തിരുവനന്തപുരം: കേരള ഫിലിം പോളിസി കോണ്‍ക്ലേവ് ഓഗസ്റ്റ്, രണ്ട്, മൂന്ന് തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക മന്ത്രി ചെറിയാന്‍ പറഞ്ഞു. സിനിമയുടെ വിവിധ വശങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവില്‍ ഇന്ത്യയില്‍ ഇതിനോടകം സിനിമാനയം രൂപീകരിച്ച വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളടക്കം പങ്കെടുക്കും.
കോണ്‍ക്ലേവില്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവിധ സെഷനുകളില്‍ സമഗ്രമായ ചര്‍ച്ചകള്‍ നടക്കും. ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ ക്രോഡീകരിച്ചാവും സിനിമാ നയത്തില്‍ ഉള്‍പ്പെടുത്തുക. ഒമ്പതു സെഷനുകളാണ് കോണ്‍ക്ലേവില്‍ ഉണ്ടാവുക. ഇതില്‍ 40 ഉപവിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ആദ്യ ദിവസം രാവിലെ നടക്കുന്ന ഉദ്ഘാടനത്തിനുശേഷം അഞ്ചു സെഷനുകള്‍ നടക്കും. ഉച്ചയ്‌ക്കു ശേഷം പ്ലീനറി സെഷനുണ്ടാകും. പ്ലീനറി സെഷനില്‍ ഓരോ ചര്‍ച്ചാവേദികളില്‍ നിന്നുമുള്ള മോഡറേറ്റര്‍മാര്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിന് ശേഷം നാലരയ്‌ക്ക് ഓപ്പണ്‍ ഫോറം. ആ സമയത്ത് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടിട്ടുള്ള ചോദ്യങ്ങള്‍ പ്രതിനിധികള്‍ക്ക് ഉന്നയിക്കാം. ചര്‍ച്ചയ്‌ക്കു ശേഷം ഉരുത്തിരിഞ്ഞു വരുന്ന നിഗമനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും നയരൂപീകരണമുണ്ടാകുന്നത്. സിനിമയെ സംബന്ധിച്ച് കേരള സര്‍ക്കാരിന്റെ സമഗ്രവും വികസനോന്മുഖവുമായ കാഴ്‌ച്ചപ്പാടിനെ പിന്‍പറ്റിയാണ് സിനിമാ നയ രൂപീകരണം എന്ന ആശയം ഉടലെടുത്തത്. 2023 ജൂണില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കെ എസ് എഫ് ഡി സി ചെയര്‍മാന്‍ ആയിരുന്ന ഷാജി എന്‍ കരുണിന്റെ നേതൃത്വത്തില്‍ സിനിമാ സംഘടനകളുമായി ഏകോപനം നടത്തിയും ഇരുപതോളം കൂടിക്കാഴ്ചകളിലൂടെ സമവായം രൂപീകരിച്ചുമാണ് സിനിമാ നയ രൂപീകരണത്തിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നത്. സിനിമയുടെ സമസ്ത മേഖലകളേയും പരിഗണിച്ചും എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുമുള്ള സമഗ്രമായ സിനിമാനയത്തിലേക്കാണ് കേരളം എത്തുക. സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുക, കള്‍ച്ചറല്‍ ക്രിയേറ്റിവ് ഇന്‍ഡസ്ട്രിയുടെ സാധ്യത പരിശോധിക്കുക, തൊഴില്‍ നിയമങ്ങള്‍ ബാധകമാക്കുക, സ്ത്രീ സുരക്ഷയ്‌ക്കായുള്ള നടപടികള്‍ ശക്തമാക്കുക തുടങ്ങി കാലങ്ങളായുള്ള ആവശ്യങ്ങള്‍ക്കു പരിഹാരമായാണ് സിനിമാനയം എന്ന ആശയത്തിലേക്ക് കേരളം എത്തിയത്.















