കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുൻ ഇനി കണ്ണീരോർമ്മ. അധികൃതരുടെ അനാസ്ഥയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച തേവലക്കര ബോയ്സ് ഹൈസ്കൂൾ വിദ്യാർഥി മിഥുന്റെ (13) മൃതദേഹം പടിഞ്ഞാറെ കല്ലട വിളന്തറയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അനുജൻ സുജിൻ അന്ത്യകർമങ്ങൾ ചെയ്തു.
അതിവൈകാരിക നിമിഷങ്ങളായിരുന്നു സ്കൂളിലും വീട്ടിലും. കണ്ണീരടക്കാനാകാതെ നിന്ന വീട്ടുകാരെയും സുഹൃത്തുക്കളെയും നാടിന് ആശ്വസിപ്പിക്കാനായില്ല. നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ആളുകളാണ് മിഥുനെ അവസാനമായി കാണാൻ ഒഴുകിയെത്തിയത്. മിഥുൻ പഠിച്ച സ്കൂളിൽ രാവിലെ നടന്ന പൊതുദർശനത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹം വിളന്തറയിലെ വീടായ മനുഭവനത്തിൽ എത്തിച്ചത്.
കരച്ചിലടക്കാനാകാതെ പ്രിയ മകന് അന്ത്യചുംബനം നൽകിയ പിതാവ് പിതാവ് മനുവിന്റെയും സുജയുടെയും കാഴ്ച തീരാനൊമ്പരമായി. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന അമ്മ സുജ ശനി രാവിലെയാണ് എത്തിയത്.
















