ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാകിസ്ഥാൻ സന്ദർശിക്കുമെന്ന പാക് മാധ്യമ റിപ്പോർട്ടുകൾ നിരസിച്ച് വൈറ്റ് ഹൗസ്. പ്രസിഡന്റിന് അത്തരമൊരു യാത്രാ പദ്ധതിയില്ലെന്ന് വൈറ്റ് ഹൗസ്, വാർത്ത ഏജൻസിയായ എഎൻഐയോട് സ്ഥിരീകരിച്ചു.
പ്രസിഡന്റ് ട്രംപിന്റെ പാകിസ്ഥാൻ സന്ദർശനം ഇപ്പോൾ നിശ്ചയിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. വ്യാഴാഴ്ച പാകിസ്ഥാൻ മാധ്യമങ്ങൾ ട്രംപ് പാകിസ്ഥാൻ സന്ദർശിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. ഈ റിപ്പോർട്ടുകളെയാണ് വൈറ്റ് ഹൗസ് അത്തരമൊരു യാത്രാ ക്രമീകരണം പ്രഖ്യാപിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞത്.
പ്രസിഡന്റ് ട്രംപിന്റെ പാകിസ്ഥാൻ സന്ദർശനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വ്യാഴാഴ്ചയാണ് പാകിസ്ഥാൻ മാധ്യമങ്ങൾ വലിയ തോതിൽ സംപ്രേഷണം ചെയ്തിരുന്നത്. സെപ്റ്റംബറിൽ ട്രംപ് പാകിസ്ഥാൻ സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. സെപ്റ്റംബറിൽ ട്രംപ് ഇസ്ലാമാബാദിൽ എത്തുമെന്ന് വാർത്താ ചാനലുകളും പറഞ്ഞിരുന്നു.
അതേ സമയം വളരെക്കാലമായി ഒരു യുഎസ് പ്രസിഡന്റും പാകിസ്ഥാൻ സന്ദർശിച്ചിട്ടില്ല. 2006 ൽ പാകിസ്ഥാൻ സന്ദർശിച്ച അവസാന യുഎസ് പ്രസിഡന്റായിരുന്നു ജോർജ്ജ് ഡബ്ല്യു. ബുഷ്.
ഇതിനിടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യാത്രാ പദ്ധതികളെക്കുറിച്ച് യുഎസ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വിവരങ്ങൾ നൽകിയിട്ടുണ്ട്. ട്രംപ് ജൂലൈ 25 മുതൽ ജൂലൈ 29 വരെ സ്കോട്ട്ലൻഡ് സന്ദർശിക്കുമെന്ന് അവർ പറഞ്ഞു. ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും തമ്മിൽ വ്യാപാര സംബന്ധിയായ ചർച്ചകൾ ഇവിടെ നടക്കും.
ഇതിനുശേഷം, സെപ്റ്റംബർ 17 മുതൽ 19 വരെ ട്രംപ് യുകെയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. അവിടെ അദ്ദേഹം വിൻഡ്‌സർ കാസിലിൽ ചാൾസ് രാജാവിനെ സന്ദർശിക്കുമെന്ന് കരോലിൻ ലെവിറ്റ് അറിയിച്ചു.
















