ന്യൂദല്‍ഹി: റഷ്യയില്‍ നിന്നും എണ്ണവാങ്ങിയാല്‍ ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുെമെന്ന യുഎസ് പ്രസിഡന്‍റ് ട്രംപിന്റെയും നേറ്റോ മേധാവി മാര്‍ക് റുട്ടെയെയുടെയും താക്കീത് തള്ളിക്കളഞ്ഞ് ഇന്ത്യ. ഇന്ത്യയ്‌ക്ക് കൂടുതല്‍ പ്രതിബദ്ധത ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷയോടാണെന്നും അത് ഉറപ്പാക്കാന്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുമെന്നും ഇന്ത്യ അറിയിച്ചിരിക്കുകയാണ്.
ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന മുന്‍ഗണനയാണെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇരട്ടത്താപ്പാണെന്ന് താക്കീത് നല്‍കുന്ന നേറ്റോ മേധാവി മാര്‍ക്ക് റുട്ടെയോട് എല്ലാതരം ഇരട്ടത്താപ്പുകളും ഒരു പോലെ കാണണമെന്ന താക്കീതാണ് വിദേശകാര്യമന്ത്രി ജയശങ്കറും നല്‍കുന്നത്. റഷ്യയില്‍ നിന്നും എണ്ണയും വാതകവും വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങളെ താക്കീത് ചെയ്യാതെ ഇന്ത്യയെയും ചൈനയെയും ബ്രസീലിനെയും മാത്രം നേറ്റോ മേധാവിയും ട്രംപും ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്നും എല്ലാ ഇരട്ടത്താപ്പുകളെയും ഒരേ രീതിയില്‍ കാണണമെന്നുമാണ് ഇന്ത്യ പറയുന്നത്.
ഈ വിഷയത്തില്‍ എല്ലാതരം ഇരട്ടത്താപ്പുകള്‍ക്കെതിരെയും ഇന്ത്യ താക്കീത് ചെയ്യുമെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞത് യൂറോപ്യന്‍ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെ മനസ്സില്‍ കണ്ടുകൊണ്ട് തന്നെയാണ്. മാതമല്ല, റഷ്യയില്‍ നിന്നും എണ്ണ വാങ്ങാതെ, പാശ്ചാത്യരാജ്യങ്ങളെ മാത്രം ആശ്രയിച്ചാല്‍ പെട്രോള്‍ ലിറ്ററിന് 140 രൂപയ്‌ക്ക് വില്‍ക്കേണ്ടിവരും എന്നതാണ് സ്ഥിതി. അതിന് ഇന്ത്യ ഒരുക്കമല്ല.
യുഎസ് കോണ്‍ഗ്രസിലെ സെനറ്റര്‍മാരെ അഭിസംബോധന ചെയ്യവേയാണ് നേറ്റോ മേധാവി മാര്‍ക് റുട്ടെ ഇന്ത്യയെ താക്കീത് ചെയ്തത്. പരമാധികാരമുള്ള ഒരു രാജ്യത്തെ നേറ്റോ മേധാവിയ്‌ക്ക് നിയമപരമായി താക്കീത് ചെയ്യാന്‍ കഴിയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നേറ്റോ ഒരിയ്‌ക്കലും രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തെ നിയന്ത്രിക്കുന്ന പൊലീസല്ലെന്ന അഭിപ്രായവും ഇന്ത്യയില്‍ ഉയരുന്നു. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ലോക വ്യാപാരസംഘടയുണ്ട്. എന്നാല്‍ അതിനെ തള്ളിക്കളഞ്ഞ് ട്രംപ് തന്നെ നേറ്റോയെക്കൊണ്ട് കാര്യങ്ങള്‍ നിര്‍ബന്ധിച്ച് നടത്തിക്കുകയാണെന്നും പറയപ്പെടുന്നു. ഇന്ത്യ വേണ്ടത് ചെയ്തുന്നില്ലെന്ന നേറ്റോ മേധാവിയുടെ കുറ്റപ്പെടുത്തലും ഇന്ത്യയ്‌ക്ക് സ്വീകാര്യമല്ല. റഷ്യയും ഉക്രൈനും തമ്മില്‍ സമാധാനം ഉണ്ടായിക്കാണാന്‍ മോദി പരമാവധി ശ്രമിച്ചിരുന്നു. 2024 ആഗസ്തില്‍ മോദി പുടിനെ വിളിച്ച് സമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധിപ്പിച്ചിരുന്നു. അന്നത്തെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി സംസാരിച്ച ശേഷമായിരുന്നു പുടിനുമായി മോദി സംസാരിച്ചത്. അതിന് തൊട്ടുമുന്‍പ് ഉക്രൈനില്‍ പോയി പ്രസിഡന്‍റിനെ കണ്ട് സമാധാനമാണ് യുദ്ധമല്ല കാലം ആവശ്യപ്പെടുന്നതെന്ന പ്രഖ്യാപനം നടത്തിയിരുന്നു. യാഥാര്‍ത്ഥ്യം ഇതായിരിക്കെ എങ്ങിനെയാണ് നേറ്റോ മേധാവിയ്‌ക്ക് എങ്ങിനെയാണ് ഇന്ത്യയെ കുറ്റപ്പെടുത്താന്‍ കഴിയുക?
റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയാല്‍ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ബ്രസീലിനും എതിരെ ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപും ഭീഷണിപ്പെടുത്തിയിരുന്നു. പഹല്‍ഗാം ആക്രമണത്തിന് ശേഷം യൂറോപ്യന്‍ പര്യടനത്തിന് പോയ കേന്ദ്രമന്ത്രി ജയശങ്കര്‍ പ്രക്ഷുബ്ധനായിരുന്നു. പഹല്‍ ഗാം ആക്രമണമുണ്ടായിട്ടും ഭീകരവാദത്തെയോ പാകിസ്ഥാനെയോ അപലപിക്കാതിരുന്നു പാശ്ചാത്യ രാജ്യങ്ങളോട് പൊറുക്കാന്‍ ജയശങ്കര്‍ തയ്യാറല്ലായിരുന്നു. 26 ഇന്ത്യന്‍ ടൂറിസ്റ്റുകളെ മതം ചോദിച്ച് പട്ടാപ്പകല്‍ വെടിവെച്ച് കൊന്ന പാകിസ്ഥാന്‍ തീവ്രവാദികളുടെ ചെയ്തിയെ അപലപിക്കാന്‍ എന്തായിരുന്നു ഇവരുടെ ബുദ്ധിമുട്ടെന്നതാണ് ജയശങ്കര്‍ അന്ന് ഉയര്‍ത്തിയ ചോദ്യം. ഇന്ത്യയെ തുല്യതയുള്ള ഒരു പങ്കാളിയായി പരിഗണിക്കാതെ ഒരു ജൂനിയര്‍ പങ്കാളിയായി കാണുന്ന പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെതിരെ ആ സന്ദര്‍ശന വേളയില്‍ ജയശങ്കര്‍ ആഞ്ഞടിച്ചിരുന്നു. പക്ഷെ ഇന്ത്യയ്‌ക്ക് വെറുതെ പുരപ്പുറത്ത് നിന്നും പ്രസംഗിക്കുന്നവരെയല്ല വേണ്ടത്, തുല്ല്യ പങ്കാളികളെയാണ് എന്ന് എസ്. ജയശങ്കര്‍ യൂറോപ്യന്‍ പര്യടന കാലത്ത് വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വേദനിച്ചാല്‍ ഇന്ത്യയും വേദനിയ്‌ക്കണം. ഇന്ത്യയ്‌ക്ക് വേദനിച്ചാല്‍ അവര്‍ വേദനിയ്‌ക്കേണ്ടതില്ല എന്ന ഇരട്ടത്താപ്പ് നിറഞ്ഞ നിലപാട് ഇനി അനുവദിച്ച് കൊടുക്കാന്‍ കഴിയില്ലെന്നും ജയശങ്കര്‍ അന്ന് പ്രഖ്യാപിച്ചിരുന്നു. പാശ്ചാത്യരാജ്യങ്ങളുടെ സ്വാര്‍ത്ഥത നിറഞ്ഞ നിലപാടിനെ തുറന്ന് എതിര്‍ക്കുകയാണ് ഇന്ന് ഇന്ത്യ. കാരണം പഹല്‍ ഗാം ആക്രമണവും ഇന്ത്യ പാക് യുദ്ധവും ഇന്ത്യയെ പല ചൂടുള്ള പാഠങ്ങളും പഠിപ്പിച്ചിരിക്കുന്നു. ഭീകരവാദത്തിനെ അമര്‍ച്ച ചെയ്യേണ്ട ദൗത്യത്തില്‍ ഇന്ത്യയ്‌ക്ക് വേണ്ടത്ര സഹായം പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും കിട്ടുന്നില്ലെന്ന സത്യം ഇന്ത്യ കൊണ്ടറിഞ്ഞതാണ്. പാകിസ്ഥാനെതിരായ യുദ്ധത്തില്‍ ഇന്ത്യയ്‌ക്ക് സഹായകരമായത് റഷ്യയുടെ ആയുധങ്ങളാണ്. ഇസ്രയേലിന്റെ സഹകരണമാണ്. ഇതൊക്കെ നഗ്നസത്യങ്ങളാണ്.
ഭീകരവാദത്തിനെതിരെ വാതോരാതെ പ്രസംഗിക്കുന്ന ഈ യൂറോപ്യന്‍ രാജ്യങ്ങളും യുഎസും പഹല്‍ ഗാം ആക്രമണത്തെ അപലപിക്കുന്ന കാര്യത്തില്‍ ഒരിയ്‌ക്കലും ശക്തമായി മുന്നോട്ട് വന്നിരുന്നില്ല. പിന്നീട് കേന്ദ്രസര്‍ക്കാര്‍ ഈ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയപ്പോഴാണ് അവര്‍ പ്രതികരിച്ചത്. എന്തായാലും ഇനിയും ഇന്ത്യയെ ഒരു ജൂനിയര്‍ പങ്കാളിയായി കാണാന്‍ ഇന്ത്യ ഒരുക്കമല്ലെന്നതാണ് പാശ്ചാത്യരാജ്യങ്ങളോടും യുഎസിനോടും മുഖത്ത് നോക്കി കാര്യം പറയുന്ന ഇന്ത്യയിലൂടെ കാണാന്‍ കഴിയുന്നത്.
















