മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് ശാസ്താംകോട്ട തേവലക്കര സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിയുടെ മരണം. സ്‌കൂള്‍ കെട്ടിടത്തോടനുബന്ധിച്ചുള്ള ഷെഡിനു മുകളിലൂടെ പോകുന്ന വൈദ്യുതി കമ്പിയില്‍ നിന്നാണു മിഥുന്‌ഷോക്കേറ്റത് എന്ന കാര്യം ഏറെ ഗൗരവത്തോടെ കാണണം. സ്‌കൂള്‍ കെട്ടിടത്തോടു ചേര്‍ന്ന് അത്തരമൊരു വൈദ്യുതി ലൈന്‍ തന്നെ അപകടക്കെണിയാണ്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഈ ലൈന്‍ മാറ്റാന്‍ ബന്ധപ്പെട്ടവരാരും കാര്യമായ ശ്രമം നടത്തിയില്ല എന്നു വേണം ഇതില്‍ നിന്നു മനസ്സിലാക്കാന്‍. അത് കുറ്റകരമായ അനാസ്ഥ തന്നെയാണ്. സ്‌കൂള്‍ മാനേജ്മെന്റും വൈദ്യുതി ബോര്‍ഡ് അധികൃതരും എന്തു ന്യായവും വിശദീകരണവും നിരത്തിയാലും ഇതിനു സാധൂകരണമാകില്ല.
സ്‌കൂള്‍ വളപ്പിലൂടെ വൈദ്യുതി ലൈന്‍ പോകുന്നതു തന്നെ അനുവദനീയമായ കാര്യമല്ല. അത്തരം ലൈനുകള്‍ അഴിച്ചു മാറ്റണമെന്ന് സ്‌കൂള്‍ വര്‍ഷാരംഭത്തില്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നതായാണ് അറിവ്. എന്നിട്ടും അതു ചെയ്യാത്തത് വൈദ്യുതി ബോര്‍ഡിന്റെ തെറ്റാണെന്നു പറയുമ്പോള്‍ത്തന്നെ അത് മാറ്റിക്കാന്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നു ശ്രമമുണ്ടായില്ലെങ്കില്‍ അതും ഈ അപകടത്തിനു വഴിവച്ചു എന്നു പറയേണ്ടിവരും. വളഞ്ഞു താഴ്ന്നു കിടക്കുന്ന ലൈനിനു തൊട്ടുതാഴെ ഇത്തരമൊരു ഷെഡ് പണിത സ്‌കൂള്‍ മാനേജ്മെന്റിന്റെ നടപടിയും അപകടത്തിനു കാരണമായിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ്സും ചുറ്റുപാടുകളുടെ സുരക്ഷിതത്വവും വൃത്തിയും കുടിവെള്ള ലഭ്യതയും ശുചീകരണ സംവിധാനങ്ങളും മറ്റും ഓരോ അധ്യയന വര്‍ഷാരംഭത്തിലും പരിശോധിച്ചു ബോധ്യപ്പെടാന്‍ ബാധ്യസ്ഥനായ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും ഈ അപകട നിലയെക്കുറിച്ചു ബോധ്യമുണ്ടാകേണ്ടതാണ്. സുരക്ഷാ ക്രമീകരണങ്ങളേക്കുറിച്ചു സര്‍ക്കുലര്‍ ഇറക്കുന്നതുകൊണ്ടു മാത്രം ആരുടേയും ഉത്തരവാദിത്തം പൂര്‍ത്തിയാകുന്നില്ലല്ലോ. അവ പാലിക്കപ്പട്ടോ എന്ന് അന്വേഷിക്കേണ്ട ബാധ്യതയും അവര്‍ക്കുണ്ട്. ചുരുക്കത്തില്‍ ഉത്തവാദിത്തപ്പെട്ടവരുടെ വലിയൊരു നിരയുടെ പിഴവാണ് ഒരു കൊച്ചു ജീവന്‍ പൊലിയാന്‍ ഇടയാക്കിയത്.
നിഷ്‌കളങ്ക ബാല്യങ്ങളുടെ സംഗമമാണ് സ്‌കൂളുകളിലുള്ളത്. അപക്വ മനസ്സുകളുടെ ചാഞ്ചാട്ടം അവരിലുണ്ടാവുക സ്വാഭാവികം. കളിക്കുന്നതിനിടെ തെറിച്ചുപോയ ചെരിപ്പ് എടുക്കാനായി മിഥുന്‍ ഷെഡിനു മുകളില്‍ കയറിയത് അതിന്റെ ഭാഗമാണ്. എട്ടാം ക്ളാസുകാരന്റെ കുട്ടിത്തവും കുസൃതിയും പ്രസരിപ്പും മനസ്സിലാക്കാവുന്നതേയുള്ളു. ആ നിഷ്‌കളങ്കതയ്‌ക്കു കിട്ടിയ വലിയ ശിക്ഷയായിപ്പോയി ഈ മരണം. അതിന് ആര് ഉത്തരം പറയും? അറിവും പാകതയും പക്വതയും ഉത്തവാദിത്തവുമുള്ള മുതിര്‍ന്നവര്‍ ഉത്തരം പറയണം. സ്‌കൂളിന്റെ ചുമതലയുള്ള ഹെഡ്മാസ്റ്ററും മാനേജ്മെന്റും കെഎസ്ഇബിയും അതിനു മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. ലൈന്‍ മാറ്റാന്‍ അപേക്ഷ കൊടുത്തിരുന്നു എന്നു റിട്ടയര്‍ ചെയ്ത ഹെഡ്മാസ്റ്റര്‍ പറഞ്ഞതായാണ് അറിവ്. എങ്കില്‍ തെറ്റ് വൈദ്യുതി ബോര്‍ഡിന്റെ ഭാഗത്തു തന്നെയാണ്. പക്ഷേ, അപേക്ഷ കൊടുത്തതുകൊണ്ടു മാത്രം ഉത്തരവാദിത്തം തീരുന്നില്ല എന്ന കാര്യം ബാക്കി നില്‍ക്കുന്നു. ആവശ്യം നടപ്പാക്കിക്കിട്ടുന്നില്ലെങ്കില്‍ അനന്തര നടപടികളിലേയ്‌ക്കു കടക്കേണ്ട ചുമതലകൂടി നിറവേറ്റേണ്ടതായിരുന്നു. അപകടം നടക്കും വരെ അതിനു കാത്തിരിക്കേണ്ടതില്ലായിരുന്നു.
സ്വകാര്യ വ്യക്തികളുടെ പറമ്പിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനുകളുടെ താഴെയുള്ള മരങ്ങളും ചെടികളും സുരക്ഷയുടെ പേരില്‍ മുന്നറിയിപ്പില്ലാതെ വെട്ടി മാറ്റുന്ന ശൈലിയുള്ള വകുപ്പാണ് കെഎസ്ഇബി. ഒരു തവണ, ഇതിന്റെ പേരില്‍ ലക്ഷക്കണക്കിനു രൂപയുടെ വാഴ കൃഷി വെട്ടി നശിപ്പിച്ചത് വലിയ വിവാദമായിരുന്നു. പക്ഷേ, അവര്‍ സ്‌കൂള്‍ കോമ്പൗണ്ടിലൂടെ ലൈന്‍ വലിച്ചതും അതു മാറ്റാന്‍ തയ്യാറാകാത്തതും വിചിത്രമായ സമീപനം തന്നെ. ലൈന്‍ മാറ്റാന്‍ വേണ്ട തുക അപേക്ഷയോടൊപ്പം കെട്ടിവയ്‌ക്കാത്തതാണ് നടപടി ഉണ്ടാകാത്തതിനു കാരണം എന്ന് ഒരു ആക്ഷേപമുണ്ട്. ചട്ടത്തിന്റെ പേരിലെ അലസതയ്‌ക്കിടയിലൂടെയാണ് ചട്ടം നോക്കാതെ അപകടവും മരണവും കടന്നു വന്നത്. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന്റെ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ളതാണ് ഈ സ്‌കൂള്‍ എന്നത് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. സ്‌കൂള്‍ ഇവരുടെ ചുമതലയില്‍ ആയിരിക്കുമ്പോഴാണ് കോമ്പൗണ്ടിലൂടെ അനധികൃതമായി വൈദ്യതി ലൈന്‍ വലിച്ചതെന്നും ആരോപണമുണ്ട്.
















