പെഷവാർ: ബലൂചിസ്ഥാനിലെ ക്വറ്റയിൽ ഒരു ദിവസം മുമ്പ് നടന്ന ബോംബ് സ്ഫോടനത്തിൽ പാകിസ്ഥാൻ ആർമി മേജർ അൻവർ കക്കർ കൊല്ലപ്പെട്ടതിന് ശേഷം ഖൈബർ പഖ്തുൻഖ്വയിൽ ഏഴ് പോലീസ് ഉദ്യോഗസ്ഥരെ കാണാതായി. വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വയിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഏഴ് പോലീസുകാരെ കാണാതായത്.
അഫ്ഗാനിസ്ഥാന്റെ അതിർത്തിയിലുള്ള സൗത്ത് വസീറിസ്ഥാൻ ജില്ലയിൽ പട്രോളിംഗിന് പോയ പോലീസുകാരായിരുന്നു ഇതെന്ന് ജില്ലാ പോലീസ് മേധാവി അർഷാദ് ഖാൻ പറഞ്ഞു. അവരെല്ലാവരെയും അവിടെ നിന്ന് കാണാതായിട്ടുണ്ട്. ലദ്ദ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാരായ ഇൻസാഫ്, ആബിദ്, ഇസ്മായിൽ എന്നിവരെ ലദ്ദ പ്രദേശത്ത് പതിവ് പട്രോളിംഗിനിടെ കാണാതായതായി ഖാൻ പറഞ്ഞു.
ഇതിനുപുറമെ സർവകായ് പോലീസ് സ്റ്റേഷൻ പ്രദേശത്തെ തങ്കാ-ചഗ്മാലി പ്രദേശത്ത് നിന്ന് സബ് ഇൻസ്പെക്ടർ അബ്ദുൾ ഖാലിഖ്, കോൺസ്റ്റബിൾ ഇർഫാനുല്ല, ഹബീബുള്ള, ഇമ്രാൻ എന്നീ നാല് പോലീസുകാരെയും കാണാതായി. കാണാതായ ഉദ്യോഗസ്ഥരെക്കുറിച്ച് ഇതുവരെ ഒരു വാർത്തയും ലഭിച്ചിട്ടില്ലെന്നും സൈന്യം തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ഇന്നലെ നടന്ന പാക് ആർമി മേജറുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു. ബിഎൽഎയുടെ പ്രത്യേക യൂണിറ്റായ “സ്പെഷ്യൽ ടാക്റ്റിക്കൽ ഓപ്പറേഷൻസ് സ്ക്വാഡ് (എസ്ടിഒഎസ്) ആണ് ഈ നടപടി നടത്തിയതെന്ന് ബിഎൽഎ വക്താവ് സിയാൻഡ് ബലോച്ച് പ്രസ്താവന ഇറക്കി. ബിഎൽഎയുടെ ഇന്റലിജൻസ് ബ്രാഞ്ച് സർബ് ൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഓപ്പറേഷൻ നടത്തിയതെന്നും അദ്ദേഹം അറിയിച്ചിരുന്നു.
2022 നവംബറിൽ നിരോധിത തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി), സർക്കാരുമായുള്ള വെടിനിർത്തൽ അവസാനിപ്പിച്ചതിനുശേഷം കഴിഞ്ഞ ഒരു വർഷമായി പാകിസ്ഥാനിൽ പ്രത്യേകിച്ച് ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും ഭീകരപ്രവർത്തനങ്ങളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
















