടതി അന്വേഷണ സമിതിക്ക് ഈ വിശദീകരണം ബോധ്യപ്പെട്ടിട്ടില്ല.
“പക്ഷെ അന്വേഷണത്തില്‍ നോട്ടുകെട്ടുകള്‍ വര്‍മ്മയുടെ വീട്ടിലെ മുറിയില്‍ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതേ സമയം ഇത്രയും തുകയുടെ നോട്ടുകെട്ടുകള്‍ എവിടെ നിന്നു ലഭിച്ചു എന്ന കാര്യം യശ്വന്ത് വര്‍മ്മയ്‌ക്ക് വിശദീകരിക്കാന്‍ കഴിയുന്നില്ല. പകരം അദ്ദേഹം കുറ്റം നിഷേധിക്കുക മാത്രമാണ് ചെയ്യുന്നത്.”- സുപ്രീംകോടതി സമിതി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു.
തീപിടിത്തമുണ്ടായ മാര്‍ച്ച് 14-15ന് രാതിയില്‍ ജഡ്ജിയുടെ മകള്‍ ഉള്‍പ്പെടെ 17 പേര്‍ വീട്ടില്‍ ഉണ്ടായിരുന്നു. വീട്ടിലെ സ്റ്റോര്‍ റൂമില്‍ നിന്നാണ് പണം കണ്ടെത്തിയത്. രഹസ്യമായ നിലയിലുള്ള ഈ മുറിയുടെ പൂര്‍ണ്ണ നിയന്ത്രണം ജഡ്ജി വര്‍മ്മയുടെ കയ്യില്‍ തന്നെയാണെന്നും സുപ്രീംകോടതി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നോട്ടുകെട്ടിന് അടുത്തുണ്ടായിരുന്ന ഒരു മദ്യം സൂക്ഷിക്കുന്ന അറയുണ്ടായിരുന്നു. ഇതാണ് തീ ആളിക്കത്താന്‍ കാരണമായത്. വീട്ടില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ കത്തിയ നോട്ടുകെട്ടുകള്‍ മാറ്റാന്‍ ശ്രമിച്ചതായും സുപ്രീംകോടതി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കത്തിയ നോട്ടുകെട്ടുകള്‍ അടുക്കിവെച്ചതിന് 1.5 അടിയോളം ഉയരമുണ്ടായിരുന്നു. പാതി കത്തിയ നോട്ടുകെട്ടുകള്‍ അടുക്കിവെച്ചതും 1.5 അടിയോളം ഉയരമുണ്ടായിരുന്നു.
















