ന്യൂദൽഹി: പഹൽഗാം ആക്രമണം നടത്തിയ തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടൻ തന്നെ വധിക്കുമെന്നും ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ബുധനാഴ്ച നടന്ന ‘ജമ്മു കശ്മീർ: സമാധാനത്തിലേക്ക്’ എന്ന വിഷയത്തിൽ ഗാന്ധി സ്മൃതിയിൽ പ്രഭാഷണം നടത്തുകയായിരുന്നു സിൻഹ.
കശ്മീർ താഴ്‌വരയിലെ സമാധാനം തകർക്കാനുള്ള ഏതൊരു ശ്രമവും വിജയിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. “പഹൽഗാം ആക്രമണത്തിന് ശേഷം, ‘ഓപ്പറേഷൻ സിന്ദൂർ’ വഴി പാകിസ്ഥാന് ശക്തമായ മറുപടി ലഭിച്ചു. ആക്രമണത്തിന് ഉത്തരവാദികളായ കുറ്റവാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്, ഇപ്പോൾ അവർ ജീവിച്ചിരിക്കുക പ്രയാസമാണെന്ന് എനിക്ക് പൂർണ്ണ ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. തീർച്ചയായും നല്ല വാർത്ത വരും, പക്ഷേ ഒരു പ്രത്യേക തീയതി നൽകുന്നത് ഉചിതമല്ല,” – അദ്ദേഹം പറഞ്ഞു.
കൂടാതെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ ഭീകര സംഘടനകളുടെ ഉന്നത തലവന്മാർ പോലും ജീവിച്ചിരിപ്പില്ലെന്നും അവർക്കും ഇതേ വിധി നേരിടേണ്ടിവരുമെന്നും സിൻഹ പറഞ്ഞു.
ഏപ്രിൽ 22 ന് കശ്മീർ താഴ്‌വരയിലെ പഹൽഗാമിൽ നടന്ന ആക്രമണത്തിൽ തീവ്രവാദികൾ 26 പേരെയാണ് വെടിവച്ചു കൊന്നത്. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളായിരുന്നു. ആക്രമണത്തിന് മറുപടിയായി പാകിസ്ഥാൻ, പാകിസ്ഥാൻ അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മെയ് 6 ന് രാത്രിയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്.
















