കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി പാഠ്യപദ്ധതിയിൽ നിന്നും വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ. കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയിൽ മൂന്നാം സെമസ്റ്ററിലാണ് വേടന്റെ ‘ ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് ഉൾപ്പെടുത്തിയത്. ഈ പാട്ട് പഠിപ്പിക്കാൻ യോഗ്യമല്ലെന്ന് കാണിച്ച് ബിജെപി സിൻഡിക്കേറ്റ് അംഗം എ.കെ അനുരാജ് ഗവർണർക്ക് പരാതി നൽകിയിരുന്നു.
കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന താൻ വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ് വേടനെന്നും ഇത്തരമൊരു വ്യക്തിയുടെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും പരാതിയിൽ പറയുന്നു. തുടർന്നാണ് വിസി വിദഗ്ധ സമിതിയെ നിയോഗിച്ചത്. അതേസമയം, മൈക്കിൾ ജാക്സനൊപ്പമാണ് വേടന്റെ പാട്ടും ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ നൊപ്പം വേടന്റെ ‘ ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ടും താരതമ്യ പഠനത്തിനായിട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ് സംഗീതവും തമ്മിലുള്ള താരതമ്യമായിരുന്നു പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിൻവലിക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. ഗൗരി ലക്ഷ്മിയുടെ പാട്ടും പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കാനാണ് ശുപാർശ.
വേടന്റെ പാട്ടിനൊപ്പം മറ്റ് ഒപ്ഷന്‍സ് കൂടി നല്‍കിയിട്ടുളളതിനാല്‍ താത്പര്യമുള്ള കുട്ടികള്‍ക്ക് വേടന്റെ പാട്ട് താരതമ്യ പഠനത്തിനായി ഉപയോഗിച്ചാല്‍ മതി. ഇതിനെതിരെയാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: