ന്യൂദൽഹി : ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന ഇൻഫോസിസ് സഹസ്ഥാപകനായ എൻ.ആർ. നാരായണ മൂർത്തിയുടെ പ്രസ്താവന ഏതാനും മാസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന പലയിടത്തും ചർച്ച ചെയ്യപ്പെട്ടു. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ഉയർന്നുവന്നു.
എന്നാൽ അദ്ദേഹം തന്റെ പ്രസ്താവനയിൽ എന്നും ഉറച്ചു നിന്നു . ഇപ്പോഴിതാ മറ്റൊരു പ്രസ്താവനയും വൈറലായിരിക്കുന്നു. ആഴ്ചയിൽ 100 മണിക്കൂർ ജോലി ചെയ്യുന്ന ഒരേയൊരു വ്യക്തി പ്രധാനമന്ത്രി മോദിയാണെന്ന് നാരായണ മൂർത്തി പറഞ്ഞിരിക്കുന്നത് . തേജസ്വി സൂര്യയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറക്കുന്നതിനിടെ തേജസ്വി സൂര്യ അപ്രതീക്ഷിതമായി എൻ.ആർ. നാരായണ മൂർത്തിയെ കണ്ടുമുട്ടിയിരുന്നു. തേജസ്വി സൂര്യ തന്റെ എക്‌സിൽ ഈ കൂടിക്കാഴ്ചയെക്കുറിച്ച് പറയുകയും ചിത്രം പങ്ക് വയ്‌ക്കുകയും ചെയ്തു.
ഇന്ത്യയുടെ ഭാവിയെയും നേതൃത്വത്തെയും കുറിച്ചുള്ള “രണ്ട് മണിക്കൂർ മാസ്റ്റർക്ലാസ്” എന്നാണ് തേജസ്വി സൂര്യ ഈ സന്ദർശനത്തെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ സാങ്കേതിക ഭൂപ്രകൃതിയെ പരിവർത്തനം ചെയ്യുന്നതിനും ഇൻഫോസിസ് വഴി ദശലക്ഷക്കണക്കിന് മധ്യവർഗ കുടുംബങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണക്കാരനായ ഐടി പയനിയറുമായി തനിക്ക് “വളരെ പ്രചോദനാത്മകമായ കൂടിക്കാഴ്‌ച്ച” ഉണ്ടായതായി അദ്ദേഹം എക്‌സിൽ എഴുതി.
എഐ മുതൽ നിർമ്മാണം , നമ്മുടെ നഗരങ്ങളുടെ അവസ്ഥ, യുവാക്കളുടെ വൈദഗ്‌ദ്ധ്യം, ധാർമ്മികത, നേതൃത്വം തുടങ്ങി എല്ലാ വിഷയങ്ങളിലും താൻ അദ്ദേഹത്തോട് സംസാരിച്ചതായി തേജസ്വി സൂര്യ പറഞ്ഞു.
ദേശീയ വികസനം വർദ്ധിപ്പിക്കുന്നതിന് യുവ ഇന്ത്യക്കാർ കൂടുതൽ സമയം ജോലി ചെയ്യണമെന്നതാണ് മൂർത്തിയുടെ നിർദ്ദേശമെന്നും തേജസ്വി സൂര്യ പറഞ്ഞു. ഈ സമയത്ത്, നാരായണ മൂർത്തി പറഞ്ഞ മോദിയെ കുറിച്ച് പറഞ്ഞ കാര്യവും അദ്ദേഹം പങ്കുവെച്ചു. ‘ 70 മണിക്കൂർ ജോലി ആഴ്ചയെക്കുറിച്ച് ഞാൻ സംസാരിച്ചപ്പോൾ, അദ്ദേഹം ചിരിച്ചുകൊണ്ട് ഒരു പ്രധാന കാര്യം പറഞ്ഞു: എനിക്കറിയാവുന്നിടത്തോളം, ആഴ്ചയിൽ 100 മണിക്കൂർ ജോലി ചെയ്യുന്ന ഒരേയൊരു വ്യക്തി പ്രധാനമന്ത്രി മോദിയാണെന്നാണ്‘ തേജസ്വി സൂര്യ പറഞ്ഞു.
















