പെരുമ്പാവൂർ : പത്ത് കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാർ പിടിയിൽ. ഒഡീഷ കണ്ടമാൽ പടെരിപ്പട സീതാറാം ദിഗൽ (43), പൗളാ ദിഗൽ (45), ജിമി ദിഗൽ (38), രഞ്ജിത ദിഗൽ എന്നിവരെയാണ് പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച പുലർച്ചെ പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗമാണ് ആലുവയിൽ എത്തിയത്. അവിടെനിന്ന് പെരുമ്പാവൂർ കെഎസ്ആർടിസി ബസ്റ്റാൻഡിൽ വന്നിറങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ വട്ടക്കാട്ടുപടിയിലുള്ള താമസസ്ഥലത്തേക്ക് വരുന്ന വഴിയാണ് ഇവർ അന്വേഷണസംഘത്തിന്റെ പിടിയിലായത്.
കുറച്ചുനാളുകളായി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. സീതാറാമും പൗളാ ദിഗലും സഹോദരങ്ങളാണ്. അവരുടെ ഭാര്യമാരാണ് പിടിയിലായ സ്ത്രീകൾ. ഒഡീഷയിൽ നിന്നും കിലോയ്‌ക്ക് 3000 രൂപയ്‌ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 25000 രൂപ വിലയ്‌ക്ക് വിൽപ്പന നടത്തി തിരിച്ചു പോവുകയാണ് ഇവരുടെ രീതി.
മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം കേരളത്തിൽ കഞ്ചാവുമായിവന്ന് വിൽപ്പന നടത്തി മടങ്ങി പോകുന്നതായിരുന്നു പതിവ്. സംശയം തോന്നാതിരിക്കാൻ വട്ടക്കാട്ടുപടിയിൽ വാടക വീട് എടുത്തിരുന്നു. പ്ലൈവുഡ് കമ്പനിയിൽ ജോലിക്കുന്ന വ്യാജേനയാണ് ഇവിടെ എത്തിയിരുന്നത്. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐ റിൻസ് എം തോമസ് എ.എസ്.ഐമാരായ പി.എ അബ്ദുൽ മനാഫ്, റെനി ,സീനിയർ സി പി ഒ മാരായ വർഗീസ് വേണാട്ട്, ടി.എ അഫ്സൽ, ബെന്നി ഐസക്, രജിത്ത് രാജൻ, സി.പി.ഒമാരായ നിസാമുദ്ദീൻ, അരുൺ, നജ്മി , സ്വാമി ദാസ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
















