ന്യൂദൽഹി: അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള പാശ്ചാത്യ മാധ്യമ റിപ്പോർട്ടുകളെ തള്ളി കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) അന്വേഷണത്തിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുപിയിലെ ഗാസിയാബാദിലെ ഹിൻഡൺ വിമാനത്താവളത്തിൽ നിന്ന് ഒമ്പത് നഗരങ്ങളിലേക്കുള്ള ഇൻഡിഗോ വിമാന സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്.
അന്തിമ റിപ്പോർട്ട് വരുന്നതിനുമുമ്പ് എന്തെങ്കിലും അഭിപ്രായം പറയുന്നത് ശരിയായ രീതിയല്ല. അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ പാശ്ചാത്യ മാധ്യമങ്ങൾ പൈലറ്റുമാരെ വിമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കും ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന സ്വിച്ചുകൾ ക്യാപ്റ്റൻ തന്നെ ഓഫ് ചെയ്തിരുന്നു എന്ന് ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ അവകാശപ്പെട്ടതായി വാൾ സ്ട്രീറ്റ് ജേണൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ
പാശ്ചാത്യ മാധ്യമങ്ങളുടെ അവകാശവാദങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് നായിഡു അവരോട് കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ നിന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടു. എഎഐബിയുടെ അന്വേഷണത്തിൽ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഇന്ത്യയിൽ തന്നെ ബ്ലാക്ക് ബോക്‌സ് ഡീകോഡ് ചെയ്യുന്നതിൽ അവർ മികച്ച പ്രവർത്തനം കാഴ്ചവച്ചു. അതിനാൽ അന്തിമ റിപ്പോർട്ട് വരുന്നതുവരെ ഒരു നിഗമനത്തിലും എത്തിച്ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ചില അന്താരാഷ്‌ട്ര മാധ്യമങ്ങൾ സ്ഥിരീകരിക്കാത്ത റിപ്പോർട്ടിംഗിലൂടെ നിഗമനങ്ങളിൽ എത്തിച്ചേരാൻ ആവർത്തിച്ച് ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോൾ അത്തരം നടപടികൾ നിരുത്തരവാദപരമാണെന്നും അദ്ദേഹം വിമർശിച്ചു.















