ഇസ്ലാമാബാദ് : പഹൽഗാം ആക്രമണത്തിലെ ഭീകരരെ ആഗോള ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചതിൽ അസ്വസ്ത്ഥ പ്രകടിപ്പിച്ച് പാകിസ്ഥാൻ. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ മുൻനിര സംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ (ടിആർഎഫ്) നെ ആഗോള ഭീകര സംഘടനയായി യുഎസ് പ്രഖ്യാപിച്ചത്.
എന്നാൽ ഇപ്പോൾ അമേരിക്കയുടെ ഈ നീക്കത്തിന് ശേഷം ടിആർഎഫിന് ലഷ്‌കറുമായുള്ള ബന്ധം പാകിസ്ഥാൻ നിഷേധിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്നും അതിനെ ഏതെങ്കിലും നിഷ്‌ക്രിയവും നിരോധിതവുമായ സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധിപ്പിക്കുന്നത് വസ്തുതകൾക്ക് വിരുദ്ധമാണെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ഇതിനു പുറമെ തങ്ങളുടെ രാജ്യത്ത് നിലവിലുള്ള തീവ്രവാദ ശൃംഖലയെ വിജയകരമായി തകർത്തതായും പാകിസ്ഥാൻ അവകാശപ്പെട്ടു. ഇതോടൊപ്പം ഭീകര സംഘടനകളുടെ ശൃംഖല വ്യാപകമായി തകർത്തു. അവരുടെ അംഗങ്ങളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, അവർക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണെന്നും പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് പ്രസ്താവന ഇറക്കി.
അതേസമയം അമേരിക്കയുടെ ഈ നീക്കത്തെ ഇപ്പോൾ ചൈനയും ന്യായീകരിച്ചു. എന്നാൽ ട്രംപിനൊപ്പം ഉച്ചഭക്ഷണം കഴിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനും പാക് സൈനിക മേധാവി അസിം മുനീറിനും ഇത് വലിയ തിരിച്ചടിയായി. ട്രംപ് തനിക്കെതിരെ ഇത്രയും കർശന നടപടി സ്വീകരിക്കുമെന്ന് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം.
















