കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബുധനാഴ്ച അജ്ഞാതരായ തോക്കുധാരികൾ ഒരു യാത്രാ ബസിന് നേരെ വെടിയുതിർത്തു. അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കറാച്ചിയിൽ നിന്ന് ക്വറ്റയിലേക്ക് പോകുകയായിരുന്ന വാഹനമാണ് കലാത് പ്രദേശത്ത് ആക്രമിക്കപ്പെട്ടതെന്ന് ബലൂചിസ്ഥാൻ സർക്കാർ വക്താവ് ഷാഹിദ് റിൻഡ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഉടൻ ഏറ്റെടുത്തിട്ടില്ല പരിക്കേറ്റവരെ കലാത്തിലെ ജില്ലാ ആസ്ഥാന ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ഷാഹിദ് റിൻഡ് പറഞ്ഞു.
സുരക്ഷാ ഏജൻസികളും ജില്ലാ ഭരണകൂടവും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ സ്ഥലത്തെത്തി. കൂടാതെ സുരക്ഷാ സേന ആക്രമണകാരികളെ പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ തുടർച്ചയായി അക്രമ സംഭവങ്ങൾ നടക്കുന്നുണ്ട്. അടുത്തിടെ ഒരു മാർക്കറ്റിന് സമീപമുണ്ടായ ബോംബ് സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാനിലെ കില്ല അബ്ദുള്ള ജില്ലയിലെ ജബ്ബാർ മാർക്കറ്റിന് സമീപമാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തെത്തുടർന്ന് നിരവധി കടകൾ തകരുകയും നിരവധി സ്ഥാപനങ്ങൾക്ക് തീപിടിക്കുകയും ചെയ്തിരുന്നു.
അതേ സമയം ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ബലൂചിസ്ഥാൻ അശാന്തി നേരിടുന്നുണ്ട്. പാകിസ്ഥാൻ സർക്കാർ പ്രവിശ്യയിലെ ധാതുസമ്പത്ത് ചൂഷണം ചെയ്യുകയാണെന്ന് പ്രാദേശിക ബലൂച് ഗ്രൂപ്പുകളും അവരുമായി ബന്ധപ്പെട്ട മറ്റ് കക്ഷികളും ആരോപിക്കുന്നു. അടുത്തിടെ പാകിസ്ഥാൻ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ബലൂച് വിമതർ നിരവധി മാരകമായ ആക്രമണങ്ങളും നടത്തിയിട്ടുണ്ട്.
















