കൊല്ലം: ഭർത്താവിന്റെ ക്രൂര പീഡനങ്ങളെത്തുടർന്ന് ഷാർജയിൽ ഫ്ലാറ്റിനുള്ളിൽ അതുല്യ ജീവനൊടുക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിട്ട് ഭർത്താവ് സതീഷ്. ‘അതു പോയി ഞാനും പോകുന്നു’ എന്നാണ് അതുല്യയുടെ മരണത്തിന് പിന്നാലെ സതീഷ് ഫേസ്‌ബുക്കിൽ കുറിച്ചത്. അതുല്യ ഭർത്താവിൽ നിന്ന് ക്രൂര പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോയും ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു.
ദിവസങ്ങൾക്ക് മുൻപ് അതുല്യയുടെ ഒപ്പം നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ ഇയാൾ പങ്കുവച്ചിരുന്നു. പിറന്നാൾ ദിവസം ഭാര്യക്കൊപ്പമുള്ള ചിത്രവും സതീഷ് പങ്കുവച്ചിരുന്നു. മരണത്തിന് ദിവസങ്ങൾക്ക് മുൻപ് ചില ചിത്രങ്ങളും വീഡിയോകളും അതുല്യ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തിരുന്നു. തന്നെ അയാൾ ചവിട്ടി കൂട്ടിയെന്നും ജീവിക്കാൻ പറ്റുന്നില്ലെന്നും ശബ്ദ സന്ദേശത്തിൽ അതുല്യ പറയുന്നുണ്ട്.
ഇയാളുടെ ഫേസ്‌ബുക്ക് പേജിൽ അതുല്യയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും ഉണ്ട്. മറ്റുള്ളവരുടെ മുന്നിൽ മാതൃകാ ഭർത്താവാകാൻ സതീഷ് ശ്രമിച്ചിരുന്നു. സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതുല്യയുടെ കുടുംബം നൽകിയ പരാതിയിൽ ചവറ തെക്കുംഭാഗം പോലീസാണ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തത്. സതീഷിനെതിരെ ശാരിരീക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിലും ഭർത്താവ് അതുല്യയെ പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
48 പവൻ സ്വർണവും ബെെക്കും സ്ത്രീധനമായി നൽകിയെന്നും അതിൽ തൃപ്തിയില്ലാതെയായിരുന്നു ആദ്യ പീഡനമെന്നും അതുല്യയുടെ പിതാവ് പറഞ്ഞു. കല്യാണം കഴിഞ്ഞയുടൻ തന്നെ പീഡനം തുടങ്ങി. പിരിയുന്നതിന്റെ വക്കിലെത്തിയപ്പോൾ അവൻ മാപ്പ് പറഞ്ഞ് കാലുപിടിച്ചു. അങ്ങനെയാണ് വീണ്ടും ഒന്നിച്ചതെന്ന് പിതാവ് വ്യക്തമാക്കി.
















