ന്യൂദൽഹി : വ്യാജ വളങ്ങളുടെയും വിത്തുകളുടെയും പ്രശ്‌നത്തിൽ കർഷകർക്ക് ആശ്വാസം നൽകുന്നതിനായി സുപ്രധാന നടപടി കൈക്കൊണ്ട് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. വ്യാജ വളങ്ങളും വിത്തുകളും വിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കർഷകരെ സഹായിക്കുന്നതിനായി സർക്കാർ ഒരു ഹെൽപ്പ്‌ലൈൻ നമ്പർ പുറത്തിറക്കിയിട്ടുണ്ട്. ഈ നമ്പറിൽ പരാതിപ്പെട്ടാൽ കർഷകർക്ക് സഹായം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൃഷി, കർഷകക്ഷേമ മന്ത്രാലയത്തിന്റെ എക്സ് അക്കൗണ്ടിലാണ് ശിവരാജ് സിങ്ങിന്റെ വീഡിയോ സന്ദേശം പങ്കിട്ടിരിക്കുന്നത്.
വളങ്ങളും വിത്തുകളും നിർമ്മിക്കുന്ന കമ്പനികൾക്ക് സർക്കാർ ധാരാളം ഇളവുകൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ഈ വീഡിയോയിൽ വ്യക്തമായി പറയുന്നു. ഇപ്പോൾ എല്ലാ കമ്പനികളും ലൈസൻസുകളും സർട്ടിഫിക്കറ്റുകളും നേടേണ്ടത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെട്ടാൽ കർഷകർക്ക് സഹായം ലഭിക്കുമെന്നും ശിവരാജ് സിംഗ് വീഡിയോയിൽ പറയുന്നു.
” കർഷക സഹോദരീ സഹോദരന്മാരേ, വ്യാജ വളങ്ങൾ, വിത്തുകൾ അല്ലെങ്കിൽ കീടനാശിനികളുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ നിങ്ങൾക്ക് ലഭിച്ചാൽ, കിസാൻ കോൾ സെന്ററിന്റെ 1800-180-1551 എന്ന ടോൾ ഫ്രീ നമ്പറിൽ ഉടൻ പങ്കിടുക ” – ശിവരാജ് സിംഗ് ചൗഹാന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കൃഷി കർഷകക്ഷേമ മന്ത്രാലയം എക്സിൽ കുറിച്ചു.
















