ലാഹോർ : ജയിലിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ ആയിരിക്കുമെന്ന് ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ബുധനാഴ്ച തന്റെ പാർട്ടി അംഗങ്ങളോടാണ് അദ്ദേഹം നവമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
സമീപ ദിവസങ്ങളിൽ ജയിലിൽ തനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ പെരുമാറ്റം കൂടുതൽ വർദ്ധിച്ചു. ഭാര്യ ബുഷ്‌റ ബീബിക്കെതിരെയും ഇതേ മനോഭാവം സ്വീകരിക്കുന്നു. അവരുടെ സെല്ലിലെ ടിവി പോലും ഓഫ് ചെയ്തിരിക്കുന്നുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. നിയമപരമായ ഞങ്ങളുടെ രണ്ടുപേരുടെയും എല്ലാ അടിസ്ഥാന അവകാശങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നുവെന്നും ഇമ്രാൻ ഖാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സ്’ ലെ ഒരു പോസ്റ്റിൽ പറഞ്ഞു.
അസിം മുനീറിന്റെ ഉത്തരവനുസരിച്ച് ഒരു കേണലും ജയിൽ സൂപ്രണ്ടും ഇത്തരം കടുത്ത നടപടി സ്വീകരിക്കുന്നുണ്ടെന്ന് തനിക്ക് പൂർണ്ണമായി അറിയാമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതിനു പുറമെ ജയിലിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അസിം മുനീർ ഉത്തരവാദിയാകണമെന്ന് ഞാൻ എന്റെ പാർട്ടിക്ക് വ്യക്തമായ നിർദ്ദേശം നൽകുന്നുവെന്നും മുൻ പ്രധാനമന്ത്രി പറഞ്ഞു.
തന്റെ ജീവിതം മുഴുവൻ ജയിലിൽ കഴിയാൻ ഞാൻ തയ്യാറാണ്, പക്ഷേ സ്വേച്ഛാധിപത്യത്തിനും അടിച്ചമർത്തലിനും മുന്നിൽ തലകുനിക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. പാകിസ്ഥാൻ ജനതയ്‌ക്കുള്ള എന്റെ സന്ദേശം ഒന്നുമാത്രമാണ്, അത് ഒരു സാഹചര്യത്തിലും ഈ അടിച്ചമർത്തൽ വ്യവസ്ഥയ്‌ക്ക് മുന്നിൽ മുട്ടുകുത്തരുതെന്നാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. കൂടാതെ ചർച്ചകൾക്കുള്ള സമയം കഴിഞ്ഞുവെന്നും ഇപ്പോൾ രാജ്യവ്യാപക പ്രതിഷേധത്തിനുള്ള സമയമാണെന്നും ഖാൻ ആവർത്തിച്ചു പറഞ്ഞു.
കൊലപാതകികളും തീവ്രവാദികളും തന്നെക്കാൾ മികച്ച അവസ്ഥയിലാണ് ഇമ്രാൻ ഖാൻ പറഞ്ഞിരിക്കുന്നത്. കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിനെയും ഫെഡറൽ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയെയും വിമർശിച്ച ഖാൻ കഴിഞ്ഞ രണ്ട് വർഷമായി പഞ്ചാബിലെ ജനങ്ങൾക്കിടയിൽ അടിച്ചമർത്തലിന്റെയും ഫാസിസത്തിന്റെയും അന്തരീക്ഷം ഇരുവരും സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം എക്സിൽ കൂട്ടിച്ചേർത്തു.
ക്രിക്കറ്റ് താരവും രാഷ്‌ട്രീയക്കാരനുമായ 72 കാരനായ ഖാൻ 2023 ഓഗസ്റ്റ് മുതൽ നിരവധി കേസുകളിൽ പെട്ട് ജയിലിലാണ്. മുൻ പ്രധാനമന്ത്രിയുടെ മോചനത്തിനായി ഇപ്പോൾ ഷഹബാസ് ഷെരീഫ് സർക്കാരിലും സൈന്യത്തിലും സമ്മർദ്ദം ചെലുത്താൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) പല പ്രതിഷേധ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. ഖാനെ മോചിപ്പിക്കുന്നതിനായി ഓഗസ്റ്റ് 5 മുതൽ രാജ്യമെമ്പാടും വലിയ പ്രചാരണം നടത്താൻ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് ഒരുങ്ങുകയാണ്.
















