മന്ഥരയുടെ ഉപദേശം സ്വീകരിച്ചു കൈകേയിയുടെ ഹൃദയം കഠോരമായി. രാത്രിയിൽ ദശരഥൻ രാജ്ഞിയുടെ കൊട്ടാരത്തിൽ വന്നപ്പോൾ, അവൾ ദുഃഖഭാവത്തിൽ വ്യാകുലതയോടെ രാജാവിന്റെ കാണാൻകൂടി അനുവദിക്കാതെ മാറിയിരുന്നു. തനിക്ക് കിട്ടാനുള്ള രണ്ട് വരങ്ങളും ഇപ്പോൾത്തന്നെ നടപ്പിലാക്കിത്തരണം എന്നാവശ്യപ്പെട്ടു. ഭരതനെ രാജാവാക്കണമെന്നും രാമനെ വനത്തിൽ അയക്കണമെന്നും കൈകേയി തറപ്പിച്ചു പറഞ്ഞു. ദശരഥൻ, അവിശ്വസനീയമായ ഇക്കാര്യം കേട്ട് അതിദുഃഖത്തോടെ അവളോട് തീരുമാനത്തെപ്പറ്റി പുനർവിചിന്തനം ചെയ്യാൻ അപേക്ഷിച്ചുവെങ്കിലും കൈകേയി ഉറച്ചുതന്നെ നിന്നു. ദശരഥൻ തന്റെ സത്യവ്രതത്താൽ സ്വയം ബന്ധിതനായിരുന്നതിനാൽ താൻ പണ്ട് നല്കിയ വരങ്ങൾ ഇപ്പോൾ കൈകേയി ആവശ്യപ്പെട്ടതുപോലെതന്നെ നടപ്പിലാക്കുക മാത്രമേ മാർഗ്ഗമുള്ളൂ എന്നറിഞ്ഞു തകർന്നുപോയി. തന്റെ രാജാവെന്ന നിലയിലുള്ള കർത്തവ്യവും, ഒരിക്കലും മുടക്കിയിട്ടില്ലാത്ത സത്യവ്രതവും മകനോടുള്ള അദമ്യമായ സ്നേഹവും ദശരഥന്റെയുള്ളിൽ തിങ്ങി വിങ്ങിനിന്നു.
അങ്ങിനെ, വിധിയുടെ വിളയാട്ടം, വലിയൊരു നാടകമായി അരങ്ങേറുവാനുള്ള രംഗം അയോദ്ധ്യയിൽ സജ്ജമായി. നഗരം മുഴുവനും ഒറ്റ രാത്രികൊണ്ട് അഭിഷേകാഘോഷങ്ങൾക്കായി തയ്യാറായി രാമന്റെ വരവിനായി കാത്തിരുന്നെങ്കിലും പ്രഭാതമായപ്പോൾ എല്ലാം തിരിഞ്ഞുമറിഞ്ഞു, അതിദുഃഖകരമായ ഒരു വാർത്തയുമായാണ് അയോദ്ധ്യ അന്നത്തെ പ്രഭാതത്തെ എതിരേറ്റത്.
ഏറ്റവും സന്തോഷകരമായി തീരേണ്ടിയിരുന്ന ദിവസം രാമന്റെ അഭിഷേകച്ചടങ്ങ് മുടങ്ങിയതിനാൽ നഗരവാസികൾക്കതൊരു നിരാശയുടെ നീണ്ട ദിവസമായി മാറി. പ്രഭാതത്തിൽ രാജകൊട്ടാരത്തിലെത്തിയ മന്ത്രി സുമന്ത്രർ കൊട്ടാരമാകെ മൂകശോകമായിരിക്കുന്നതു കണ്ട് അത്ഭുതത്തോടും ആകാംക്ഷയോടുംകൂടി ദശരഥരാജാവിനെ പള്ളിയുണർത്താൻ പോയപ്പോൾ കാണുന്നത് ദശരഥൻ വെറും തറയിൽ വീണ് കിടക്കുന്നതാണ്. അദ്ദേഹം ദുഃഖം കൊണ്ട് ചേതനയറ്റ് കിടക്കുന്നു. കൈകേയി, തന്റെ തീരുമാനത്തിൽ ഉറച്ച് ശാന്തയായി ദൃഢതയോടെ നിന്നു. രാമനാണ് രാജാവിന്റെ വേദനയ്‌ക്ക് കാരണമെന്ന് അവർ തികച്ചും കാര്യമാത്രപ്രസക്തമായി വിശദീകരിച്ചു. എന്നാൽ രാജ്ഞിയുടെ ക്രൂരവും നിന്ദ്യവുമായ ആവശ്യമാണ് രാജാവിനെ ദുഖത്തിലാഴ്‌ത്തിയതെന്ന സത്യം അവർ വെളിപ്പെടുത്തിയതുമില്ല. ദശരഥരാജാവിന്റെ സത്യവ്രതം പരിപാലിക്കാനായി രാമനെ വിളിച്ചുകൊണ്ടുവരുവാൻ അവർ സുമന്ത്രരോട് ആവശ്യപ്പെട്ടു.
ഉടനെതന്നെ സുമന്ത്രർ രാമനെ കൊണ്ടുവരാൻ ലക്ഷ്മണനോടൊപ്പം അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ എത്തി. തന്നെ കാത്തിരിക്കുന്ന ദുരന്തം രാമന് അറിയാമായിരുന്നില്ല. കൊട്ടാരത്തിലെത്തിയ രാമൻ പിതാവിന്റെ ദുർബലമായ രൂപവും പരവശ്യവും കണ്ട് ആകുലചിത്തനായി. ആദരവോടെ നിലത്ത് കുനിഞ്ഞിരുന്നു പിതാവിനെ സ്‌നേഹപൂർവം ആശ്വസിപ്പിച്ചു. ദശരഥൻ ദുഖംകൊണ്ട് സംസാരിക്കാൻ ആവാതെ ഖിന്നനായിരുന്നു. അവസാനം, കൈകേയി, ഒരു വിട്ടുവീഴ്ചയുമില്ലാത്ത സ്വരത്തിൽ തന്റെ തീരുമാനം അറിയിച്ചു. അവർ ആവശ്യപ്പെട്ടത് തനിക്ക് അവകാശപ്പെട്ട വരങ്ങളാണ് എന്ന് വെളിപ്പെടുത്തി. ഒന്ന് രാമന് പകരം തന്റെ മകൻ ഭരതനെ രാജാവായി അഭിഷേകം ചെയ്യുക, മറ്റേത്, രാമനെ പതിനാല് വർഷത്തേക്ക് വനത്തിലേക്ക് നാടുകടത്തി പറഞ്ഞയക്കുക.
ധർമ്മത്തിന്റെ മകുടോദാഹരണമായ രാമൻ പ്രശാന്തമായി കൈകേയി അമ്മയുടെ വാക്കുകൾ കേട്ടു. പ്രതിഷേധമോ വെറുപ്പോ കൂടാതെ അദ്ദേഹം കൈകേയിയുടെ വാക്കുകൾ തന്റെ പിതാവിന്റെ ഉത്തരവായിത്തന്നെ കണക്കാക്കി, അവയെ സ്വീകരിക്കാൻ തയ്യാറായി നിന്നു. “ഒരു മകന് തന്റെ പിതാവിന്റെ സത്യവ്രതം സംരക്ഷിക്കുന്നതിനേക്കാൾ, അദ്ദേഹത്തിന്റെ വാക്കുകൾ അനുസരിക്കുന്നതിനേക്കാൾ വലിയ കർത്തവ്യം എന്താണുള്ളത്?” രാമൻ പറഞ്ഞു. ഭരതനെ രാജ്യം ഭരിക്കാൻ വിട്ടുകൊടുത്ത്, യാതൊരു മടിയുമില്ലാതെ വനത്തിലേക്ക് പോയ്‌ക്കൊള്ളാമെന്ന് കൈകേയിയെ അറിയിച്ചു. രാമന്റെ സുവ്യക്തമായ കൃത്യതയുള്ള തീരുമാനവും, പ്രശാന്തഭാവവും, രാജപദവിയോടുള്ള വിമുഖതയും അവിടെ നിന്നവരെ, ആ ദുഃഖത്തിനിടയിലും, ഏറെ അത്ഭുതപ്പെടുത്തി.
രാമന്റെയാ തീരുമാനം സഹിക്കാൻ കഴിയാതെ ദശരഥൻ, വനത്തിൽ പോകുന്നതിന് പകരം മകനോട് തന്നെ എതിർക്കാനും തന്റെ സിംഹാസനം ബലമായി പിടിച്ചടക്കാനും അപേക്ഷിച്ചു. എന്നാൽ രാമൻ അദേഹത്തെ സമാശ്വസിപ്പിച്ചു. ലൗകികമായ അധികാരത്തിനേക്കാൾ നീതിയും സത്യവും ധാർമ്മികമായി പിന്തുടരാനുള്ള തന്റെ ഉറച്ച നിലപാട് വീണ്ടും അദ്ദേഹത്തെ അറിയിച്ചു. “അച്ഛാ, രാജ്യഭാരം വലിയ ഒരു ചുമതലയാണ്. വനത്തിലെ ജീവിതമോ ലളിതവും പ്രശാന്തവുമാണ്. എന്നെ സത്യത്തിന്റെ, ധർമ്മത്തിന്റെ പാതയിൽ പോവാൻ അനുവദിച്ചാലും.” വനവാസത്തിനു പുറപ്പെടുന്നതിനുമുൻപ് രാമൻ തന്റെ പെറ്റമ്മ കൗസല്യയോട് വിടപറയാൻ രാജ്ഞിയുടെ കൊട്ടാരത്തിലെത്തി.
കൗസല്യയുടെ കൊട്ടാരത്തിൽ, രാമന്റെ അഭിഷേകത്തിനുള്ള ഒരുക്കങ്ങൾ അപ്പോഴും അതിവിപുലമായി നടന്നുകൊണ്ടിരുന്നു. തന്റെ മകൻ രാജകീയമായ ആഭരണങ്ങളില്ലാതെയും കൂടെ സന്നാഹങ്ങൾ ഇല്ലാതെയും മ്ലാനമായ മുഖവുമായി കടന്നുവരുന്നതു കണ്ട്, ആ അമ്മയുടെഹൃദയം തകർന്നു. രാമൻ അമ്മയോട് അച്ഛന്റെ കൊട്ടാരത്തിൽ ആകസ്മികമായ ഉണ്ടായ തീരുമാനങ്ങളും മറ്റും വിശദീകരിച്ചു. കൗസല്യ അതീവദുഃഖിതയായി രാമനോട് വനത്തിൽ പോവാനുള്ള തീരുമാനം പുനർവിചിന്തനം ചെയ്യാൻ അപേക്ഷിച്ചു. അല്ലെങ്കിൽ തന്നെയും രാമനോടൊപ്പം പോകാൻ അനുവദിക്കണം, അതുമല്ലെങ്കിൽ രാമന്റെ അഭാവത്തിൽ തന്നെ ജീവൻ വെടിയാൻ അനുവടിക്കണം. ഇത് കേട്ടുനിന്ന ലക്ഷ്മണൻ, അതികോപത്തോടെ, രാമനോട് കൈകേയിയെ എതിർക്കാനും ബലാൽക്കാരമായി രാജസിംഹാസനം പിടിച്ചെടുക്കാനും ആവശ്യപ്പെട്ടു. പക്ഷേ എപ്പോഴും പ്രശാന്തമതിയായ രാമൻ, തന്റെ സഹോദരന്റെ കോപത്തെ സാന്ത്വനവാക്കുകളാൽ നിയന്ത്രിച്ചു നിർത്തി.
















